കോലിയുടെ കൈയ്യിലെ ആ സ്ക്രീനില്ലാത്ത റിസ്റ്റ് ബാന്‍ഡ്!; രഹസ്യത്തിന്റെ ചുരുളഴിക്കാം!

Mail This Article
കഴിഞ്ഞ ദിവസം ഏകദിന മത്സരങ്ങളില്‍ തന്റെ 50-ാം സെഞ്ചുറി പൂര്‍ത്തിയാക്കുക എന്ന അതുല്യ നേട്ടം സ്വന്തമാക്കിയ ക്രിക്കറ്റ് താരം വിരാട് കോലി തന്റെ കൈയ്യില്‍ ഒരു റിസ്റ്റ് ബാന്‍ഡ് അണിഞ്ഞിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ അതില്‍ എന്തെങ്കിലും ഇലക്ട്രോണിക്‌സ് ഉള്ളതായി പോലും തോന്നണമെന്നുമില്ല. സ്മാര്‍ട്ട് വാച്ച് പോലെയോ, എന്തിന് ഫിറ്റ്‌നസ് ബാന്‍ഡ് പോലെയോ ഒരു സ്‌ക്രീന്‍ പോലുമില്ല! പിന്നെയോ?.
ആ രസകരമായ രഹസ്യത്തിന്റെ ചുരുളഴിക്കാം!

കൂടുതല്‍ അന്വേഷിക്കുമ്പോഴാണ് ഒട്ടനവധി പ്രശസ്ത കായിക താരങ്ങള്‍ അണിയുന്ന ബാന്‍ഡ് ആണ് കോലിയും അണിഞ്ഞിരിക്കുന്നത് എന്ന് മനസിലാകുന്നത്. ഗോള്‍ഫ് താരങ്ങളായ ടൈഗര്‍ വുഡ്‌സ്, റോറി മക്‌ലോറി, ഒളിമ്പിക് നീന്തല്‍ താരം മൈകള്‍ ഫെല്‍പ്‌സ്, ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് തുടങ്ങി പലരും ഇതേ ബാന്‍ഡ് അണിയുന്നുണ്ടെന്നും കണ്ടെത്താനാകും.
മനുഷ്യരുടെ പ്രകടനം വിലയിരുത്തുന്ന വൂപ്
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൂപ് (WHOOP) എന്ന കമ്പനിയുടെ ബാന്‍ഡ് ആണ് കോലി കെട്ടിയിരിക്കുന്നത്. മനുഷ്യരുടെ (കായിക) പ്രകടനങ്ങള്‍ വിലയിരുത്തലാണ് തങ്ങളുടെ മുഴുവന്‍ സമയ ജോലിഎന്ന് പ്രഖ്യാപിച്ചിരിക്കുന്ന കമ്പനി 2012ല്‍ സ്ഥാപിച്ചത്, ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കാലത്ത് വിദ്യാര്‍ഥി ആയിരുന്ന വില്‍ അഹമദ് ആണ്. തങ്ങളുടെ ശാരീരിക ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അത്‌ലീറ്റുകള്‍ക്കു നല്‍കുക എന്ന ആഗ്രഹത്തോടെയാണ് ആരംഭമിട്ടത്. ഈജിപ്റ്റില്‍ നിന്നുളള കുടിയേറ്റക്കാരുടെ മകനായ വില്‍ ഒരു അത്‌ലിറ്റും ആയിരുന്നു.
പരിശീലനം അമിതമാകുന്നോ?

ഒരാളുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയിലുള്ള പരിശീലനമാണ് ഉത്തമം എന്ന ആശയവും അത്‌ലിറ്റ് കൂടെയായ വില്ലിന് മനസിലായിരുന്നു. അമിതമായ പരിശീലനം ഗുണകരമാകണമെന്നില്ല. ഇത്തരം ചിന്തകളാണ് അദ്ദേഹത്തെഇതു സംബന്ധിച്ച ആയരക്കണക്കിന് മെഡിക്കല്‍ ഗവേഷണ പേപ്പറുകള്‍ക്കുമേല്‍ 'അടയിരിക്കാന്‍' പ്രേരിപ്പിച്ചത്.
