വിക്രം ലാൻഡർ കിടക്കുന്നത് മൈനസ് 180 ഡിഗ്രി തണുപ്പിൽ, തിരിച്ചുവരുമെന്ന് പ്രതീക്ഷ
Mail This Article
ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്‌റോയുടെ ശ്രമം തുടരുകയാണ്. എന്നാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുക ഏറെ ബുദ്ധിമുട്ടാണെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. ലാൻഡർ കിടക്കുന്ന ഭാഗത്ത് സൂര്യപ്രകാശമില്ലാത്തതിനാൽ 14 ദിവസം താപനില മൈനസ് 180 ഡിഗ്രി വരെയായിരിക്കും. ഇത്രയും കൊടുംതണുപ്പില്‍ ഉപകരണങ്ങൾ നശിക്കാനും പ്രവർത്തനം നിലയ്ക്കാനും സാധ്യതയേറെയാണ്. നേരത്തേ ഇറങ്ങാൻ നിശ്ചയിച്ച ദക്ഷിണധ്രുവത്തിലെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിന്റെ 500 മീറ്റർ അകലെയാണ് ലാൻഡർ കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ സാധ്യത കുറവാണെങ്കിലും കഴിയുന്നതെല്ലാം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകർ പറയുന്നത്. ലാൻഡറിന് 14 ദിവസം പ്രവർത്തിക്കാനുളള സംവിധാനങ്ങളാണ് നേരത്തെ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ സമയം കഴിയുന്തോറും ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നുമാണ് മിഷനുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.
എന്നിരുന്നാലും, ശരിയായ ഓറിയന്റേഷൻ ഉപയോഗിച്ച് ലാൻഡറിന് ഇപ്പോഴും ഊർജ്ജം ഉൽപാദിപ്പിക്കാനും സോളാർ പാനലുകൾ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ് ചെയ്യാനും കഴിയും (14 ദിവസത്തിനു ശേഷം). എന്നാൽ ഇത് ക്രമാനുഗതമായി കുറയാൻ സാധ്യതയുണ്ടെന്നുമാണ് മറ്റൊരു വിലയിരുത്തൽ.
ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രത്തിന്റെ ‘ഹാർഡ്-ലാൻഡിംഗ്’ ആയിരിക്കാം ബന്ധം നഷ്ടപ്പെടാൻ കാരണമെന്ന് മറ്റൊരു ഉന്നത ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. ലാൻഡിങ് നാല് കാലുകളിൽ നടന്നിട്ടില്ലാത്തതിനാൽ ബന്ധം സ്ഥാപിക്കുക കൂടുതൽ ബുദ്ധിമുട്ടാണ്. ഇംപാക്റ്റ് ഷോക്ക് ലാൻഡറിന് കേടുപാടുകൾ വരുത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.