ADVERTISEMENT

കേരളത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് ഒരുപരിധി വരെ ഗൾഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗൾഫ് രാജ്യങ്ങളെ അത്യുന്നതങ്ങളിൽ എത്തിച്ചു. എന്നാൽ മറ്റുരാജ്യങ്ങൾ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ കുതിപ്പ് നടത്തിയപ്പോൾ ഗൾഫ് രാജ്യങ്ങൾ അത്തരം മേഖലകൾ മറന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ ഏറെ വൈകിയാണെങ്കിലും ഗൾഫ് രാജ്യങ്ങളെല്ലാം സാങ്കേതിക മേഖലകളിൽ സജീവമായി കഴിഞ്ഞു. യുഎഇ, സൗദിഅറേബ്യ രാജ്യങ്ങളെല്ലാം എണ്ണവില ഇടിവിനെ മറികടക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ ടെക്നോളജി നടപ്പിലാക്കുകയാണ്. ഇതിന്റെ ആദ്യ കാൽവെപ്പാണ് കഴിഞ്ഞ ദിവസം ലോകം കണ്ടത്. അറബ് നാട്ടിൽ നിന്ന് ഇതാദ്യമായി ഒരു ഗവേഷകൻ ബഹിരാകാശത്തേക്ക് കുതിച്ചത്.

 

ബഹിരാകാശ ശക്തി രാജ്യങ്ങൾക്കിടയിൽ യുഎഇ ചരിത്രം കുറിച്ചിരിക്കുകയാണ്. യുഎഇ ഗവേഷകൻ ഹസ്സ അൽ മൻസൂറി ബഹിരാകാശത്ത് കാലുകുത്തിയതോടെ ബഹിരാകാശ നിലയത്തിൽ എത്തിയവരുടെ എണ്ണം 239 ആയി. ഇതുവരെ 19 രാജ്യങ്ങളില്‍ നിന്നുളളവരാണ് ബഹിരാകാശ നിലയത്തിൽ താമസിച്ച് മടങ്ങിയത്. ‘ഞങ്ങൾ സുരക്ഷിതരായി എത്തിച്ചേർന്നു, ദൈവത്തിന് നന്ദി. യുഎഇയിലെ എല്ലാവർക്കും സ്നേഹാന്വേഷണം’–ഗ്രൗണ്ട് ടീം ബന്ധപ്പെട്ടപ്പോൾ ബഹിരാകാശത്ത് നിന്ന് ഹസ്സ പറഞ്ഞു.

 

ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ എമിറാത്തിയും ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ അറബ് പൗരനും കൂടിയാണ് ഹസ്സ. യുഎഇ സായുധ സേനയിലെ മുൻ പൈലറ്റായ അദ്ദേഹം ആദ്യത്തെ എമിറാത്തി ബഹിരാകാശയാത്രികനാണ്. ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ ദുബായ് സെന്ററിൽ തടിച്ചുകൂടിയ ചിലർ യുഎഇ പതാകകൾ വഹിച്ചു, മറ്റുള്ളവർ നീല ജമ്പ്‌സ്യൂട്ടുകൾ ധരിച്ചും ആഘോഷം പങ്കുവച്ചു.

 

38 കാരിയായ ബദ്രിയ അൽ ഹമാദി ചരിത്ര നിമിഷത്തെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നുവെന്നാണ് പറഞ്ഞത്. ബഹിരാകാശത്തേക്ക് പോകുന്നയാളാണ് ഞാനെന്ന് എനിക്ക് തോന്നുന്നുവെന്നും അവർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ആമേർ അൽ-ഗാഫ്രിയുടെ അഭിപ്രായത്തിൽ മൻസൂരിയുടെ ബഹിരാകാശ യാത്ര യുഎഇയുടെ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങളുടെ ആരംഭം മാത്രമാണെന്നാണ്. ഇനിയും ഏറെ അഭിലാഷങ്ങളും ഒരുപാട് ജോലികളും ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പരീക്ഷണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന ഹസ്സ ഐ‌എസ്‌എസിൽ എട്ട് ദിവസം ചെലവഴിക്കും.

