ശബ്ദത്തിന്റെ 23 ഇരട്ടി വേഗമുള്ള ഭീമൻ വണ്ടി റെഡി, മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്!
Mail This Article
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തക്കാനുള്ള റോക്കറ്റ് നിര്‍മാണം പൂര്‍ത്തിയായെന്ന് നാസ. സ്പേസ് ലോഞ്ച് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന ഭീമന് റോക്കറ്റ് മുന്‍നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയായി എന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്സ്റ്റൈന് മാധ്യമങ്ങളെ അറിയിച്ചു. റോക്കറ്റിന്റെ അതിസങ്കീര്‍ണ്ണമായ എൻജിന്റെ നിര്‍മാണം അടക്കം എല്ലാം അതിവേഗമാണ് പൂര്‍ത്തിയാക്കിയത്.
നാസയുടെ ചാന്ദ്ര ദൗത്യത്തിനായുള്ള റോക്കറ്റിന്റെ നിര്‍മാണം പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാകുമോ എന്ന് ഈ വര്‍ഷമാദ്യം മുതല്‍ ആശങ്കയുണ്ടായിരുന്നു. നാസ അധികൃതരുടെ അറിയിപ്പോടെ ഈ ആശങ്ക അവസാനിച്ചിരിക്കുകയാണ്. 2028 ലാണ് അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ട്രംപ് അധികാരമേറ്റതോടെ അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തിന് വേഗം വര്‍ധിക്കുകയായിരുന്നു. ട്രംപിന്റെ നിര്‍ദേശത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തന്നെ നാസ വൈകാതെ ചന്ദ്രനിലേക്ക് യാത്രികരെ എത്തിക്കുമെന്ന് അറിയിച്ചു. 2024ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയും നാസയും ഇതുവരെ നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിയ റോക്കറ്റാണ് ഇതിനായി നിര്‍മിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച പോലെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ എസ്എല്‍എസിന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പോലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ 212 അടി ഉയരമുള്ള റോക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന പ്രഖ്യാപനത്തോടെ അത്തരം ചര്‍ച്ചകള്‍ അസ്ഥാനത്താണെന്ന് അറിയിച്ചിരിക്കുകയാണ് നാസ.
കാര്യങ്ങള്‍ പ്രതീക്ഷിച്ച വേഗത്തില്‍ നടന്നാല്‍ 2020ല്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്താനാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ മനുഷ്യരില്ലാത്ത പേടകവുമായി ചന്ദ്രനെ വലംവെക്കുകയായിരിക്കും ദൗത്യം. ശബ്ദത്തിന്റെ 23 ഇരട്ടി വേഗത്തിലാണ് പേടകം കുതിക്കുക. ഇടവേളക്കുശേഷമുള്ള ചാന്ദ്ര ദൗത്യത്തില്‍ വനിതാ യാത്രികയും ചന്ദ്രനിലെത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.