‘കൊറോണയ്ക്ക് ശേഷം വരുന്നത് പുതിയ ലോകം; ഇന്ത്യ ചൈനയെ കെട്ടുകെട്ടിച്ചേക്കും’
Mail This Article
കോവിഡ്-19നു ശേഷം വന്നേക്കാവുന്ന മാറ്റത്തെപ്പറ്റി പലരും ചിന്തിക്കുന്നില്ല. എന്നാല്‍, ഇതുവരെ മനുഷ്യരും രാജ്യങ്ങളും തുടര്‍ന്നുവന്ന പലതും ആവര്‍ത്തിക്കപ്പെട്ടേക്കില്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കുന്നത്. ഇന്ത്യയുടെ ഐടി വിജയ ചരിത്രം തുടരുമോ എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക് സാധന നിര്‍മ്മാതാകാനുള്ള സാധ്യതയും അദ്ദേഹം മുന്നില്‍ കാണുന്നു. അന്ത്യവിധി ദിനം ആഗതമാകുന്നു എന്ന തരത്തിലുള്ള പ്രവചനങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. ഇന്ത്യ അവസരത്തിനൊത്തുയരുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. വൈറസിനു മതപരിവേഷം നല്‍കാനുള്ള ശ്രമം തള്ളിക്കളയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
ഉണര്‍ന്നുവരികയായിരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ പരിസ്ഥിതിയെ (ecosystem), കൊറോണാവൈറസിനു ശേഷം സമ്പദ്‌വ്യവസ്ഥയില്‍ വന്നേക്കാവുന്ന മാറ്റാം എന്തുമാത്രം ബാധിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഐടി രംഗത്തെ വിജയം തുടരേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനായി വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവദിക്കുന്ന രീതിയില്‍ കമ്പനികള്‍ ഉദാരമതികളാകണം. കോവിഡ്-19നു ശേഷം ലോകം മാറുന്നത് തനിക്ക് ഇപ്പോള്‍ത്തന്നെ മുന്‍കൂട്ടിക്കാണാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യലായിരിക്കും പുതിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. തന്റെ കീഴിലുളള ഡിപ്പാര്‍ട്ട്‌മെന്റിനോട് അതിനു വേണ്ട കാര്യങ്ങള്‍ സുഗമമാക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു ജോലിചെയ്യലായിരിക്കും ചെലവു കുറവും ഗുണകരവും എന്നും അദ്ദേഹം പറഞ്ഞു.
ലോകം ലോക്ഡൗണ്‍ നടത്തണോ വേണ്ടയൊ എന്നാലോചിച്ചു നിന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചത് ഒരു സാഹസം തന്നെയാണ്. താന്‍ തന്റെ നേതാവിനെക്കുറച്ചോര്‍ത്ത് അഭിമാനംകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സിവില്‍ സര്‍വിസ് വിഭാഗവും അവസരത്തിനൊത്തുയര്‍ന്നു. ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ കാര്യങ്ങള്‍ നോക്കിനടത്തുകയും, കോണ്ടാക്ട് ട്രെയ്‌സിങ് നടത്തുകയും, നിരവധി പേര്‍ക്ക് ഭക്ഷണമെത്തിക്കുകയും എല്ലാം ചെയ്തു. പ്രശ്‌നബാധിതരായ മറ്റുള്ളവര്‍, ബിസിനസുകാര്‍, വാണിജ്യത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങയവരടക്കം പോലും ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന പ്രധാനമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വഴിയെ മനസ്സിലാക്കിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഭാവിയില്‍ പ്രശ്‌നമുണ്ടാവില്ലെന്നു പറയാന്‍ താനില്ല. എന്നാല്‍ പുതിയ അവസരങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ഉദാഹരണത്തിന് ഇന്ത്യ ഇപ്പോള്‍ ഇലക്ട്രോണിക് സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. കോവിഡ്-19നു ശേഷം പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യ ലോകത്തെ മുഖ്യ ഇലക്ട്രോണിക് നിര്‍മ്മാതാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. നിര്‍മ്മാണ രംഗത്ത് കൊറോണാവൈറസ് വന്നുപോയതിനു ശേഷം ചൈന സടകുടഞ്ഞെഴുന്നേറ്റൊ എന്നൊന്നും ചര്‍ച്ചചെയ്യാന്‍ താനില്ലെന്നും മന്ത്രി പറഞ്ഞു. കാരണം പല രാജ്യങ്ങളും ഇനി ചൈനയുമായി കച്ചവട ബന്ധങ്ങള്‍ തുടരില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ് താന്‍ മുന്നില്‍കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് വീണ്ടും വീണ്ടും സഹായമഭ്യര്‍ഥിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, സമ്പദ്‌വ്യവസ്ഥയില്‍ വന്ന മാറ്റം മൊത്തത്തില്‍ ആഘാതമാകാമെന്ന രീതിയിലുള്ള ചിന്തകളും വെടിയണം. അന്തിമവിധി ദിനം വരുന്നുവെന്ന രീതിയിലുള്ള പ്രചാരങ്ങള്‍ വേണ്ട. പ്രധാനമന്ത്രി എക്കാലത്തും ടീം ഇന്ത്യയെക്കുറിച്ചാണ് സംസാരിച്ചിട്ടുളളത്. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഇതുവരെ വിജിയിച്ചിട്ടുണ്ട്. വേണ്ടതെല്ലാം കേന്ദ്രം ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലോക്ഡൗണിന്റെ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മുന്‍കൂട്ടിക്കാണുന്ന കാര്യത്തില്‍ സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളില്‍ പലരും തന്റെ സംസ്ഥാനമായ ബിഹാറില്‍ നിന്നുള്ളവരാണ്. സംസ്ഥാന സർക്കാർ അവിടെ 13 കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും പുലര്‍ത്തിയ ജാഗ്രതയെയും പുകഴ്ത്താന്‍ അദ്ദേഹം മറന്നില്ല. ആനന്ദ് വിഹാറില്‍ നടന്ന കാര്യം അവിടുത്തെ പ്രാദേശിക ഭരണകൂടം ഇടപെട്ട് അവിടെവച്ചു തന്നെ തീര്‍ക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗം പാസ്‌പോര്‍ട്ട് ഉള്ളവരിലൂടെ എത്തി റേഷന്‍കാര്‍ഡ് മാത്രമുള്ളവരെ ബാധിച്ചു എന്ന രീതിയിലുള്ള പ്രചാരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒഴിവാക്കാമായിരുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍, കൊറോണാവൈറസിന് മതത്തിന്റെ നിറം നല്‍കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. തന്റെ പാര്‍ട്ടി ബിജെപിയുടെ പ്രസിഡന്റ് ഇതിനെതിരെ പരസ്യ പ്രസ്താവന നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിന് മതമോ, ഭൂമിശാസ്ത്രപരമായ വ്യത്യാസമോ, കുലമോ ഒന്നുമില്ലെന്ന് പ്രധാനമന്ത്രിയും പറഞ്ഞു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. എന്നാല്‍ അതിന് മതത്തിന്റെ പരിവേഷം നല്‍കേണ്ട. അതോടൊപ്പം മതനേതാക്കന്മാരോടും ജനവിഭാഗങ്ങളോടും ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ എന്തെങ്കിലും അക്രമം കാണിക്കാനൊരുങ്ങരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.