വവ്വാലുകളിൽ ആറ് പുതിയ കൊറോണ വൈറസുകൾ കണ്ടെത്തി, റിപ്പോർട്ട് പുറത്ത്
Mail This Article
മ്യാൻമറിലെ വവ്വാലുകളിൽ ആറ് പുതിയ കൊറോണ വൈറസുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ വൈറസുകളിൽ ചിലത് ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്നും പഠന റിപ്പോർട്ടിലുണ്ട്. പ്ലൊസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വവ്വാലുകളിലെ കൊറോണ വൈറസുകളുടെ വൈവിധ്യം മനസ്സിലാക്കുന്നതിനും പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാനും സഹായിക്കും.
അമേരിക്കയിലെ സ്മിത്‌സോണിയന്റെ നാഷണൽ സൂ ആൻഡ് കൺസർവേഷൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ പഠനങ്ങൾക്ക് സാധിക്കുമെന്നാണ്.
പുതുതായി കണ്ടെത്തിയ വൈറസുകൾ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS CoV-1), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) അല്ലെങ്കിൽ SARS-CoV-2 എന്നിവയുമായി അടുത്ത ബന്ധമില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യന്റെ ആരോഗ്യം വന്യജീവികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പകർച്ചവ്യാധി നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് സ്മിത്‌സോണിയന്റെ ഗ്ലോബൽ ഹെൽത്ത് പ്രോഗ്രാമിലെ മുൻ വന്യജീവി മൃഗഡോക്ടറും പഠനത്തിന്റെ പ്രധാന രചയിതാവുമായ മാർക്ക് വാലിറ്റുട്ടോ പറഞ്ഞു.
കേരളത്തിലെ വവ്വാലുകളിലും കൊറോണവൈറസ് കണ്ടെത്തി
ഇന്ത്യയില്‍ കേരളമുൾപ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നടത്തിയ പഠനത്തിൽ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. കേരളത്തിനു പുറമെ, തമിഴ്നാട്, പുതുച്ചേരി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വവ്വാലുകളിലുമാണ് വൈറസിനെ കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിലാണ് പഠനം നടത്തിയത്.
വവ്വാലുകളുടെ തൊണ്ടയിൽ നിന്നും മലാശയത്തിൽ നിന്നുമാണ് സ്രവ സാംപിളുകൾ സ്വീകരിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ഇനത്തിൽപ്പെട്ട സസ്തനികളിൽ കൂടുതൽ പഠനം ആവശ്യമാണ്. വൈറസ് സ്ഥിരീകരിച്ച മേഖലകളിൽ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ആന്റിബോഡി സർവേ നടത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.