ADVERTISEMENT

ഒൻപത് വർഷം മുന്‍പ് കാണാതായ ഇന്ത്യയുടെ ചന്ദ്രയാൻ –ഒന്ന് പേടകം ഇപ്പോൾ എവിടെയായിരിക്കും? ചന്ദ്രനെ ഇപ്പോഴും വലയം വയ്ക്കുന്നുണ്ടാകുമോ? ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാൻ–1 നെ അവസാനം കണ്ടെത്തിയത് നാസ ഗവേഷകരാണ്. 2017 മാർച്ചിലായിരുന്നു ഇന്ത്യയുടെ നഷ്ടപ്പെട്ട ചന്ദ്രയാൻ–1നെ കണ്ടെത്തിയെന്ന് നാസ അറിയിക്കുന്നത്.

ബഹിരാകാശത്തെ നിരവധി വസ്തുക്കൾക്കിടയിൽ ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ട ഇത്തരം ചെറിയ വസ്തുക്കളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുറ്റുന്ന പേടകം. ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കണ്ടെത്താൻ സാധ്യമല്ലാത്ത ഇത്തരം വസ്തുക്കളെ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്. ഇതിനു പുറമെ ചന്ദ്രന്റെ പ്രകാശത്തിനുള്ളിൽ നിന്ന് ചന്ദ്രയാൻ പോലുള്ള പേടകങ്ങളെ പെട്ടെന്ന് കണ്ടെത്താനാകില്ല. എന്നാൽ നാസയുടെ ഗ്രഹങ്ങള്‍ക്കു മധ്യേയുള്ള വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന റഡാറാണ് ചന്ദ്രയാൻ ഒന്ന് കണ്ടെത്തിയത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബാണ് ഈ കണ്ടെത്തൽ നടത്തി ലോകത്തെ അറിയിച്ചത്.

ഭൂമിക്കും ചന്ദ്രനുമിടയിൽ രണ്ട് വസ്തുക്കളെയാണ് നാസയുടെ റഡാർ കണ്ടെത്തിയത്. ഇതിൽ ഒരു പേടകം ഇപ്പോഴും സജീവമാണ്, രണ്ടാമത്തേത്ത് നിഷ്‌ക്രിയമായിരുന്നു. നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ) ആണ് ഇന്ത്യയുടെ ചന്ദ്രയാൻ 1 നൊപ്പം കണ്ടെത്തിയത്.

നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ കണ്ടെത്താൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ത്യയുടെ ചന്ദ്രയാൻ–1 കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്നുമാണ് അന്ന് ഗവേഷകർ പറഞ്ഞത്. അതേസമയം, ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ പേടകത്തേക്കാളും വളരെ ചെറുതാണ് ഇന്ത്യയുടെ ചന്ദ്രയാൻ–1. ഇതിനാൽ തന്നെ ചന്ദ്രയാൻ–1 കണ്ടെത്താനായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച റഡാര്‍ സംവിധാനം വേണ്ടി വന്നു. ഏകദേശം 380,000 കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ–1 പേടകം സ്ഥിതി ചെയ്യുന്നത്. ഇത്രത്തോളം ദൂരെയുള്ള പേടകങ്ങളെ കണ്ടെത്താൻ 70 മീറ്റർ ആന്റിനയാണ് നാസ ഗവേഷകര്‍ ഉപയോഗിക്കുന്നത്. ചന്ദ്രന് മുകളിൽ 200 കിലോമീറ്റർ പരിധിയിലാണ് ചന്ദ്രയാൻ ഒന്ന് ചുറ്റുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാൽ ഇതിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ചന്ദ്രപര്യവേക്ഷണ പേടകം ചന്ദ്രയാൻ-ഒന്ന് പത്തുമാസത്തെ പ്രവർത്തനശേഷാണ് നിലച്ചത്. രണ്ടുവർഷമായിരുന്നു പ്രതീക്ഷിച്ച ആയുസ്സെങ്കിലും പേടകവുമായുള്ള ബന്ധം 2009 ഓഗസ്റ്റ് 29ന് പുലർച്ചെ 1.30നു പൂർണമായി വിച്‌ഛേദിക്കപ്പെടുകയായിരുന്നു. എന്നാൽ, ശാസ്‌ത്രീയമായും സാങ്കേതികമായും ചന്ദ്രയാൻ ദൗത്യം 100 ശതമാനം വിജയമായിരുന്നു. പേടകം ലക്ഷ്യമിട്ടിരുന്ന ദൗത്യങ്ങളിൽ 90-95 ശതമാനം പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.