ഹാര്‍വഡില്‍ വച്ചു തന്നെ ഇത്തരം ഒരു ഫിറ്റ്‌നസ് ബാന്‍ഡ് കമ്പനി തുടങ്ങാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുത്തിരുന്നു എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി താൻ വൂപ് നിര്‍മിച്ചുവരികയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ആപ്പിള്‍ വാച്ച് അള്‍ട്രാ, ഒന്നു മാറി നില്‍ക്കൂ
ടെക്‌നോളജി പ്രേമികള്‍ പോലും ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രാക്കിങ് ഉപകരണങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത് ഗാര്‍മിന്‍, ആപ്പിള്‍ വാച്ച് അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട് വാച്ചുകളെയാണ്. ഇവയ്‌ക്കൊന്നും വൂപ്പിന്റെ ഡേറ്റാ ശേഖരണ വ്യാപ്തി അവകാശപ്പെടാന്‍ സാധിച്ചേക്കില്ല. ഒരു ദിവസം ഏകദേശം 100എംബി ഡേറ്റയാണ് വൂപ് ഒരാളുടെ ശാരീരിക കാര്യക്ഷമതയെക്കുറിച്ച് വൂപ് ശേഖരിക്കുന്നത് എന്നതു തന്നെ അതിന്റെ തെളിവാണ്.
ഇത് വൂപിന്റെ മൊബൈല്‍ ആപ്പിലേക്ക് പകര്‍ത്തി വിശദമായി പരിശോധിക്കാം. കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടവര്‍ക്ക് ഡെസ്‌ക്ടോപ് ആപ്പുമുണ്ട്. ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസിലാകത്തക്ക രീതിയിലാണ്ആപ്പുകള്‍ ഡേറ്റ വേര്‍തിരിച്ചു കാണിക്കുന്നത്. ഓരോരുടെയും ആവശ്യാനുസരണം വ്യത്യസ്തമായ രീതിയിലും ഡേറ്റ പ്രദര്‍ശിപ്പിക്കാനുള്ള കഴിവും ഉണ്ട്. വൂപ് അണിഞ്ഞു തുടങ്ങി ആദ്യ ഏതാനും ദിവസം അത് ഉപയോഗിക്കുന്ന ആളുടെ ആക്ടിവിറ്റികളുമായി പരിചയപ്പെടാന്‍ എടുക്കും.
വൂപ് സ്ട്രാപില്‍ എന്തെല്ലാം ഉണ്ട്?
അതീവ കൃത്യതയോടെ ഡേറ്റാ ശേഖരിക്കാനായി അഞ്ച് എല്‍ഇഡികളും, നാല് ഫോട്ടോഡയോഡുകളും, ഒരു ബോഡി ടെംപ്രചര്‍ സെന്‍സറും ആണ് കോലിയുടെയും മറ്റും കൈകളില്‍ കാണുന്നത്. സിലിക്കന്‍ ആനോഡ് ബാറ്ററിയുമുണ്ട്.

ലൈഫ് അഞ്ചു ദിവസം വരെ ലഭിച്ചേക്കാം. ഓരോ വ്യക്തിയുടെയും ശാരീരികക്ഷമതയെക്കുറിച്ചുള്ള വിശദമായ ഉള്‍ക്കാഴ്ചകള്‍ ആപ്പ് വഴി ലഭ്യാക്കുകയാണ് വൂപ് ചെയ്യുന്നത്. കണങ്കൈയ്യിലും, ബൈസെപ്‌സിലും, സവിശേഷ വസ്ത്രങ്ങളിലും ഇത് അണിയാം.
പരിശീലനം കഴിഞ്ഞ് എത്ര സമയത്തിനു ശേഷമാണ് ശരീരം സാധാരണനില കൈവരിച്ചത്, ഇപ്പോള്‍ കഴിഞ്ഞ പരിശീലനം ആയാസകരമായിരുന്നോ, ഹൃദയത്തിനും രക്തധമനികള്‍ക്കും ആയാസം നേരിട്ടോ, ഉറക്കം ഗുണകരമായിരുന്നോതുടങ്ങി പല നിര്‍ണ്ണായകമായ കാര്യങ്ങളും, മറ്റു പല ഫിറ്റ്‌നസ് ഉപകരണങ്ങള്‍ക്കും സാധ്യമല്ലാത്ത രീതിയില്‍ നല്‍കാന്‍ വൂപിനു സാധിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്
ഹൃദയമിടിപ്പിന്റെ താളവും, അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തും. തങ്ങള്‍ നല്‍കുന്ന ഡേറ്റയ്ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനു പുറമെ, നിരന്തരം കൂടുതല്‍ കൃത്യതകൊണ്ടുവരാനുള്ള ശ്രമവും ഉണ്ട്.
