ADVERTISEMENT

ആഴ്ചയില്‍ ഒരിക്കലെങ്കിലും പൊതുപ്രാര്‍ഥനകളില്‍ പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ വിഷാദ രോഗത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ കുറവാണെന്ന് പഠനം. പൊതു പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്ന സ്ത്രീകളില്‍ വിഷാദത്തെ തുടര്‍ന്നുള്ള ജീവിതം അവസാനിപ്പിക്കലുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് 68 ശതമാനം കുറവാണെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍. പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ മറ്റു പുരുഷന്മാരെ അപേക്ഷിച്ച് 33 ശതമാനം കുറവാണ് വിഷാദം പിടിപെടാറെന്നും പഠനം പറയുന്നു.

സാധാരണക്കാരെ അപേക്ഷിച്ച് ഇരട്ടിയാണ് ആരോഗ്യ രംഗത്ത് ജോലിയെടുക്കുന്നവരിലെ ആത്മഹത്യാ നിരക്ക്. തൊഴില്‍ സമര്‍ദത്തിനൊപ്പം പല ദുരന്തങ്ങളും ജോലിയുടെ ഭാഗമായി നേരിട്ട് കാണേണ്ടി വരുന്നതാണ് ഇവരിലെ വിഷാദ രോഗത്തേയും ആത്മഹത്യാ പ്രവണതയേയും വര്‍ധിപ്പിക്കുന്നത്. പ്രാര്‍ഥനകളും മതവിശ്വാസവും ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന് കൂടുതല്‍ പ്രതീക്ഷയും അതിജീവനത്തിനുള്ള കരുത്തും നല്‍കുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം.

ആരോഗ്യപ്രവര്‍ത്തകര്‍ അതിസമര്‍ദ്ദം അനുഭവിക്കുന്ന കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കണ്ടെത്തലിന്റെ പ്രാധാന്യം കൂടുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാഡ് സര്‍വകലാശാലയിലെ യിങ് ചെന്‍ പറയുന്നത്. പഠനത്തില്‍ അമേരിക്കയിലെ 66,492 വനിത നേഴ്‌സുമാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേഴ്‌സുമാരും ദന്തഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും മൃഗഡോക്ടര്‍മാരും അടങ്ങുന്ന 43,141 പുരുഷന്മാരില്‍ നിന്നു പഠനത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ ആകെ 75 പേരാണ് വിഷാദത്തെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 63 എണ്ണം ആത്മഹത്യയും 12 എണ്ണം കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നുമായിരുന്നു. മദ്യപാനം പോലുള്ള ശീലങ്ങളും തുടര്‍ന്നുള്ള മരണങ്ങളും വിഷാദരോഗത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പുരുഷന്മാരില്‍ 306 പേരുടെ ജീവിതം അവസാനിച്ചത് വിഷാദത്തെ തുടര്‍ന്നാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇതില്‍ 203 എണ്ണം ആത്മഹത്യയും 103 എണ്ണം കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നുമായിരുന്നു.

മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പൊതു പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നത് സാമൂഹ്യപരമായ പിന്തുണയുണ്ടെന്ന തോന്നല്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. മതപരമായ പഠനങ്ങളുടെ ഭാഗമായുള്ള ജീവിതത്തെക്കുറിച്ചുള്ള മൂല്യബോധവും വിശ്വാസികളെ വിഷാദരോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്നുണ്ട്. ജെഎഎംഎ സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Study finds people who attended religious services at least once a week are significantly less likely to die from suicide or overdose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com