വാക്സിനുകള്‍, മരുന്നുകള്‍, പരീക്ഷണങ്ങൾ... പക്ഷേ കൊറോണയെ കീഴടക്കാന്‍ ഇതു മതിയാകില്ല?
Mail This Article
ലോകത്തെ പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനികളും ശാസ്ത്രജ്ഞരും സ്വതന്ത്ര ഗവേഷകരും അപ്രതീക്ഷിതമായി എത്തി വിളയാട്ടം നടത്തുന്ന കൊറോണാവൈറസിനെ കീഴടക്കാനുള്ള മരുന്നോ, വാക്‌സിനോ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍, സാര്‍സ്-കോവ്-2 വൈറസ് (SARS-CoV-2 virus) എന്നറിയപ്പെടുന്ന ഈ രോഗത്തിന് എപ്പോള്‍ മരുന്നു കിട്ടുമെന്ന കാര്യത്തെപ്പറ്റി ആർക്കും വ്യക്തതയില്ല. ഉടനെ കിട്ടുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍, തത്കാലം മരുന്നോ വാക്‌സിനോ ഇല്ല എന്നതാണ് നഗ്നസത്യം. എന്നാല്‍, വാക്സിൻ വന്നാലും പെട്ടെന്ന് രോഗത്തെ പിടിച്ചുനിർത്തുക എളുപ്പമായിരിക്കില്ല എന്നാണ് മിക്ക വിദഗ്ധരും പറയുന്നത്.
പല മരുന്നുകള്‍ യോജിപ്പിച്ചുള്ള പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍, ഇത്തരം പരിശ്രമങ്ങളെ രാജ്യങ്ങൾ യോജിപ്പിച്ച് നടത്തിയിരുന്നെങ്കില്‍ ഗുണകരമാകുമായിരുന്നു എന്നാണ് ഉയരുന്ന മറ്റൊരു നിര്‍ദ്ദേശം. ഡോക്ടര്‍ സേത് ബേര്‍ക്‌ലി പറയുന്നത് ആഗോള വീക്ഷണത്തോടെ ലോകത്തെല്ലാവര്‍ക്കും മരുന്നു ലഭ്യമാക്കുക എന്നതിനായി ശ്രമിച്ചില്ലെങ്കില്‍ ഈ രോഗം വീണ്ടും വരുമെന്നാണ്. അത്തരമൊരു സാഹചര്യത്തില്‍ ആരും വിജയി ആയിരിക്കില്ല.
മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗെയ്റ്റ്‌സ് ഏഴു ഫാക്ടറികളാണ് ഒരേ സമയം നിര്‍മിക്കുന്നത്. ഏഴു മരുന്നുകള്‍ ടെസ്റ്റു ചെയ്യുന്നുണ്ടെങ്കിലും അവയില്‍ രണ്ടെണ്ണമായിരിക്കും ധാരാളമായി ഉണ്ടാക്കപ്പെടുക എന്നാണ് അദ്ദേഹം പറയുന്നത്. നമ്മുടെ രാജ്യത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഡാജെനിക്‌സുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്.