ചൈനയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് മാധ്യമങ്ങൾ, സാറ്റലൈറ്റ് ചിത്രം ശരിയല്ലെന്ന് മറുവാദം
Mail This Article
ചൈനയെ വൻ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് ബാധയെ കുറിച്ച് നിരവധി വ്യാജ വാർത്തകളും ചിത്രങ്ങളും വിഡിയോകളുമാണ് ഓരോ നിമിഷവും വന്നുക്കൊണ്ടിരിക്കുന്നത്. ഇതിൽ ചില വ്യാജ വാർത്തകൾ രാജ്യാന്തര മാധ്യമങ്ങൾ വരെ ഏറ്റുപിടിക്കുന്നുണ്ട്. ഏറ്റവും പുതിയ വ്യാജ വാർത്ത, ചൈനയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരെ കൂട്ടത്തോടെ കത്തിക്കുന്നു എന്നതാണ്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ചില ബ്രിട്ടിഷ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
എന്നാൽ, ഈ വാദം തെറ്റാണെന്ന മറുവാദവുമായി ചൈനീസ് അധികൃതർ രംഗത്തെത്തി. കൊറോണ വൈറസ് ബാധിച്ചതിനെക്കുറിച്ചുള്ള വ്യാജവാർത്തകളെ ലോകാരോഗ്യ സംഘടന ‘ഇൻഫോഡെമിക്’ എന്നാണ് വിളിക്കുന്നത്. ഇതിനിടെ ബ്രിട്ടിഷ് ടാബ്ലോയിഡ് പത്രങ്ങൾ വുഹാനിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ തെളിവുകളുമായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
വിൻഡി ഡോട്ട് കോമിൽ നിന്നുള്ള ‘സാറ്റലൈറ്റ് ഇമേജുകൾ’ കാണിച്ചാണ് മൃതദേഹങ്ങൾ കത്തിക്കുന്നുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. വുഹാനിലും ചോങ്‌കിംഗിലും ഉയർന്ന അളവിൽ സൾഫർ ഡയോക്സൈഡ് (എസ്‌ഒ 2) കാണിക്കുന്നത് ഇത് കാരണമാണെന്നാണ് അവർ അനുമാനിച്ചത്. രണ്ട് നഗരങ്ങളിലുമാണ് കൊറോണവൈറസ് വ്യാപകമായി ബാധിച്ചിരിക്കുന്നത്.
മൃതദേഹങ്ങൾ കത്തിക്കുകയാണെന്ന് സൂചിപ്പിക്കുന്ന വാർത്ത സൺ പത്രവും പ്രസിദ്ധീകരിച്ചിരുന്നു. കൊറോണ വൈറസ് മരണങ്ങൾ ചൈന മൂടിവയ്ക്കുന്നതായാണ് റിപ്പോർട്ട്. പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ 'വുഹാനിൽ മൃതദേഹം കത്തുന്നതിന്റെ വ്യാപ്തി കാണിക്കുന്നു ’ എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
മറ്റൊരു ബ്രിട്ടിഷ് പത്രം ഡെയ്‌ലി മിറർ ഒരു ചോദ്യചിഹ്നത്തോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ നഗരങ്ങളിലെ ഉയർന്ന അളവിലുള്ള എസ്‌ഒ 2 അസാധാരണമായ ശ്മശാന പ്രവർത്തനങ്ങളിൽ നിന്നാകാമെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. ഇത് മറ്റു മാധ്യമങ്ങളും പിന്തുടരുകയായിരുന്നു.
ബ്രിട്ടിഷ് മാധ്യമങ്ങളുടെ ഈ അവകാശവാദത്തെ എതിർത്ത് ചൈനയുടെ പരിസ്ഥിതി ഗുണനിലവാര മന്ത്രാലയം രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ സ്ഥിരീകരിച്ച ശേഷം, വിൻഡി.കോം പ്രസിദ്ധീകരിച്ച എസ്‌ഒ 2 ഉയർച്ച ഒരു ഗുരുതരമായ വക്രീകരണമാണെന്നും അതിന്റെ സ്ഥിതിവിവരക്കണക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നും കണ്ടെത്തി എന്നായിരുന്നു ചൈനീസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
സൾഫർ ഡൈ ഓക്സൈഡ് ക്ലെയിം എവിടെ നിന്ന് വന്നു?
16,000 ത്തിലധികം ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടായ @inteldotwav ൽ നിന്നുള്ള ഒരു ട്വീറ്റ് ഫെബ്രുവരി 8 ന് ആകർഷകമായ ഒരു ഇമേജിനൊപ്പം പോസ്റ്റുചെയ്‌തു. വുഹാനും ചോങ്‌കിംഗിനും സമീപം ഉയർന്ന തോതിലുള്ള എസ്‌ഒ 2 കാണിക്കുന്നുണ്ടെന്നാണ് ഈ പോസ്റ്റിൽ അവകാശപ്പെടുന്നത്. ട്വീറ്റിന് പിന്നിലുള്ള വ്യക്തി SO2 ന്റെ ഉയർന്ന അളവ് വായനക്കാരന് തുറന്നുകൊടുക്കുന്നതിന്റെ വ്യാഖ്യാനവും നൽകി. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് മൃതദേഹങ്ങൾ കത്തിക്കുന്നതിൽ നിന്നാകാം എസ്ഒ2 അമിതമായി വരുന്നതെന്നും ട്വീറ്റിലെ ഉള്ളടക്കത്തിലുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമമായ ദി എപോക് ടൈംസിന് ചൈനീസ് ഉദ്യോഗസ്ഥനുമായുള്ള ലഭിച്ച ഒരു അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ വുഹാന്റെ ശ്മശാനം 24/7 പ്രവർത്തിക്കുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറത്തുള്ള മറ്റ് വിദഗ്ധരും ഔദ്യോഗിക മരണസംഖ്യയുടെ കൃത്യതയെ ചോദ്യം ചെയ്യുന്നു.