 

ലോഞ്ചിന് മുൻപ് ട്വിറ്ററിൽ മൻസൂരി കുറിച്ചത് ഇങ്ങനെയാണ്, ‘ഇത് വർണ്ണിക്കാൻ കഴിയാത്ത മഹത്വവും വിസ്മയവും നിറഞ്ഞതാണ്. ഇന്ന് ഞാൻ എന്റെ രാജ്യത്തിന്റെ സ്വപ്നങ്ങളും അഭിലാഷവും ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ദൗത്യത്തിൽ അല്ലാഹു എനിക്ക് വിജയം നൽകട്ടെ’.

 

ഒരു ഖുറാൻ, യുഎഇ പതാക, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എഴുതിയ ക്വിസതി ( 'മൈ സ്റ്റോറി') എന്ന പുസ്തകം എന്നിവയാണ് തന്റെ ബഹിരാകാശ സാഹസികതയ്ക്കായി പായ്ക്ക് ഹസ്സ കൊണ്ടുപോയത്.

 

അഞ്ച് വർഷത്തിനുള്ളിൽ നാല് എമിറാത്തി ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് 2017 ൽ പ്രഖ്യാപിച്ചിരുന്നു. ‘ബഹിരാകാശത്തേക്ക് ഹസ്സ അൽ മൻസൂരി വരുന്നത് അറബ് യുവാക്കൾക്ക് ഒരു സന്ദേശമാണ്... നമുക്ക് മുന്നേറാനും മുന്നോട്ട് പോകാനും കഴിയും’, ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു.

 

ചൊവ്വയിലേക്ക് 'പ്രതീക്ഷ'

 

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി 2021 ഓടെ ചൊവ്വയെ പരിക്രമണം ചെയ്യുന്നതിന് ആളില്ലാ പേടകം അയച്ച് ആദ്യത്തെ അറബ് രാജ്യമാകാനുള്ള ലക്ഷ്യവും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ‘ഹോപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ചൊവ്വയിൽ ഒരു ‘സയൻസ് സിറ്റി’ നിർമിക്കാൻ ഒരുങ്ങുകയാണെന്നും 2117 ഓടെ ചുവന്ന ഗ്രഹത്തിൽ ആദ്യത്തെ മനുഷ്യവാസ കേന്ദ്രം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും യുഎഇ പറയുന്നു.

 

എന്നാൽ ഇതിനകം തന്നെ, ബഹിരാകാശത്ത് തങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തതായി എമിറാത്തികൾ വിശ്വസിക്കുന്നു. ‘ഞങ്ങൾക്ക് ഇവിടെ യുഎഇയിൽ മികച്ച ഗവേഷകരുണ്ട്, ഇപ്പോൾ ലോകം അത് കാണുന്നുണ്ടാകും,’ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫാത്തിമ അൽ ഗുരൈർ പറഞ്ഞു.

 

എണ്ണയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെയുള്ള ഒരു സമ്പദ് വ്യവസ്ഥ അതാണ് ഇപ്പോൾ യുഎഇയുടെ ലക്ഷ്യം. ഒരു വർഷം മുൻപ് യുഎഇ വിക്ഷേപിച്ച ഖലീഫ സാറ്റ്, ചൊവ്വാ മിഷൻ എല്ലാം ഇതിന്റെ ഭാഗമാണ്. ഖലീഫ സാറ്റ് ഉപഗ്രഹം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിച്ചപ്പോൾ വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ നിരീക്ഷിച്ചു. 100 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായത് യുഎഇയെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമില്ല. ബഹിരാകാശ രംഗത്ത് യുഎഇയുടെ ഇനിയങ്ങോട്ടുള്ള കുതിപ്പ് അതിവേഗമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അങ്ങനെ വന്നാൽ നാളത്തെ ബഹിരാകാശ വിപണി യുഎഇ കീഴടക്കിയിരിക്കുമെന്ന് ചുരുക്കം.

 

കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട വിവരങ്ങളും അതിസൂക്ഷ്മ ചിത്രങ്ങളും ഖലീഫ സാറ്റ് ഉപഗ്രഹം തൽസമയം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. 2013ൽ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ച ഖലീഫാ സാറ്റ് ഉപഗ്രഹം 70 സ്വദേശി യുവ എൻജിനീയർമാർ അഞ്ചു വർഷമെടുത്താണ് പൂർത്തിയാക്കിയത്. 330 കിലോ ഭാരവും രണ്ടു മീറ്റർ ഉയരവും 1.5 മീറ്റർ ചുറ്റളവുമുള്ള ഉപഗ്രഹം എച്ച്2എ റോക്കറ്റിലാണ് വിക്ഷേപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com