വിക്രം ലാൻഡർ കണ്ടെത്താൻ നാസയുടെ തിരയൽ വീണ്ടും, പക്ഷേ കണ്ടില്ല
Mail This Article
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിലെ വിക്രം ലാൻഡർ കണ്ടെത്താൻ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ ശ്രമങ്ങളും പരാജയമായി.
യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ‘മൂൺ ഓർബിറ്റർ’, ചന്ദ്രനെ ചുറ്റുന്നതിനിടെ കഴിഞ്ഞ 14നു ദക്ഷിണ ധ്രുവത്തിനു സമീപം എടുത്ത ചിത്രങ്ങളിൽ ലാൻഡറിന്റെ അവശിഷ്ടങ്ങൾ ഒന്നും പതിഞ്ഞില്ല. സെപ്റ്റംബർ 17ന് ഇതേ പരിക്രമണപാതയിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളിലേതു പോലെ കനത്ത നിഴലുകൾ മൂടിയ ദൃശ്യങ്ങളാണ് ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറയ്ക്ക് (എൽആർഒസി) ഇത്തവണയും ലഭിച്ചത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഇസ്രോ) ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ സെപ്റ്റംബർ 7നാണു ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ ഭൂമിയുമായുള്ള ബന്ധമറ്റത്.
ഒളിവിലുണ്ടോ വിക്രം
‘ഒരു പക്ഷേ വിക്രം ഈ കാണുന്ന നിഴൽപ്രദേശങ്ങളിലൊന്നിൽ വീണു കിടപ്പുണ്ടാകാം. അല്ലെങ്കിൽ ഇടിച്ചിറങ്ങിയ സ്ഥലം മാറിപ്പോയിരിക്കുന്നു’– ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ (എൽആർഒ) മിഷൻ പ്രോജക്ട് സയന്റിസ്റ്റ് നോവ എഡ്വേഡ് പെട്രോ പറഞ്ഞു.