10,344 കോടിയുടെ അമൂല്യ നിധിശേഖരവുമായി മുങ്ങിയ കപ്പലിന്റെ തെളിവ് കണ്ടെത്തി
Mail This Article
കടലില്‍ മുങ്ങിയ അമൂല്യ നിധിക്കപ്പലിന്റെ കണ്ടെത്തലിന് സഹായിക്കുന്ന സുപ്രധാന തെളിവ് ലഭിച്ചു. 1641ല്‍ മുങ്ങിയ മെര്‍ച്ചന്റ് റോയല്‍ എന്ന കപ്പലിന്റെ നങ്കൂരമാണ് ഇംഗ്ലണ്ടിനോട് ചേര്‍ന്നുള്ള കടലില്‍ നിന്നും കണ്ടെത്തിയത്. ഏകദേശം 150 കോടി ഡോളര്‍ (ഏകദേശം 10344.45 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണ്ണ, വെള്ളി ശേഖരം കപ്പലിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
അഞ്ച് ലക്ഷത്തോളം വരുന്ന നാണയശേഖരത്തിനൊപ്പം 453 കിലോ സ്വര്‍ണ്ണവും 400 വെള്ളിക്കട്ടകളുമായാണ് മര്‍ച്ചന്റ് റോയല്‍ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്. കൊടുങ്കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ടായിരുന്നു കപ്പല്‍ മുങ്ങിയത്. തീരത്തു നിന്നും 32 കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലാണ് മത്സ്യതൊഴിലാളികള്‍ക്ക് മര്‍ച്ചന്റ് റോയലിന്റേതെന്ന് കരുതപ്പെടുന്ന നങ്കൂരം ലഭിക്കുന്നത്.
ഇത്രയും വലിയ സ്വര്‍ണ്ണ, വെള്ളി ശേഖരവുമായി കപ്പല്‍ മുങ്ങിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ടെക്‌സാസില്‍ 1641ല്‍ ലഭിച്ച നികുതി വരുമാനത്തിന്റെ മൂന്നിലൊന്ന് ധനമാണ് ഈ കപ്പലിനൊപ്പം മുങ്ങിപോയതെന്ന് കണക്കാക്കപ്പെടുന്നു. നിരവധി ഭാഗ്യാന്വേഷികളും തിരച്ചില്‍ സംഘങ്ങളും കപ്പല്‍ മുങ്ങിയ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല.
സ്പിരിറ്റഡ് ലേഡി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് ഒടുവില്‍ ഈ നങ്കൂരം ലഭിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ച നങ്കൂരം മര്‍ച്ചന്റ് റോയലിന്റെ നങ്കൂരത്തിന്റെ ആകൃതിയോട് സാമ്യതയുള്ളതാണെന്ന് സമുദ്രഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പതിനേഴാം നൂറ്റാണ്ടിൽ കപ്പലുകള്‍ ഉപയോഗിച്ചിരുന്ന നങ്കൂരത്തിന്റെ ആകൃതിയാണിതിനുള്ളത്. പിന്നീട് കപ്പലുകളില്‍ ഇത്തരം നങ്കൂരങ്ങള്‍ ഉപയോഗിച്ചിട്ടുമില്ല.
എന്തായാലും പുതിയ കണ്ടെത്തലോടെ മേഖലയിലെ സമുദ്രത്തിലേക്ക് ഭാഗ്യാന്വേഷികളുടെ സംഘങ്ങളുടെ നോട്ടം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ സമുദ്രത്തില്‍ ഏകദേശം 300 അടി താഴ്ച്ചയുള്ള ഭാഗത്തു നിന്നാണ് നങ്കൂരം ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അപകടം നിറഞ്ഞ ഈ മേഖലയില്‍ തിരച്ചില്‍ നടത്തുക ദുഷ്‌കരമാണെന്നത് പലര്‍ക്കും തിരിച്ചടിയാണ്.