28 രാജ്യങ്ങളുടെ സ്വപ്നം പൂർത്തീകരിച്ച് ഇന്ത്യ, വിക്ഷേപിച്ചത് 319 സാറ്റലൈറ്റുകൾ
Mail This Article
ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയർത്തിയ റോക്കറ്റാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്‌എൽവി). ഒപ്പം 28 രാജ്യങ്ങളിൽ നിന്നുള്ള എഴുപതോളം ഉപഭോക്താക്കളുടെ സ്വപ്നവും ഇന്ത്യയുടെ പിഎസ്എല്‍വി പൂർത്തീകരിച്ചു. ഇസ്രോയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം 2008 ലും 2013 ലും യഥാക്രമം ചന്ദ്രയാൻ -1, മാർസ് ഓർബിറ്റർ ബഹിരാകാശ പേടകം എന്നിവ ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണവലയം മറികടന്ന് ദൗത്യം വിജയിപ്പിച്ചു. അതെ, ഇന്ത്യയുടെ അഭിമാനമായി മാറിയ പിഎസ്എൽവിയുടെ അമ്പതാം വിക്ഷേപണവും വിജയകരമായി തന്നെ നടന്നു. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1, കൂടെ വിദേശത്തു നിന്നുള്ള ഒൻപത് ഉപഗ്രഹങ്ങളും അമ്പതാം ദൗത്യത്തിൽ പിഎസ്‌എൽവി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയുടെ അഭിമാനം കാത്തു.
628 കിലോഗ്രാം ഭാരം വരുന്ന റഡാർ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആർ 1. 37 ഡിഗ്രി ചെരിവിൽ 576 കിലോമീറ്റർ ഭ്രമണപഥത്തിലാണ് റിസാറ്റ് -2 ബിആർ 1 സ്ഥാപിച്ചത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ്‌ഐഎൽ) ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ യുഎസ്‌എ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതുവഴി കോടികളുടെ വരുമാനമാണ് ഇന്ത്യക്ക് ലഭിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (എസ്ഡിഎസ്‌സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ഇത്. റോക്കറ്റ് ഉയർന്ന് 16 മിനിറ്റിനുള്ളിൽ റിസാറ്റ് -2 ബിആർ 1 വിന്യസിക്കപ്പെട്ടു. ഒരു മിനിറ്റിന് ശേഷം ഒൻപത് ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് പുറന്തള്ളപ്പെട്ടു. ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ അവസാനത്തേത് ഭ്രമണപഥത്തിലെത്തുമ്പോൾ ഏകദേശം 21 മിനിറ്റ് കഴിഞ്ഞിരുന്നു.
ഇതുവരെ ഇസ്‌റോ 319 വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ ഇസ്രോയുടെ പിഎസ്‌എൽവിയിൽ 615 കിലോഗ്രാം ഭാരമുള്ള റിസാറ്റ് -2 ബിയും വിക്ഷേപിച്ചിരുന്നു. 2020 മാർച്ചോടെ 13 ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കുമെന്നാണ് ഇസ്‌റോ മേധാവി കെ. ശിവൻ നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പിഎസ്‌എൽവി. ഇതുവരെ 50 ൽ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. 1994 ഒക്ടോബറിലെ ആദ്യത്തെ വിജയകരമായ വിക്ഷേപണത്തിനു ശേഷം പിഎസ്എൽവി തുടർച്ചയായി 39 വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കി.
ലോകരാജ്യങ്ങൾക്ക് ഇന്ത്യയുടെ പിഎസ്എൽവിയില്‍ വിശ്വാസം
കഴിഞ്ഞ 16 വർഷത്തെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐഎസ്ആർഒ നടത്തുന്നത്. ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ കാർട്ടൂൺ വരച്ചവർക്കെല്ലാം നൽകിയ ശക്തമായ മറുപടിയാണിത്. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) അടുത്ത വിക്ഷേപണ തീയതിയും കാത്ത് ഇപ്പോഴും ലോക രാജ്യങ്ങൾ വരിനിൽക്കുകയാണ്, അവരുടെ ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ. പിഎസ്എൽവി–സി48 ൽ 9 വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചതെങ്കിൽ അടുത്ത വിക്ഷേണത്തിൽ യൂറോപ്പിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യക്കിത് അഭിമാന നിമിഷം തന്നെയാണ്.
2020ൽ ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണത്തിൽ നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. സൗത്ത് അമേരിക്കൻ രാജ്യങ്ങളെല്ലാം കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയെയാണ് സമീപിക്കുന്നത്. നാസ, സ്പെയ്സ് എക്സ്, ഇഎസ്എ തുടങ്ങി ബഹിരാകാശ ഏജൻസികളേക്കാൾ കുറഞ്ഞ നിരക്കും വിശ്വാസ്യതയുമാണ് ഐഎസ്ആർഒയെ മുന്നിലെത്തിച്ചത്. 2014 ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐഎസ്ആർഒയുടെ ഗ്രേഡ് കുത്തനെ ഉയർന്നു. ഇതോടെയാണ് വിദേശ രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കാൻ തുടങ്ങിയത്. തങ്ങളുടെ സ്വപ്ന പദ്ധതികൾക്ക് വേണ്ട ഉപഗ്രഹങ്ങൾ കൃത്യമായി ലക്ഷ്യത്തിലെക്കാൻ ഐഎസ്ഐർഒയ്ക്ക് സാധിക്കുമെന്ന വിശ്വാസം വിദേശരാജ്യങ്ങൾക്കിടയിൽ സ്ഥാപിക്കാൻ ഇന്ത്യക്ക് സാധിച്ചു.
ബഹിരാകാശ മേഖലയിൽ വൻ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പതിവായി ഇന്ത്യയുടെ സഹായം തേടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചെലവു കുറഞ്ഞ ഐഎസിആർഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കൻ കമ്പനികളെല്ലാം പരിഗണിക്കുന്നത്. ഇതിനെ വിലക്കാൻ നിരവധി സ്വകാര്യം കമ്പനികളും ഗവേഷകരും ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വർഷവും ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്.
ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ രാജ്യം കൈവരിച്ചത് വൻ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇന്ത്യയുടെ ഐഎസ്ആർഒയും അതിവേഗം കുതിക്കുകയാണ്. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോൾ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കൻ പത്രങ്ങള്‍ അന്ന് റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാൻ കോട്സാണ് അന്ന് ഇങ്ങനെ പ്രതികരിച്ചത്.