താരതമ്യേന കുറ്റമറ്റ അളവ് നടത്തുന്നതെങ്ങനെ?
വൂപ് ബാന്‍ഡ് രക്തയോട്ടവും, ഹൃദയമിടിപ്പും പരിശോധിച്ചുകൊണ്ടിരിക്കും. ഹൃദയമിടിപ്പില്‍ വരുന്ന വ്യതിയാനങ്ങള്‍ മനസിലാക്കിയെടുക്കും. ഇങ്ങനെയാണ് ശരീരം പൂര്‍വ്വസ്ഥിതി പ്രാപിച്ചോ എന്ന് അറിയാനാകുന്നത്. ഉറക്കചക്രത്തെക്കുറിച്ചുള്ള ഡേറ്റയും ശേഖരിക്കും.
ഇങ്ങനെ, വിശ്രമാവസ്ഥയിലായിരിക്കുമ്പോള്‍ ഹൃദയമിടിപ്പ് പല ഘട്ടങ്ങളിലായി പരിശോധിക്കും. ഇതാണ് താരമ്യേന തെറ്റില്ലാത്ത ഡേറ്റ നല്‍കാന്‍ വൂപ്പിന് സഹായകമാകുന്ന ഘടകങ്ങളിലൊന്നത്രെ. ഉറക്കത്തിന്റെ രീതി, എത്ര ആഴമുള്ള ഉറക്കമാണ്ലഭിച്ചത് എന്നത്, ഉറക്കം തടസപ്പെട്ടോ എന്നതും, ഏതു രീതിയിലുള്ള ഉറക്കമാണ് ലഭിച്ചത് തുടങ്ങി പലതും അറിയാനാകുമെന്ന് പറയുന്നു.
ഇത്തരം ദീര്‍ഘകാലത്തെ ഡേറ്റയും ഒരു സമയത്ത് വിഷ്വലൈസ് ചെയ്തു നല്‍കുന്നതിനാല്‍ ശാരീരിക മാറ്റങ്ങള്‍ അത് അണിയുന്ന ആള്‍ക്ക് മനസിലാക്കാനാകും. സ്‌ട്രെയ്ന്‍കോച് എന്നൊരു ഫീച്ചറും ഉണ്ട്. ഒരാള്‍ക്ക് ആയസരഹിതമായി എത്ര നേരം പരിശീലനം നടത്താം എന്നതിനെക്കുറിച്ചൊക്കെ ഉള്ള ഡേറ്റ നേരത്തെ കിട്ടുന്നത് ശരീരം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അമൂല്ല്യ അറിവാണ്.
സാധാരണയിലേറെ നേരം വിശ്രമം വേണമെന്നു കണ്ടാല്‍ ശരീരത്തിന് ക്ഷീണമുണ്ടെന്നോ, അല്ലെങ്കല്‍ രോഗമുണ്ടെന്നോ വരാം. ഇത്തരത്തിലുള്ള ഒരുപിടി മെട്രിക്‌സ് ലഭിക്കുന്നതിനാല്‍ ഒരു പേഴ്‌സണല്‍ കോച്ചിന്റെഗുണം ലഭിക്കുന്നു. ഡിജിറ്റല്‍ കോച്ച് ആണെന്നു മാത്രം. ഇതില്‍ നിന്നുതന്നെ എന്തുകൊണ്ടാണ് മുന്‍നിര കായിക താരങ്ങള്‍ തേടിപ്പിടിച്ച് വൂപ് കെട്ടുന്നത് എന്ന് വ്യക്തമാണ്.
വൂപ്പില്‍ ഉള്ളത് എന്തൊക്കെ?
ഈടുനില്‍ക്കുന്ന ഒരു ഒനിക്‌സ് സൂപ്പര്‍നിറ്റ്ബാന്‍ഡും, വാട്ടര്‍പ്രൂഫും, വയര്‍ലെസുമായ ബാറ്ററിയും അടങ്ങുന്നതാണ് ഇത്. ഐപി68 റേറ്റിങ് ഉള്ളതിനാല്‍ 10 മീറ്റര്‍ വരെയും, തുടര്‍ച്ചയായി രണ്ടുമണിക്കൂര്‍ വരെയും വെള്ളത്തിനടിയില്‍ കിടക്കാം.
