ADVERTISEMENT

കൊറോണാവൈറസിനെ അതിവേഗം തുരത്താനുള്ള എന്തു സാധ്യതയാണ് ഇന്നു കണ്ടെത്തിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ഉണരുമ്പോള്‍ മുതല്‍ ലോകമെമ്പാടുമുള്ളവര്‍ അന്വേഷിക്കുന്നതു തന്നെ. പുതിയ വാക്‌സിനുകള്‍ കണ്ടുപിടിച്ചോ, ഇപ്പോള്‍ നടക്കുന്ന പ്ലാസ്മാ ചികിത്സയുടെ ഗതി എന്തായി എന്നെല്ലാം പരതുകയാണ് മനുഷ്യർ. എന്നാല്‍, ഉറപ്പിച്ചു പറയാവുന്ന കണ്ടെത്തലുകളും നേട്ടങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ഒരു കാര്യം. എന്നാൽ കൊറോണ വൈറസിനെ പെട്ടെന്ന് കീഴടക്കുക സാധ്യമല്ലെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്.

 

കൊറോണാവൈറസിനെ തുരത്താനുള്ള സാധ്യതകളിലൊന്ന് ഹേര്‍ഡ് ഇമ്യൂണിറ്റി അഥവാ സമൂഹ രോഗപ്രതിരോധശക്തിയാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞുവന്നത്. അടിസ്ഥാനപരമായി പറഞ്ഞാല്‍, ഒരു സമൂഹത്തിലെ കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്ന് അവര്‍ രക്ഷപ്രാപിക്കുമ്പോള്‍, അവരില്‍ പ്രതിരോധത്തിനുള്ള ആന്റിബോഡി ഉണ്ടാക്കപ്പെടുന്നു. അവര്‍ക്ക് പ്രതിരോധശേഷി സിദ്ധിക്കുന്നതൊടെ, സമൂഹത്തിലുള്ള കോവിഡ്-19 പകര്‍ന്നു കിട്ടാത്തവരും സ്വയമേ രക്ഷിക്കപ്പെടുന്നു.

 

എന്നാല്‍, സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ പ്രൊഫസറായ ജെയ് ഭട്ടാചാര്യ പറയുന്നത് തങ്ങള്‍ കാലിഫോര്‍ണിയയില്‍ ഹേര്‍ഡ് ഇമ്യൂണിറ്റിയുടെ സാധ്യത പഠിക്കുകയായിരുന്നു എന്നും, അതിനുള്ള വിദൂര സാധ്യത പോലും കോവിഡ്-19ന്റെ കാര്യത്തില്‍ തങ്ങള്‍ക്കു കാണാനായില്ലെന്നുമാണ്. ഇന്ത്യന്‍ വംശജനായ ഭട്ടാചാര്യ ഉള്‍പ്പടെയുളളവര്‍ സാന്റാ ക്ലാരാ കൗണ്ടിയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം ഏകദേശം 2.49 മുതല്‍ 4.19 ശതമാനം ആളുകള്‍ വരെയാണ് ഈ പ്രദേശത്ത് രോഗം ബാധിച്ചവര്‍. എന്നാല്‍, സമൂഹ രോഗപ്രതിരോധ ശക്തി കൈവരിക്കണമെങ്കില്‍ ഒരു സമൂഹത്തിലെ 50 ശതമാനത്തിലേറെ പേര്‍ക്ക് രോഗം വരണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമാണ് രോഗവ്യാപത്തിന്റെ തോത് കുറയുന്നത്.

 

ഇവര്‍ നടത്തിയ പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍ ഈ പ്രദേശത്ത് ഏപ്രില്‍ ആദ്യ വാരത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനേക്കാള്‍ 50 മുതല്‍ 85 ശതമാനം പേര്‍ക്ക് കൊറോണാവാറസ് പിടിപെട്ടിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ നല്‍കിയ പരസ്യങ്ങളിലൂടെയാണ് ഗവേഷകര്‍ ആളുകളോട് തങ്ങളുടെ പഠനോദ്യമവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ 3,330 രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇവയില്‍ കോവിഡ്-19നുള്ള ആന്റിബോഡി എന്തുമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് അവര്‍ ചെയ്തത്.

 

സാന്റാ ക്ലാരാ കൗണ്ടിയില്‍ കൊറോണാവൈറസ് വ്യാപനത്തിന്റെ തോത് അറിയാനായി ആന്റിബോഡി ടെസ്റ്റുകള്‍ വഴിയായി, തിരിച്ചറിയാതെ പോയ രോഗികളെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ കണക്കുകളും അവര്‍ക്കു ലഭിച്ചു. ഈ കണ്ടെത്തലുകള്‍ ഉപയോഗിച്ച് ഭാവിയില്‍ രോഗം എന്തുമാത്രം വ്യാപിക്കാം തുടങ്ങിയ കണക്കുകൂട്ടലുകള്‍ നടത്താനായേക്കുമെന്ന് ഭട്ടാചാര്യ പറഞ്ഞു. രോഗപര്യവേക്ഷകര്‍ (epidemiologist) പറയുന്നത് തിരിച്ചറിഞ്ഞതിനേക്കാളേറെ രോഗികള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ്. പക്ഷേ, എത്രപേര്‍ക്കു വന്നിരിക്കാമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതിനാന്‍ ഇത്തരം പഠനങ്ങള്‍ ഗുണകരമാകുമെന്ന് കരുതുന്നു. ഇതുവരെ ടെസ്റ്റു ചെയ്യപ്പെട്ടവരെക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇവരുടെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്താനും ആയിട്ടില്ല.

 

ഇതുപോലെയുള്ള പഠനങ്ങള്‍ വഴി ഭാവിയില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കാമെന്ന് ഭട്ടാചാര്യ പറഞ്ഞു. നേരത്തെ ഇക്കാര്യത്തില്‍ തങ്ങള്‍ ഇരുട്ടില്‍ തപ്പുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് കോവിഡ്-19 വന്നാല്‍ ഞാന്‍ മരിക്കാനുള്ള സാധ്യത എത്രമാത്രം ഉണ്ട്? ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ എത്ര പേര്‍ക്കു രോഗം വന്നുവെന്നും അവരില്‍ എത്രപേര്‍ രക്ഷപെട്ടു എന്നുമൊക്കെയുള്ള വ്യക്തമായ കണക്കുകള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പഠനം താമസിയാതെ മറ്റു ഗവേഷകര്‍ പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com