ഗഗന്യാൻ: 12 പേർ റഷ്യയിലേക്ക്, സ്ത്രീകൾ ഇല്ല, ആദ്യ ദൗത്യം 2020 ഡിസംബറിൽ
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്യാനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 12 ഇന്ത്യൻ ബഹിരാകാശ യാത്രികരെ (ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ മനുഷ്യ ദൗത്യം ) ഒരു മാസത്തിനുള്ളിൽ പരിശീലനത്തിനായി റഷ്യയിലേക്ക് അയക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. അഹമ്മദാബാദിലെ ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ (എസ്എസി) സന്ദർശിക്കുന്നതിനിടെയാണ് ശിവൻ ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശയാത്രികരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണ്. ഏകദേശം ഒരു മാസത്തിനുള്ളിൽ അവർ പരിശീലനത്തിനായി റഷ്യയിലേക്ക് പോകും. 12 ബഹിരാകാശയാത്രികരെ തെരഞ്ഞെടുക്കാനാണ് ഇസ്രോയുടെ പദ്ധതി. അവർ റഷ്യയിലേക്ക് പോകും. ഇതിൽ നിന്ന് നാലുപേരെ റഷ്യക്കാർ തിരഞ്ഞെടുക്കും. തുടർന്ന് തിരഞ്ഞെടുത്ത നാല് ബഹിരാകാശയാത്രികർക്ക് 15 മാസത്തേക്ക് കർശന പരിശീലനം നൽകുമെന്നും ശിവന്‍ പറഞ്ഞു.
ഗഗന്യാന്റെ കീഴിലുള്ള ആദ്യത്തെ ആളില്ലാ ദൗത്യം 2020 ഡിസംബറോടെ ആരംഭിക്കുമെന്ന് ഇസ്രോ മേധാവി പറഞ്ഞു. 2021 ജൂലൈയിൽ രണ്ടാമത്തെ ആളില്ലാ ദൗത്യം നടത്തും. 2021 ഡിസംബറോടെ അവസാന ദൗത്യം നടത്താൻ കഴിയുമെന്നും ഇസ്‌റോ മേധാവി പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടവരിൽ സ്ത്രീ ബഹിരാകാശയാത്രികർ ഉണ്ടോയെന്ന ചോദ്യത്തിന് ശിവൻ പറഞ്ഞത് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരു സ്ത്രീയും ഇല്ല എന്നാണ്. എന്നാൽ ഒരു സ്ത്രീ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നും ഒരുപക്ഷേ അടുത്ത തവണ ഞങ്ങൾ തിരഞ്ഞെടുക്കുമെന്നും ഇസ്രോ മേധാവി പറഞ്ഞു.