ഇസ്രോ മേധാവിയാകാൻ പോകുന്ന ആലപ്പുഴക്കാരനെ അറിയുമോ? മലയാളികൾക്ക് അഭിമാനമാണ് സോമനാഥ്...
Mail This Article
പണ്ട്, അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്നു ഏറെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു. അതെ, മലയാളി ഗവഷകനായ എസ്. സോമനാഥ് ഇസ്രോ മേധാവി വരെ ആയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഡോ.കെ.ശിവന്‍ വിരമിക്കുമ്പോള്‍ സോമനാഥിന് ചുമതല ലഭിച്ചേക്കുമെന്നാണ് അറിയുന്നത്.
ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക പങ്കു വഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ കൂടിയായ എസ്.സോമനാഥ് (54) ആലപ്പുഴക്കാരനാണ്. തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കർ എന്ന അധ്യാപകന്റെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനാണ് സോമനാഥ്.
എൻജിനീയറിങ് ബിരുദത്തിനു കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ. മാസ്റ്റേഴ്സ് ബിരുദം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന്.1985ൽ വിഎസ്എസ്‌സിയിൽ ചേർന്നു. പിഎസ്എൽവി ദൗത്യങ്ങളുടെ കാലമായിരുന്നു അത്. ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകൽപനയിൽ പങ്കാളിയായിരുന്നു.പിന്നെ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി. ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു.
ചന്ദ്രയാൻ 2ൽ റോക്കറ്റ് നിർമാണത്തിന്റെയും വിക്ഷേപണത്തിന്റെയും പ്രധാന ചുമതലകളുണ്ട്.ഇതിന്റെ ഒട്ടേറെ ഭാഗങ്ങൾ വിഎസ്എസ്‌സിയാണു നിർമിച്ചത്. എൻജിൻ രൂപകൽപനയും സോമനാഥിന്റെ ചുമതലയിലായിരുന്നു.അരൂർ – അരൂക്കുറ്റി റോഡിൽ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീടു തുറവൂർ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്. ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്. തിരുവനന്തപുരത്തു ജിഎസ്ടി വകുപ്പിൽ ജോലി ചെയ്യുന്നു. മകൾ മാലിക എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സിനു പഠിക്കുന്നു. മകൻ മാധവും എൻജിനീയറിങ് വിദ്യാർഥിയാണ്.