‘ശരിയാണ്, പാക്കിസ്ഥാന് ഒരു നെഹ്റു ഉണ്ടായിരുന്നില്ല, ഇന്ത്യയെ പോലെ കുതിക്കാൻ’
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ദൗത്യത്തെ കുറിച്ചുള്ള പുകഴ്ത്തലുകളും ചർച്ചകളും ഇപ്പോഴും തുടരുകയാണ്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഇന്ത്യയുടെ അതിവേഗ കുതിപ്പിൽ കണ്ണുതള്ളിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും ഒന്നടങ്കം ഇന്ത്യയുടെ ബഹിരാകാശ വിജയത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
വിക്ഷേപണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പാക്കിസ്ഥാനിലെ മാധ്യമങ്ങളിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. ജൂൺ 27 ന് ഡോൺ പത്രത്തിൽ വന്ന പർവേശ് ഹുഡ്ഭോയ് എന്ന ഗവേഷകന്റെ ലേഖനത്തിൽ ഇന്ത്യയെ വാനോളം പുകഴ്ത്തുന്നുണ്ട്. അതോടൊപ്പം ശാസ്ത്രവും പുരാണവും കൂട്ടിക്കുഴക്കുന്ന ഇന്ത്യൻ രീതിയെ കുറിച്ചും വിമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയുടെ ശാസ്ത്ര-എൻജിനീയറിങ് ശേഷിയുടെ ഒരു പ്രധാന പ്രകടനമാണ് ചന്ദ്രയാൻ -2 ദൗത്യമെന്നാണ് ലേഖനത്തിൽ പറയുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഇടം പിടിക്കുമ്പോൾ പാക്കിസ്ഥാനികൾ ശാസ്ത്രത്തിൽ എവിടെ നിൽക്കുന്നുവെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ലേഖനം ഓർമിപ്പിക്കുന്നുണ്ട്. ശാസ്ത്ര ലോകത്ത് ബഹിരാകാശ പര്യവേക്ഷണം ചെറിയൊരു ഭാഗം മാത്രമാണ്. എന്തുകൊണ്ട് ഈ മേഖലയിൽ ഇന്ത്യ പാക്കിസ്ഥാനേക്കാൾ മുന്നിലെത്തി എന്നും ചോദിക്കുന്നുണ്ട്?
ഇന്ത്യയുടെ സർക്കാർ ചന്ദ്രയാൻ -2 നെ സ്വന്തം നേട്ടമായി അഭിമാനിക്കുകയും വേദകാലത്തെ സങ്കൽപ മഹത്വങ്ങളുടെ പിന്തുടർച്ചയാണിതെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എങ്കിലും ശാസ്ത്രത്തിന്റെ കാര്യത്തിൽ അവർ ഒരിക്കലും പിന്നോട്ടുപോയില്ല. നെഹ്‌റുവിനെ പോലൊരു നേതാവ് ഇല്ലാതെ പോയതാണ് പാക്കിസ്ഥാന് ഏറ്റവും വലിയ തിരിച്ചടിയായതെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, പാക്കിസ്ഥാനിലെ ഭൂരിഭാഗം യുവക്കാളും ഇന്ത്യയുടെ വിജയത്തോടെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. ‘നല്ല ചുവടുവെപ്പ്. അവർ സാങ്കേതികവിദ്യയിൽ നമ്മളേക്കാൾ ഏറെ മുന്നിലാണ്. പാക്കിസ്ഥാൻ അതിൽ നിന്ന് പഠിക്കണം’ – ലാഹോറിലെ യുട്യൂബർ സന അംജദിന്റെ വിഡിയോയിൽ പറയുന്നു.
‘ഞങ്ങൾ അഭിനന്ദിക്കുന്നു, അവരിൽ നിന്ന് പഠിക്കുകയും ഞങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്യും,’ മറ്റൊരു പാക്ക് യുവാവ് ട്വീറ്റ് ചെയ്തു. ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഇന്ത്യ പുരോഗതി നേടുന്നത് പാക്കിസ്ഥാന് വൻ വെല്ലുവിളിയാണെന്നും ചിലർ പറയുന്നുണ്ട്. ഇതിനാൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിക്ഷേപം നടത്തുന്നതിൽ പാക്കിസ്ഥാൻ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചിലർ മുന്നറിയിപ്പ് നൽകി.