ലാൻഡർ ഇടിച്ചിറങ്ങി ചെരിഞ്ഞു, തകർന്ന് വിഭജിച്ചിട്ടില്ല, വൈദ്യുതി പ്രശ്നമല്ല, ആന്റിനകൾ നിശ്ചലം
Mail This Article
പ്രതീക്ഷ കൈവിടാതെ, ചന്ദ്രയാൻ -2 ന്റെ 'വിക്രം' ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ഇസ്രോ ഗവേഷകരുടെ എല്ലാ ശ്രമങ്ങളും തുടരുകയാണ്. ചന്ദ്രോപരിതലത്തിൽ കിടക്കുന്ന ലാൻഡറിന്റെ ചിത്രങ്ങൾ കൃത്യമായി നിരീക്ഷിക്കുകയാണ് ഇസ്രോ ഗവേഷകർ. ഓർബിറ്ററിന്റെ ഓൺ-ബോർഡ് ക്യാമറ അയച്ച ചിത്രങ്ങൾ അനുസരിച്ച് ലാൻഡർ തകർന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ലാൻഡർ ഒരൊറ്റ വസ്തുവായിട്ടാണ് ഉള്ളത്, കഷണങ്ങളായി വിഭജിച്ചിട്ടില്ല. ലാൻഡർ ചെരിഞ്ഞാണ് കിടക്കുന്നതെന്നും ദൗത്യവുമായി ബന്ധപ്പെട്ട ഇസ്രോ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ ചന്ദ്രപ്രതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ലാൻഡറിന്റെ ആശയവിനിമയം നഷ്ടപ്പെട്ടത്. ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിയുമോയെന്നറിയാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രജ്ഞാൻ) എന്നിവയാണ് ചന്ദ്രയാൻ -2 ഉൾക്കൊള്ളുന്നത്. ലാൻഡറിന്റെയും റോവറിന്റെയും ദൗത്യം ഒരു ചാന്ദ്ര ദിനമാണ്. അത് 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്.
ലാൻഡറുമായുള്ള ബന്ധം 14 ദിവസത്തിനുളളിൽ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഇനിയുള്ള നീക്കങ്ങൾ വളരെ ബുദ്ധിമുട്ടാണ് (കോൺടാക്റ്റ് പുനഃസ്ഥാപിക്കുക), സാധ്യതകളും കുറവാണ്. സോഫ്റ്റ്-ലാൻഡിങ് നടന്നാൽ മാത്രം പോരാ, എല്ലാ സിസ്റ്റങ്ങളും പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ആശയവിനിമയം സാധ്യമാകൂ. ഇപ്പോൾ സാധ്യതൾ ഏറെ മങ്ങിയിരിക്കുന്നു എന്നും ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇനിയുളള ദൗത്യങ്ങൾക്ക് പരിമിതികളുണ്ട്. ജിയോസ്റ്റേഷണറി ഭ്രമണപഥത്തിൽ ബഹിരാകാശ പേടകങ്ങൾ (സിഗ്നൽ നഷ്ടപ്പെട്ട) വീണ്ടെടുക്കുന്നതിനുള്ള അനുഭവം നമുക്കുണ്ട്. എന്നാൽ ഇവിടെ (വിക്രമിന്റെ കാര്യത്തിൽ) അത്തരം പ്രവർത്തനക്ഷമതയില്ല. ചന്ദ്രന്റെ ഉപരിതലത്തിൽ കിടക്കുന്ന ലാൻഡർ നിശ്ചലമാണ്. അത് പുനഃക്രമീകരിക്കാൻ കഴിയില്ലെന്നാണ് ചില വിദഗ്ധർ പറയുന്നത്.
പ്രധാന കാര്യം ആന്റിനകൾ ഗ്രൗണ്ട് സ്റ്റേഷനിലേക്കോ ഓർബിറ്ററിലേക്കോ തിരിക്കേണ്ടതുണ്ട്. അത്തരം പ്രവർത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലാൻഡറിലെ വൈദ്യുതി ഒരു പ്രശ്നമല്ല. ഇതിന് ചുറ്റും സോളാർ പാനലുകൾ ഉണ്ട്. ആന്തരിക ബാറ്ററികളും ഉണ്ട്. അത് കൂടുതൽ ഉപയോഗിക്കാറില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.