ചന്ദ്രയാൻ -2 മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക്, പ്രതീക്ഷയോടെ ഇന്ത്യ, കണ്ണുംനട്ട് ലോകം
Mail This Article
ലോകം ഒന്നടങ്കം ആകാംക്ഷയോടെ വീക്ഷിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ -2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ഓരോ നീക്കങ്ങളും വൻ വിജയമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാൻ -2 ചന്ദ്രന്റെ രണ്ടാമത്തെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചിരുന്നു. ബുധനാഴ്ച മൂന്നാമത്തെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും.
ഓൺബോർഡ് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് ആസൂത്രണം ചെയ്തതുപോലെ ചന്ദ്രയാൻ–2 രണ്ടാമത്തെ ചാന്ദ്ര പരിക്രമണ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിപ്പിച്ചു. 1228 സെക്കൻഡ് എൻജിൻ ജ്വലിപ്പിച്ച് 118 x 4412 കിലോമീറ്റർ ചന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അവസാന ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയാണ് ചന്ദ്രയാൻ -2ന്റെ അവസാന വെല്ലുവിളികളിലൊന്ന്. ഇതിനിടെ ചന്ദ്രയാൻ -2 ചന്ദ്രന്റെ ആദ്യ ചിത്രവും അയച്ചിരുന്നു. പ്രധാനപ്പെട്ട ദൗത്യങ്ങൾക്കു ശേഷവും എല്ലാ ബഹിരാകാശ പേടകങ്ങളും സാധാരണനിലയിലാണെന്ന് ഇസ്രോ അറിയിച്ചു.
അടുത്ത ചാന്ദ്ര പരിക്രമണ ഭ്രമണപഥം ഓഗസ്റ്റ് 28 ന് രാവിലെ 5.30 മുതൽ 6.30 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അടുത്ത മറ്റൊരു പ്രധാന ദൗത്യം സെപ്റ്റംബർ 2 ന് ലാൻഡറിനെ പുറത്തെത്തിക്കുക എന്നതാണ്. സെപ്റ്റംബർ 3ന്, ലാൻഡറിന്റെ സംവിധാനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ലാൻഡർ ഓർബിറ്ററിൽ നിന്നും വേർപ്പെട്ടു ചന്ദ്രനുചുറ്റും 100 X 30 കിലോമീറ്റർ ഭ്രമണപഥത്തിൽ പ്രവേശിക്കും. തുടർന്ന് സെപ്റ്റംബർ 7 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ്-ലാൻഡിങ്ങിനുള്ള നീക്കങ്ങൾ നടത്തും.