5000 വര്‍ഷങ്ങൾക്ക് മുൻപെ ബേഡ്മാന്‍; കണ്ടെത്തിയ ശവകുടീരം മന്ത്രവാദിയുടേതോ?
Mail This Article
ബേഡ്മാന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പൗരാണിക ബേഡ്മാന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈബീരിയയില്‍ നിന്നും കണ്ടെത്തിയ ശവകുടീരങ്ങളിലൊന്നിലാണ് അസ്ഥികൂടത്തിനൊപ്പം അമ്പതോളം പക്ഷികളുടെ കൊക്കുകള്‍ കൊണ്ട് നിർമിച്ച വസ്തുവും അടക്കം ചെയ്തിരിക്കുന്നത്.
പശ്ചിമ സൈബീരിയയില്‍ പ്രബലരായിരുന്ന ഒഡിനോവ് വംശത്തിലെ ഒരു മന്ത്രവാദിയുടേതാകും ഈ ശവകുടീരവും കൊക്കുകള്‍ കൂട്ടിച്ചേർത്തുള്ള നിർമിതിയുമെന്നാണ് നിഗമനം. ഇതിനടുത്തുള്ള മറ്റൊരു ശവകുടീരത്തില്‍ നിന്നും 5000 വർഷങ്ങള്‍ പഴക്കമുള്ള വെങ്കലയുഗത്തിലെ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് നിലകളിലുള്ള ശവക്കല്ലറകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
പുരാവസ്തുഗവേഷകയായ ലിലിയ കൊബലേവയുടെ നേതൃത്വത്തിലുള്ള സംഘമാണ് പര്യവേഷണത്തിന് നേതൃത്വം നൽകുന്നത്. കൊക്കുകള്‍ കൊണ്ടുള്ള പടച്ചട്ട പോലുള്ള വസ്തു അസ്തികൂടത്തിന്റെ പുറകുവശത്ത് അടക്കം ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.
ഇത് ഏതെങ്കിലും ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി സംസ്ക്കരിച്ചതാകാമെന്നും അല്ലെങ്കില്‍ മരിച്ചയാള്‍ പടച്ചട്ടയായി തന്നെ ഉപയോഗിച്ചതാകാമെന്നുമാണ് നിഗമനം. ഇത്തരം വസ്തുക്കള്‍ മന്ത്രവാദികളാണ് ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏതെങ്കിലും മന്ത്രവാദിയുടെ ശവകുടീരമാകാം ഇതെന്നാണ് നിഗമനം.
വിശദമായ പഠനത്തിനായി ഓരോ പക്ഷി കൊക്കുകളും വേർതിരിച്ചെടുക്കാനാണ് ഗവേഷകരുടെ തീരുമാനം. കേടുപാടുകള്‍ സംഭവിക്കാതെ ഇവ വേർതിച്ചെടുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. ഈ കൊക്കുകളില്‍ പ്രത്യേകം തുളകളൊന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ എങ്ങനെയാണ് ചേർത്തു വച്ചതെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.