സ്വയം നിര്‍മിച്ച റോക്കറ്റിൽ പറന്ന ഹ്യൂഗ്സിന് ദാരുണാന്ത്യം, ദൗത്യം ‘ഭ്രാന്തൻ തിയറി’ തെളിയിക്കാൻ
Mail This Article
ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമ്മിച്ച റോക്കറ്റിൽ ആകാശത്തേക്ക് പറന്ന അമേരിക്കക്കാരൻ മൈക്ക് ഹ്യൂഗ്സ് നിലത്തുവീണു മരിച്ചു. റോക്കറ്റ് മുകളിലേക്ക് പോകുന്നതും ഹ്യൂഗ്സിന്റെ പേടകം താഴേക്ക് വീഴുന്നതും വിഡിയോയിൽ കാണാം. വൻ ദുരന്തമാണ് സംഭവിച്ചത്. നേരത്ത പറന്നപ്പോഴെല്ലാം താഴെ വീണിരുന്നെങ്കിലും കാര്യമായ പരുക്ക് സംഭവിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസത്തെ റോക്കറ്റ് വിക്ഷേപണം അവസാന യാത്രയായി.
ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നത് വസ്തുതയാണ്. വെറും വിശ്വാസത്തിലും തര്‍ക്കത്തിലും ഒതുങ്ങി നില്‍ക്കാതെ 'ശാസ്ത്രീയമായി' ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റ് വിക്ഷേപിച്ചത് മറ്റൊരു വൻ ദുരന്തമായി. 5,000 അടി (1.5 കിലോമീറ്റർ) ഉയരത്തിലേക്ക് പറക്കാമെന്ന പ്രതീക്ഷയിൽ ഹ്യൂസും സഹപ്രവർത്തകനുമാണ് നീരാവിയിൽ പ്രവർത്തിക്കുന്ന റോക്കറ്റ് നിർമ്മിച്ചത്. ‘ഹോംമേഡ് ബഹിരാകാശയാത്രികർ’ എന്ന പുതിയ പരമ്പരയിൽ ഹ്യൂഗ്സിനെ അവതരിപ്പിക്കാൻ സയൻസ് ചാനൽ ഈ ദൗത്യം ഷൂട്ട് ചെയ്തിരുന്നു. കാലിഫോർണിയയിലെ ബാർസ്റ്റോവിനടുത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് വിക്ഷേപിച്ചതിനു തൊട്ടു പിന്നാലെ ഹ്യൂസ് ഭൂമിയിലേക്ക് താഴേക്ക് വീഴുന്നതും വിഡിയോയിൽ കാണാം.
2014, 2018 വർഷങ്ങളിലും ഹ്യൂസ് റോക്കറ്റിൽ പറന്നിരുന്നു. 2018ൽ 1,875 അടി ഉയരത്തിൽ പറന്ന റോക്കറ്റ് മരുഭൂമിയിൽ ഇടിച്ചിറങ്ങുകയായിരുന്നു. സ്വന്തമായി നിർമിച്ച റോക്കറ്റ് വീട്ടിൽ നിന്ന് തന്നെയാണ് അന്നു വിക്ഷേപിച്ചത്. സംഭവത്തിൽ ഹ്യൂഗ്സിന് പരുക്കേറ്റു. സ്വന്തമായി റോക്കറ്റുണ്ടാക്കി ബഹിരാകാശത്തേക്ക് കുതിച്ച് ചിത്രങ്ങളെടുത്ത് ലോകത്തെ ഞെട്ടിക്കുകയായിരുന്നു 61കാരനായ ഹ്യൂഗ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം.
റോക്കറ്റിൽ മുകളിലെത്തി ചിത്രം പകര്‍ത്തി ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു നീക്കം. എന്നാല്‍, പാരച്യൂട്ട് പ്രവർത്തിച്ചു തുടങ്ങും മുൻപെ റോക്കറ്റ് ഭൂമിയിൽ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. അവസാന ദൗത്യത്തിലും സംഭവിച്ച് ഇതു തന്നെയാണ്. വേണ്ട സമയത്ത് പേടകത്തില്‍ നിന്ന് വേര്‍പ്പെട്ട് പാരച്യൂട്ട് പ്രവർത്തിപ്പിക്കാൻ ഹ്യൂഗ്സിന് സാധിച്ചില്ല.
റോക്കറ്റ് പരീക്ഷണം കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു. എന്നാല്‍ ഹ്യൂഗ്‌സ് നിരവധി തവണ റോക്കറ്റിൽ കയറി പറന്നിട്ടുണ്ട്. അന്നും പാരച്യൂട്ട് തന്നെയായിരുന്നു പാര. പരന്ന ഭൂമിയില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ പദ്ധതി ഇതായിരുന്നു ഹ്യൂഗ്‌സിന്റെ അവകാശവാദം. റോക്കറ്റ് ഭൂമിയില്‍ നിന്നും ഒരു മൈല്‍ ഉയരത്തിലെത്തിയ ശേഷം ചിത്രങ്ങളെടുത്ത് ഭൂമി പരന്നതാണെന്ന് തെളിയിക്കാനാകുമെന്നാണ് ഹ്യൂഗ്‌സ് സ്വപ്‌നം കണ്ടിരുന്നത്.
ഭൂമി ഉരുണ്ടതാണെന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തമാണെന്നും ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് പദ്ധതികള്‍ തട്ടിപ്പാണെന്നും ആഢംബര കാര്‍ ഡ്രൈവറായ ഹ്യൂഗ്‌സ് വാദിച്ചിരുന്നു. റോക്കറ്റ് സയന്‍സില്‍ അറിവ് പരിമിതമാണെങ്കിലും തന്റെ മൊബൈല്‍ ലോഞ്ചറിൽ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റിലൂടെ പരന്ന ഭൂമിയെ കാണാനാകുമെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്.
2014ലാണ് ഹ്യൂഗ്‌സ് ആദ്യമായി മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിര്‍മിച്ചത്. അന്ന് അരിസോണയില്‍ നിന്നും വിക്ഷേപിച്ച ഈ റോക്കറ്റ് കാല്‍ മൈല്‍ ദൂരത്തോളം പറന്നുയര്‍ന്നു. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ഭാഗ്യമൊന്നുകൊണ്ട് മാത്രം ജീവനോടെയിരിക്കുന്ന ഹ്യൂഗ്‌സ് അന്നത്തെ അപകടത്തെ തുടര്‍ന്ന് രണ്ട് ആഴ്ച്ചയോളം വോക്കറിന്റെ സഹായത്തിലാണ് നടന്നിരുന്നത്.
ആദ്യ പരീക്ഷണങ്ങളിലെ പരാജയം ഹ്യൂഗ്‌സിനെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല. തന്റെ ഭ്രാന്തന്‍ പദ്ധതി കൂടുതല്‍ ആവേശത്തോടെ നടപ്പിലാക്കാനാണ് ഹ്യൂഗ്‌സ് കഴിഞ്ഞ ദിവസവും ശ്രമിച്ചത്.