ചന്ദ്രയാൻ–2 വൻ വിജയം, പിന്തുടരണം ഇന്ത്യയെ; മന്ത്രിയെ പൊളിച്ചടക്കി പാക്ക് ശാസ്ത്രജ്ഞനും
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 വൻ വിജയമെന്ന് പ്രമുഖ പാക്കിസ്ഥാൻ ശാസ്ത്രജ്ഞനും മുൻ ശാസ്ത്ര സാങ്കേതിക മന്ത്രിയുമായ അതാ-ഉർ-റഹ്മാൻ. ഇന്ത്യയുടെ ചന്ദ്ര ദൗത്യം പാക്കിസ്ഥാനെ ഉണർത്താനുള്ള ആഹ്വാനമായിരുന്നു, അത് പിന്തുടരേണ്ടതുണ്ടെന്നും പാക്ക് ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ഒരിക്കലും പരാജയമാണെന്ന് വിശേഷിപ്പിക്കാനാവില്ല, കാരണം സാങ്കേതികമായി ഏറെ മുന്നേറിയ രാജ്യങ്ങളുടെ പരീക്ഷണങ്ങൾ വരെ പരാജയപ്പെടുന്നു. പരാജയങ്ങളും വിജയങ്ങളും അത്തരം ദൗത്യങ്ങളുടെ ഭാഗമാണെന്നും അവയിൽ ഉറച്ചുനിൽക്കുന്നവർ അവസാനം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങൾ പോലും ഏറ്റെടുക്കുന്ന അത്തരം ദൗത്യങ്ങളിൽ പകുതിയും പരാജയപ്പെട്ടു, പകുതി മാത്രമേ വിജയിച്ചിട്ടുള്ളൂ എന്നും റഹ്മാൻ കൂട്ടിച്ചേർത്തു. ഇത്തരം ദൗത്യങ്ങൾക്ക് ധാരാളം പണം വേണമെന്ന ധാരണ ശരിയായ സമീപനമല്ലെന്നും അത്തരം ശ്രമങ്ങൾ പ്രതിരോധത്തിലും വ്യവസായങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു.
ഇന്ത്യ വൻ കുതിപ്പാണ് നടത്തുന്നത്. ചന്ദ്രനിലും ചൊവ്വയിലും എത്താൻ പാക്കിസ്ഥാൻ അത് പിന്തുടരണമെന്നും റഹ്മാൻ പറഞ്ഞു. ചന്ദ്രനിലെത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ പാക്കിസ്ഥാൻ ഒരു ഈഗോയായി കാണരുത്. ഇന്ത്യയുമായി തുല്യനിലയിൽ എത്താനാണ് ശ്രമിക്കേണ്ടതെന്നും റഹ്മാൻ പറഞ്ഞു. ഇത്തരം ദൗത്യങ്ങൾ പിന്തുടരുന്നത് പാക്കിസ്ഥാന്റെ പ്രതിരോധത്തെയും വ്യവസായങ്ങളെയും ശക്തിപ്പെടുത്തുന്ന നിരവധി സാങ്കേതികവിദ്യകളെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.