വ്യോമ നിരീക്ഷണത്തിന് റഡാർ ഇമേജിങ് സാറ്റലൈറ്റ്; വിക്ഷേപണം നാളെ
Mail This Article
വ്യോമനിരീക്ഷണത്തിന് സേനയെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള റിസാറ്റ് 2ബി സാറ്റലൈറ്റ് ബുധാനാഴ്ച (നാളെ) വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിങ് പാഡിൽ നിന്നാണ് പിഎസ്എൽവി സി–46 റോക്കറ്റ് വിക്ഷേപിക്കുക.
പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റഡാർ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്– 2ബി). റിസാറ്റ് പരമ്പരയിൽപെട്ട നേരത്തേ വിക്ഷേപിച്ചതിനേക്കാളും ഉയർന്ന ശേഷിയുള്ളതാണ് റിസാറ്റ്–2 ബിആർ 1. പുറമേ നിന്നും പഴയ ഉപഗ്രഹത്തേ പോലെയാണു കാഴ്ചയെങ്കിലും ഘടനയിൽ വ്യത്യാസമുണ്ടെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. നിരീക്ഷണത്തിനും ചിത്രങ്ങൾ പകർത്തുന്നതിലും ഉപഗ്രഹത്തിനു മികച്ച ശേഷിയാണുള്ളത്. റിസാറ്റിലെ എക്സ്–ബാൻഡ് സിനെതിക് അപേർച്ചർ റഡാർ (എസ്എആർ) പകലും രാത്രി സമയത്തും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും.
പിഎസ്എൽവിയുടെ 48–ാം ദൗത്യമാണിത്. സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഘടിപ്പിക്കാതെയുള്ള പിഎസ്എൽവിയുടെ 14–ാമത്തെ വിക്ഷേപണമെന്ന് പ്രത്യേകതയും ഇതിനുണ്ട്. ഭൂമിയിലുള്ള കെട്ടിടത്തെയോ, മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താൻ ഉപഗ്രഹത്തിനു സാധിക്കും. പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കുക. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യൻ അതിർത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാൻ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം കരുത്താകും.
കടലിൽ കപ്പലുകളുടെ സഞ്ചാരവും പരിശോധിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക്ക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണ കണ്ണുകളിൽ പെടും. റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് 2016ല്‍ സർജിക്കല്‍ സ്ട്രൈക്കിനും ഈ വർഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങൾ നടത്തിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലുള്ള ഐഎസ്ആർഒയുടെ ശേഷിയും റിസാറ്റ് വർധിപ്പിക്കും.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ഇസ്രയേൽ നിർമിത നൂതന റഡാർ സംവിധാനങ്ങൾ അടങ്ങിയ റിസാറ്റ് 2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്. 2009 ഏപ്രിൽ 20ന് വിക്ഷേപിച്ച ഈ ഉപഗ്രഹം സുരക്ഷാ സേനയുടെ നിരീക്ഷണശേഷി വര്‍ധിപ്പിച്ചു. 536 കിലോമീറ്റർ ഉയരത്തിൽനിന്നാണ് 24 മണിക്കൂറും ഉപഗ്രഹം അതിർത്തികൾ നിരീക്ഷിക്കുക.