രാജ്യത്തെ 110 കോടി ജനങ്ങൾക്ക് അമ്പിളിയോളം പ്രതീക്ഷകൾ നൽകി 2008 ഒക്‌ടോബർ 22ന് ആണു ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ടത്. നവംബർ എട്ടിനു ചന്ദ്രോപരിതലത്തിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിലെത്തി. നവംബർ 14ന്, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനുള്ള തെളിവായി എംഐപി (മൂൺ ഇംപാക്‌ട് പ്രോബ്) ഉപഗ്രഹോപരിതലത്തിലെത്തിച്ചു. വിക്ഷേപണം മുതൽ ഭൂമിയുടെയും ചന്ദ്രനിലെയും ഭ്രമണപഥത്തിലെ സഞ്ചാരവും എംഐപി ദൗത്യവുമെല്ലാം മുൻനിശ്‌ചയപ്രകാരം തന്നെയാണു ചന്ദ്രയാൻ പൂർത്തിയാക്കിയത്. യുഎസ്, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്കും യൂറോപ്യൻ സ്‌പേസ് ഏജൻസിക്കും പിന്നാലെയാണു ചന്ദ്രദൗത്യത്തിൽ അന്ന് ഇന്ത്യ വിജയം നേടിയത്.

പേടകത്തിന്റെ സെൻസറുകളിലൊന്നിനു 2009 ഏപ്രിൽ 26നു തകരാറു സംഭവിച്ചിരുന്നു. ശക്‌തിയേറിയ സൂര്യരശ്‌മികളേറ്റു രണ്ടാമത്തെ സെൻസർ മേയ് 16നും പ്രവർത്തനരഹിതമായി. മൊത്തം 312 ദിവസമാണു ചന്ദ്രയാൻ പ്രവർത്തിച്ചത്. ഇതിനിടയിൽ 3400ൽ ഏറെ തവണ ചന്ദ്രനു ചുറ്റും ഭ്രമണം പൂർത്തിയാക്കി. എഴുപതിനായിരത്തോളം ചിത്രങ്ങൾ അയച്ചു. ചന്ദ്രന്റെ ഉപരിതല ചിത്രീകരണ ക്യാമറ, ധാതുപരീക്ഷണത്തിനു സഹായകമാകുന്ന മാപ്പർ, അതിതീവ്ര വർണങ്ങളെ ചിത്രീകരിക്കാവുന്ന ഇമേജർ തുടങ്ങിയവ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായിരുന്നു.

ചന്ദ്രനിലെ പർവതങ്ങളുടെയും ഇരുളടഞ്ഞ ഗർത്തങ്ങളുടെയും വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങളും അയച്ചു. ചന്ദ്രന്റെ രാസപരവും ധാതുപരവുമായ ഒട്ടേറെ വിവരങ്ങളും ചന്ദ്രയാൻ ശേഖരിച്ചതായി ഐഎസ്‌ആർഒ വെളിപ്പെടുത്തിയിരുന്നു. ചന്ദ്രയാൻ നൽകിയ, ചന്ദ്രന്റെ വടക്കൻ ധ്രുവത്തിനു സമീപത്തെ മഞ്ഞുപാളി സംബന്ധിച്ച പഠനങ്ങളിലേക്കു നയിക്കുന്ന വിവരങ്ങൾ ഐഎസ്‌ആർഒയും നാസയും സംയുക്‌തമായി വിശകലനം നടത്തി. ചന്ദ്രയാൻ ദൗത്യത്തിന്റെ നൂറാം ദിനം ശാസ്‌ത്രജ്‌ഞർ നടത്തിയ അവലോകനത്തിൽ ചാന്ദ്രയാത്ര, ഭ്രമണപഥമാറ്റം, വിവരശേഖരണം തുടങ്ങിയ അടിസ്‌ഥാന ലക്ഷ്യങ്ങൾ കൈവരിച്ചതായി വിലയിരുത്തി.

ചന്ദ്രയാനിലെ 11 പരീക്ഷണ ഉപകരണങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയുടേതായിരുന്നു. മൂന്നെണ്ണം യൂറോപ്യൻ സ്‌പേസ് ഏജൻസിയുടേതും രണ്ടെണ്ണം യുഎസിന്റേതും ഒന്നു ബൾഗേറിയയുടേതുമാണ്. ഹീലിയം-3 വാതകത്തിന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ, ഗ്രഹാന്തര പര്യവേക്ഷണങ്ങൾക്കു വേണ്ടി ചന്ദ്രനെ ‘ബേസ് ക്യാംപ്’ ആക്കി മാറ്റിയെടുക്കാനും ശാസ്‌ത്രജ്‌ഞർ ലക്ഷ്യമിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com