ആജീവനാന്ത വാറന്റിയും ഉണ്ട്. കേടു തീര്‍ത്തു തരികയോ, മാറിനല്‍കുകയോ ചെയ്യുമെന്ന് കമ്പനി പറയുന്നു. വൂപ് ഇപ്പോള്‍ 40 രാജ്യങ്ങളിലാണ് ഔദ്യോഗികമായി ലഭ്യമാക്കിയിരിക്കുന്നത്. അതില്‍ ഒന്നല്ല ഇന്ത്യ ഇപ്പോള്‍. അതായിരിക്കും കോലിയെക്കൂടാതെ മറ്റുള്ളവര്‍ ഇത് അണിയാതിരക്കാനുള്ള കാരണങ്ങളിലൊന്ന്.
വൂപ് പൂട്ടലിന്റെ വക്കില്‍ വരെ എത്തിയിരുന്നു
ഇപ്പോള്‍ കായികതാരങ്ങള്‍ക്കും, പ്രശസ്തര്‍ക്കും, പണക്കാര്‍ക്കുമിടയിൽ കീര്‍ത്തിയാര്‍ജിച്ചിരിക്കുകയാണ് വൂപ് എങ്കിലും, അത് ഒരിക്കല്‍ പാപ്പരാകലിന്റെ വക്കിലെത്തിയിരുന്നു എന്ന് സ്ഥാപകന്‍ വില്‍ പറയുന്നു. വൂപ് 1.0 അവതരിപ്പിച്ചത് 2015ല്‍ ആണ്. ഇപ്പോഴത്തെ വേര്‍ഷനായ വൂപ് 4.0 അവതരിപ്പിച്ചത് ആറു വര്‍ഷത്തിനു ശേഷവും.
ആധൂനിക വെയറബിളിന്റെ ഒരു ഫീച്ചറുംതന്നെ വൂപ്പിനില്ല!
എത്ര ചുവടു നടന്നു, എത്ര നട കയറി, എത്ര ആക്ടീവ് മിനിറ്റുകളാണ് ഒരു ദിവസം ലഭിച്ചത് തുടങ്ങിയ കണക്കുകൊളൊന്നും വൂപ് പരിശോധിക്കില്ലെന്നുള്ളതും അറിഞ്ഞിരിക്കണം. ഇതൊക്കെയാണ് ആധൂനിക വെയറബിളുകളില്‍നിന്ന് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്.
എന്തിനേറെ, നോട്ടിഫിക്കേഷന്‍ നോക്കാന്‍ സ്‌ക്രീന്‍ പോലുമില്ല. സമയമറിയിക്കലും ഇല്ല. ടൈമറുകളില്ല, കോണ്ടാക്ട്‌ലെസ് പേമെന്റ് സംവിധാനമില്ല, മൈന്‍ഡ്ഫുള്‍നെസ് റിമൈന്‍ഡറുകളില്ല. ആകെയുള്ള സ്മാര്‍ട്ട് ഫീച്ചര്‍ ഒരു ഹാപ്ടിക് അലാമാണ്. അതിനാല്‍തന്നെ വൂപ്പ് ധാരികളെ കളിയാക്കുന്നവരും ഉണ്ട്.

നിങ്ങള്‍ ഒരു വൂപ് വാങ്ങണോ?
മികച്ച കായിക താരമോ, കാശുകാരനോ, സെലബ്രിറ്റിയോ ഒക്കെയാണെങ്കില്‍ വേണമെങ്കില്‍ പരീക്ഷിച്ചു നോക്കാം. കാരണം അത്തരക്കാരാണ് ഇപ്പോള്‍ വൂപ് അണിയുന്നതെന്ന് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൂപിന്റെ സേവനങ്ങള്‍ക്ക് വരിസംഖ്യയും നല്‍കണം. ഒരു വര്‍ഷത്തേക്ക് 300 ഡോളര്‍ ആയിരുന്നു വരിസംഖ്യ.
ഇപ്പോള്‍ അതില്‍ ഇളവുണ്ട്. രണ്ടു വര്‍ഷത്തേക്കാണെങ്കില്‍ 480 ഡോളര്‍. അതിനും ഇപ്പോള്‍ ഇളവുണ്ട്. കൂടാതെ, 12 മാസം ഉപയോഗിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍, 30 ഡോളര്‍ മാസവരിസംഖ്യനല്‍കിയും ഉപയോഗിക്കാം. ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ വൂപിനു തുല്ല്യമായി വൂപ് മാത്രമെയുള്ളു എന്നും പറയുന്നു