വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ആണവ പവര്‍ പ്ലാന്റുകള്‍; ഇന്ത്യക്കൊപ്പം ചേരാന്‍ റഷ്യ
Mail This Article
ഇന്ത്യക്കൊപ്പം ചേര്‍ന്ന് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ആണവ പവര്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ റഷ്യന്‍ അറ്റോമിക് എനര്‍ജി കോര്‍പറേഷന്‍ (Rosatom) താത്പര്യം പ്രകടിപ്പിച്ചു. ഒഴുകുന്ന ആണവ പ്ലാന്റുകള്‍ക്കൊപ്പം ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ ആണവ പവര്‍ റിയാക്ടറുകള്‍ സ്ഥാപിക്കാനും റോസാറ്റത്തിന് പദ്ധതിയുണ്ട്.
ഇത്തരം പദ്ധതികള്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ആണവസഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് റോസാറ്റം ഓവര്‍സീസ് വൈസ് പ്രസിഡന്റ് നികിത മസെയ്ന്‍ പറഞ്ഞത്. ജലനിരപ്പില്‍ നിര്‍മിക്കുന്ന ആണവ പവര്‍ പ്ലാന്റ് റഷ്യയില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ ആദ്യത്തെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ആണവ പവര്‍ പ്ലാന്റാണിത്.
റഷ്യന്‍ തുറമുഖ നഗരമായ പെവെകിനോട് ചേര്‍ന്നാണ് ഈ ആണവ നിലയം സ്ഥാപിച്ചിരിക്കുന്നത്. 70 മെഗാവാട്ട് വൈദ്യുതിയാണ് ഈ ആണവനിലയത്തില്‍ നിന്നും ഉൽപാദിപ്പിക്കാനാവുക. ഒരു ലക്ഷം പേര്‍ താമസിക്കുന്ന നഗരത്തിന് ഉപയോഗിക്കാന്‍ മാത്രമുള്ള വൈദ്യുതിയുണ്ട് ഇത്.
വമ്പന്‍ ഊര്‍ജ്ജനിലയങ്ങള്‍ സ്ഥാപിക്കാന്‍ ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് അനുയോജ്യമാണ് ഇത്തരത്തിലുള്ള 50 മുതല്‍ 100 മെഗാവാട്ട് വരെ സ്ഥാപിത ശേഷിയുള്ള നിലയങ്ങളെന്നാണ് റോസാറ്റത്തിന്റെ കണക്കുകൂട്ടല്‍. മൂന്നാം ലോക രാജ്യങ്ങളില്‍ ഇത്തരം പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും റോസാറ്റത്തിന് പദ്ധതിയുണ്ട്.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തത് പ്രധാനമായും റോസാറ്റമാണ്. കൂടംകുളം ആണവനിലയത്തിന് പുറമേ മറ്റൊരു ആണവ നിലയം കൂടി സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ- റഷ്യ സര്‍ക്കാരുകള്‍ നടത്തുന്നുണ്ട്. ആണവോര്‍ജ്ജത്തിനൊപ്പം ആരോഗ്യം കൃഷി തുടങ്ങിയ മേഖലകളിലേക്കു കൂടി ഇരു രാജ്യങ്ങളും സഹകരണം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് റോസാറ്റത്തിന്റെ വക്താവ് സൂചിപ്പിച്ചു.
English Summary: Russia wants to jointly develop floating Nuclear-Power-Stations with India