ADVERTISEMENT

ലോകമാകെ പടരുന്ന പകര്‍ച്ചവ്യാധികളുടെ ഒരു കൊടുങ്കാറ്റ് മനുഷ്യന്‍ നിര്‍മിച്ചിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കയ്യേറ്റങ്ങള്‍ കോവിഡ് പോലുള്ള രോഗങ്ങളുടെ കെട്ടഴിച്ച് വിടും. അതുകൊണ്ടുതന്നെ കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്നാണ് മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തിയ ബ്രിട്ടനിലെ ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആറ് പുതിയ പകര്‍ച്ചവ്യാധികളാണ് ലോകം കണ്ടതെന്ന് പ്രൊഫ. മാത്യു ബെയ്‌ലിസ് പറയുന്നു. സാര്‍സ്, മെര്‍സ്, ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, സ്വെയ്ന്‍ ഫ്‌ളു, കോവിഡ് 19 എന്നിവയാണത്. ഇവയെല്ലാം ജന്തുജാലങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നവയാണ്. മനുഷ്യന് രോഗകാരികളായ ആയിരക്കണക്കിന് ബാക്ടീരിയകളേയും വൈറസുകളേയും കീടങ്ങളേയും പഠിച്ച് ഭാവിയില്‍ ഏത് രോഗാണുവാണ് മനുഷ്യരില്‍ കൂടുതല്‍ അപകടകാരിയാവാന്‍ സാധ്യതയെന്ന് പഠിക്കുകയാണ് ഇവര്‍ ചെയ്തത്.

വനനശീകരണവും കയ്യേറ്റങ്ങളും ജന്തുജാലങ്ങളോടുള്ള ക്രൂരതകളുമെല്ലാം മനുഷ്യരിലേക്ക് ഇത്തരം രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ പകരാനുള്ള അവസരമൊരുക്കുകയാണെന്ന് നിരവധി ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വന്യജീവികളില്‍ നിന്നും മറ്റു മനുഷ്യരിലെത്തുന്ന രോഗാണുക്കളും മറ്റും പുതിയ രോഗങ്ങള്‍ക്കിയാക്കുമെന്ന അപകടമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന രോഗങ്ങളില്‍ പലതും മാരകമാണെന്ന് നിപയുടെ അനുഭവം വച്ച് ഇവര്‍ പറയുന്നു.

1999ല്‍ മലേഷ്യയിലാണ് ആദ്യമായി നിപ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പഴംതീനി വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങള്‍ കഴിച്ച ഫാമിലെ പന്നികളിലേക്കാണ് രോഗം പകര്‍ന്നത്. ഇത് പിന്നീട് ഫാമിലെ ജോലിക്കാരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമായ 250 പേരിലേക്ക് പടര്‍ന്നു പിടിച്ചു. ഇതില്‍ 100 പേര്‍ മരിച്ചു. കോവിഡിന്റെ മരണനിരക്ക് ഒരു ശതമാനമാണെങ്കില്‍ നിപ വൈറസിന്റെ മരണ നിരക്ക് 40-70%ആണെന്നതും ഓര്‍ക്കേണ്ടതാണ്. കേരളത്തില്‍ 2018 മെയ് മാസത്തില്‍ ഉണ്ടായ നിപാ വൈറസ് ബാധയില്‍ 18 പേര്‍ മരിച്ചിരുന്നു. നമ്മുടെ നാട്ടിലും പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലെത്തിയതെന്ന് കരുതപ്പെടുന്നു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തേയും ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാടുമായി ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ ജീവികളെ ജീവനോടെയും മാംസമായും വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം രോഗം എളുപ്പത്തില്‍ പകരാന്‍ സാധ്യതയുള്ള മേഖലകളായാണ് കണക്കാക്കുന്നത്.

ഓരോ മൂന്ന് നാല് വര്‍ഷത്തെ ഇടവേളകളിലും ഇത്തരത്തിലുള്ള പുതിയൊരു പകര്‍ച്ചവ്യാധി വരാന്‍ സാധ്യതയുണ്ടെന്നാണ് ലിവര്‍പൂള്‍ സര്‍വകലാശാലയിലെ പ്രൊഫ. എറിക് ഫെവ്‌റി പറയുന്നത്. ഇത്തരം പകര്‍ച്ചവ്യാധികള്‍ വീണ്ടും വരാന്‍ സാധ്യതയേറെയാണ്. കോവിഡ് ഒരു പാഠമാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ എല്ലാവരും തയാറാകണമെന്നാണ് ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com