ADVERTISEMENT

ആദ്യമായി ഹിരോഷിമയിലെ അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യര്‍ അനുഭവിച്ച റേഡിയേഷന്റെ രൂക്ഷത വെളിവാക്കപ്പെട്ടു. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായ 1945ലെ ഹിരോഷിമ അണുബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതികാവശിഷ്ടങ്ങളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിവാക്കിയത്. ഇത്രയും കാലം പ്രദേശത്തെ കെട്ടിടാവശിഷ്ടങ്ങള്‍ പോലുള്ള അവശിഷ്ടങ്ങളിലായിരുന്നു റേഡിയേഷന്റെ രൂക്ഷത പരീക്ഷിച്ചിരുന്നത്.  

 

ഹിരോഷിമയില്‍ അണുബോംബ് വീണ് നിമിഷങ്ങള്‍ക്കകം തന്നെ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ റേഡിയേഷന് വിധേയരായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വര്‍ഷങ്ങളോളം അനുഭവിക്കാനും തലമുറകളിലേക്ക് കൈമാറാനുമായിരുന്നു മറ്റു പതിനായിരങ്ങളുടെ വിധി. ഹിരോഷിമ ആണവദുരന്തത്തില്‍ ഇരയായ ഒരാളുടെ താടിയെല്ലില്‍ നടത്തിയ പരിശോധനകളാണ് റേഡിയേഷന്റെ രൂക്ഷത വെളിവാക്കുന്നത്. 

 

റേഡിയേഷന്റെ രൂക്ഷത വെളിവാക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോൻ സ്പിൻ റിനോനൻസ് സ്പെക്ട്രോസ്കോപി എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. മനുഷ്യരാശി ഒരിക്കല്‍ പോലും വീണ്ടും അനുഭവിക്കരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിക്കുന്ന ഹിരോഷിമ നാഗസാക്കി ദുരന്തം നടന്ന് വർഷങ്ങൾ കഴിഞ്ഞാണ് ഈ പഠനഫലം പുറത്തുവന്നത്. ഹിരോഷിമയില്‍ ഇരയാക്കപ്പെട്ടിരുന്നവരുടെ ശരീരഭാഗങ്ങളോ ഭൗതികാവശിഷ്ടങ്ങളോ ഉപയോഗിച്ച് അവര്‍ എത്രത്തോളം റേഡിയേഷന്‍ അനുഭവിക്കേണ്ടി വന്നുവെന്ന പഠനങ്ങൾ കാര്യമായി നടന്നിട്ടില്ല.

 

ഹിരോഷിമ ആണവസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ താടിയെല്ല് പരിശോധിച്ചപ്പോള്‍ 9.46 ഗ്രേ(റേഡിയേഷന്‍ അളക്കുന്ന യൂണിറ്റ്) എന്നാണ് ലഭിച്ചത്. ഇതിന്റെ പകുതിയോളമുള്ള 5 ഗ്രേ റേഡിയേഷനുണ്ടെങ്കില്‍ തന്നെ ഒരു മനുഷ്യ ശരീരം മാരകമായ റേഡിയേഷന് വിധേയമായി എന്ന വിലയിരുത്താം. ഇത് എത്രത്തോളം രൂക്ഷമായിരുന്നു ഇരകള്‍ക്ക് അനുഭവിക്കേണ്ടി വന്ന റേഡിയേഷനെന്ന് തെളിയിക്കുന്നു. 

 

ചരിത്രത്തിലാദ്യമായി മനുഷ്യരെ ലക്ഷ്യം വെച്ച് ആണവാക്രമണം നടക്കുന്നത് 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ വെച്ചാണ്. അമേരിക്കയുടെ ബി 29 ബോംബര്‍ വിമാനം ഇട്ട യുറേനിയം 235 ബോംബ് 1900 അടി മുകളില്‍ വെച്ച് പൊട്ടിത്തെറിച്ചു. തൊട്ടടുത്ത നിമിഷങ്ങളില്‍ 60000-80000 മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി. 

 

ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ റേഡിയേഷനെ തുടര്‍ന്ന് 1.35 ലക്ഷം പേര്‍ക്ക് ആകെ ജീവന്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ആണവസ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം ഹിരോഷിമ കത്തി. 

 

ആശുപത്രികള്‍ പോലുള്ള പ്രധാനപ്പെട്ട കെട്ടിടങ്ങളെല്ലാം തകര്‍ന്നു. ഹിരോഷിമയിലെ 90 ശതമാനം ഡോക്ടര്‍മാരും നേഴ്‌സുമാരും കൊല്ലപ്പെട്ടത് പിന്നീടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചു. റേഡിയേഷനെ തുടര്‍ന്നുള്ള ദുരിതങ്ങളില്‍ പലതും അറിയുക പോലും ചെയ്യാതെ പോയി. അടുത്ത കാലത്താണ് ഹിരോഷിമയില്‍ പിന്നീട് വര്‍ധിച്ച രക്താര്‍ബുദത്തിന് പിന്നില്‍ ആണവസ്‌ഫോടനത്തിന് പങ്കുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞത്. 1950 മുതല്‍ 2000 വരെയുണ്ടായ രക്താര്‍ബുദ മരണങ്ങളില്‍ 46 ശതമാനം (1900) റേഡിയേഷന്‍ മൂലമാണെന്നായിരുന്നു കണ്ടെത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com