ഏഴു ദിവസ ബഹിരാകാശ യാത്രയ്ക്കുള്ള 4 ഇന്ത്യക്കാരെ തിരഞ്ഞെടുത്തു
Mail This Article
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി പുരോഗമിക്കുകയാണ്. ഇതിനായുള്ള നാലു ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തു. റഷ്യയുടെ സഹകരണത്തോടെ ഇവര്‍ക്കുള്ള പരിശീലനം തുടരുകയാണെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
2022 ൽ ആയിരിക്കും ഗഗൻയാൻ യാത്ര നടക്കുക. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ബഹിരാകാശ യാത്രയ്ക്കുള്ള നാലു പേർക്ക് കൂടുതൽ പരിശീലനം നൽകും. യാത്രയ്ക്കുള്ള പേടകത്തിന്റെ പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. ക്രൂ പരിശീലനം ഇപ്പോൾ റഷ്യയുടെ സഹായത്തോടെ നടക്കുന്നുണ്ട്.
ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ മൂന്നാം പതിപ്പിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ വിക്ഷേപണത്തിനു പദ്ധതി തയാറാക്കിയതായി ഇസ്റോ അറിയിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ അവസാന മിനിറ്റിലുണ്ടായ തിരിച്ചടി മറികടക്കാനാണ് ഇസ്രോ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം പതിപ്പ് ഒരുക്കുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടു ചന്ദ്രോപരിതലത്തില്‍ പതിച്ച ലാന്‍ഡറിനും റോവറിനും പകരക്കാരെ മാത്രമാണ് ചന്ദ്രയാന്‍ മൂന്നില്‍ വിക്ഷേപിക്കുക. നിലവിലെ ഓര്‍ബിറ്ററാണ് ചന്ദ്രയാന്‍ മൂന്നിന്റെ സിഗ്നലുകള്‍ ഭൂമിയിലെത്തുക്കാനുള്ള ചുമതല.