‘പറക്കും തളിക നേരിട്ടു കണ്ടു’, വെളിപ്പെടുത്തലുമായി വീണ്ടും അമേരിക്കൻ നേവി പൈലറ്റുമാർ
Mail This Article
അമേരിക്കൻ നാവികസേനയെ കേന്ദ്രീകരിച്ചുള്ള പറക്കും തളിക റിപ്പോർട്ടുകൾ അന്നും ഇന്നും ഒരു കുറവുമില്ല. ന്യൂയോര്‍ക്ക് ടൈംസിൽ വന്ന പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കൻ നാവിക സേനയിലെ പൈലറ്റുമാർ ഈസ്റ്റ് കോസ്റ്റിൽ 2014, 2015 വർഷങ്ങളിൽ പരിശീലനം നടത്തുന്നതിനിടെ പറക്കും തളിക പോലുള്ള വസ്തുക്കൾ കണ്ടുവെന്നാണ് വെളിപ്പെടുത്തിയത്.
നാവിക സേനയിലെ പ്രമുഖരായ പൈലറ്റുമാരിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ റിപ്പോർട്ട് അദ്ഭുതപ്പെടുത്തുന്നതാണ്. പരിശീലന പറക്കലിനിടെയാണ് അജ്ഞാത വസ്തുക്കളെ കണ്ടത്. എന്നാൽ അവ സാധാരണ എൻജിനുകളുടെ സഹായത്തോടെ പറക്കുന്നവ ആയിരുന്നില്ലെന്നാണ് പൈലറ്റുമാർ പറയുന്നത്. 30,000 അടി മുകളിലൂടെ ഹൈപ്പര്‍ സോണിക് വേഗത്തിലാണ് അജ്ഞാത വസ്തുക്കൾ സഞ്ചരിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
നേവിയുടെ വിമാനവാഹിനി കപ്പലായ തിയോഡോർ റൂസ്‌വെൽറ്റിൽ നിന്നുള്ള പരിശീലന പറക്കലിനിടെയാണ് വിചിത്ര വസ്തുക്കൾ സഞ്ചരിക്കുന്നത് കണ്ടതെന്നാണ് പൈലറ്റുമാരുടെ വെളിപ്പെടുത്തൽ. എഫ്എ–18 പോർവിമാനത്തിന്റെ പൈലറ്റ് റയാൻ ഗ്രേസ് ആണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയ ഒരാൾ. ഇദ്ദേഹം പത്ത് വർഷമായി യുഎസ് നാവികസേനയുടെ പൈലറ്റാണ്.
അമേരിക്കൻ നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ ഡേവിഡ് ഫ്രേവറിനും നിരവധി തവണ അജ്ഞാത വസ്തുക്കൾ പറക്കുന്നത് കണ്ടതായി വെളിപ്പെടുത്തിയിരുന്നു. വിമാനം പറത്തുമ്പോള്‍ എപ്പോഴെങ്കിലും പറക്കും തളികയെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ആദ്യത്തെ 15 വര്‍ഷക്കാലവും ഇല്ലെന്നായിരുന്നു ഫ്രേവറിന്റെ മറുപടി. എന്നാല്‍ 2004ല്‍ കാലിഫോര്‍ണിയയുടെ തീരത്തു കൂടിയുള്ള ഒരു പറക്കലിന് ശേഷം മറുപടി പറക്കും തളിക കണ്ടിട്ടുണ്ടെന്നായി മാറി.
അമേരിക്കൻ നാവികസേനയില്‍ നേവി സ്വാഡ്രണായി സേവനം അനുഷ്ടിക്കുന്നതിനിടെയായിരുന്നു ഫ്രേവറിന്റെ വിചിത്രാനുഭവം. ഒരു വിമാനത്തോളം വലുപ്പമുള്ള പറക്കും തളികയെയാണ് സാധാരണ പരിശീലന പറക്കലിനിടെ താന്‍ കണ്ടതെന്നാണ് ഫ്രേവര്‍ വെളിപ്പെടുത്തിയിരുന്നത്. താന്‍ മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള ഒരു വസ്തു വായുവിലൂടെ നീങ്ങുന്നത് കണ്ടത് ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ആകാശത്ത് കാണുന്ന അജ്ഞാത വസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തുന്നത് പെന്റഗണിൽ പതിവ് സംഭവമാണ്. 2007 മുതല്‍ 2012 വരെയുള്ള കാലത്ത് ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തുക്കളെക്കുറിച്ച് പെന്റഗൺ വിശദമായ പഠനം നടത്തിയിരുന്നു. അമേരിക്കന്‍ വ്യോമസേന പറക്കും തളികകളെക്കുറിച്ച് 1969ല്‍ നടത്തിയ പ്രൊജക്ട് ബ്ലൂബുക്ക് എന്ന പഠനങ്ങള്‍ക്ക് സമാനമായിരുന്നു ഇവ. ആകാശത്ത് പലകാലങ്ങളില്‍ പലദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് അജ്ഞാത വസ്തുക്കളായിരുന്നു പ്രൊജക്ട് ബ്ലൂബുക്കിലെ പഠനവിഷയങ്ങള്‍. എന്നാല്‍ അന്യഗ്രഹ പറക്കും തളികകളെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു പ്രൊജക്ട് ബ്ലൂബുക്ക് എന്നാണ് അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കിയത്.