ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന സ്പേസ് എക്സ് ദൗത്യം വിജയകരമായി പൂർത്തിയായി. ബഹികാരാശത്തു നിന്നു തിരിച്ച നാസയുടെ രണ്ടു ബഹിരാകാശയാത്രികരും മെക്‌സികോ ഉള്‍ക്കലിൽ ലാൻഡ് ചെയ്തു. പ്രാദേശിക സമയം ഞായറാഴ്ച്ച പകല്‍ 2.24ന് ( ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.12ന്) പേടകം മെക്‌സികോ ഉള്‍ക്കലിൽ പതിച്ചത്.

 

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏഴ് വ്യത്യസ്ത പ്രദേശങ്ങളാണ് ലാന്റിങ്ങിനായി തിരഞ്ഞൈടുത്തിരുന്നത്. മെക്‌സികോ ഉള്‍ക്കലിലായിരുന്നു നാല് പ്രദേശങ്ങളെങ്കില്‍ മൂന്നെണ്ണം ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരപ്രദേശത്തായിരുന്നു. കാലാവസ്ഥയും മറ്റ് അനുകൂലസാഹചര്യങ്ങളും കണക്കിലെടുത്ത് ഭൂമിയിലെ സംഘമാണ് ക്രൂഡ്രാഗണ്‍ പേടകത്തിന്റെ ലാന്റിംങ് എവിടെയെന്ന് തീരുമാനിച്ചത്. 

 

മെയ് 30നാണ് ക്രൂഡ്രാഗണില്‍ നാസയുടെ ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും ബഹിരാകാശത്തേക്ക് തിരിച്ചത്. രണ്ട് മാസത്തിലേറെ നീണ്ട ദൗത്യത്തിന് ശേഷമാണ് ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സ്വകാര്യ കമ്പനിയുടെ സഹായത്തില്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമെന്ന ചരിത്ര നേട്ടം കൂടിയാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. 

രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം ഏകദേശം 150 കിലോഗ്രാം വസ്തുക്കളും ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ 90 കിലോഗ്രാം വിവിധ ശാസ്ത്ര പരീക്ഷണങ്ങളുടെ, പ്രത്യേകിച്ചും ജീവശാസ്ത്രസംബന്ധിയായ പരീക്ഷണ ഫലങ്ങളാണ്. ഗുരുത്വമില്ലാത്ത സാഹചര്യത്തില്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളായിരുന്നു ഇതില്‍ പലതും. 

2011 ജൂലൈയില്‍ നാസയുടെ അവസാനത്തെ സ്‌പേസ് ഷട്ടിലില്‍ എത്തിച്ച അമേരിക്കയുടെ ദേശീയ പതാകയും ബെന്‍കനും ഹാര്‍ലിയും കൊണ്ടുവരുന്നുണ്ട്. ക്രൂഡ്രാഗണിന്റെ ആദ്യ പരീക്ഷണ പറക്കലായ ഡെമോ 1ന്റെ ഭാഗമായി 2019ല്‍ സ്‌പേസ് എക്‌സ് ബഹിരാകാശ നിലയത്തിലെത്തിച്ച എര്‍ത്തി എന്ന ഭൂമിയുടെ രൂപമുള്ള കളിപ്പാട്ടവും ട്രമര്‍ എന്ന ദിനോസര്‍ കളിപ്പാട്ടവും തിരിച്ചു കൊണ്ടുവരുന്നുണ്ട്. 

 

ഈ കളിപ്പാട്ടങ്ങള്‍ക്കും അവരുടേതായ ദൗത്യങ്ങള്‍ ബഹിരാകാശ യാത്രകളില്‍ വഹിക്കാനുണ്ട്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന് പുറത്തു കടന്നുവെന്ന് റോക്കറ്റില്‍ വെച്ച് സഞ്ചാരികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സൂചന നല്‍കുന്നത് ഈ ഭാരമില്ലാത്ത കളിപ്പാട്ടങ്ങളാണ്. ബെന്‍കന്റെ ആറ് വയസുകാരന്‍ മകന്‍ തിയോയും ഹാര്‍ലിയുടെ പത്തുവയസുകാരന്‍ മകന്‍ ജാക്കും ചേര്‍ന്നാണ് അപാറ്റോസോറസ് ഇനത്തില്‍ പെട്ട ദിനോസര്‍ കളിപ്പാട്ടത്തെ തെരഞ്ഞെടുത്തത്. 

 

സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ക്രൂ ഡ്രാഗണ്‍ ദൗത്യത്തിന്റെ ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ക്രൂ 1 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം സെപ്തംബറിലാണ് പദ്ധതിയിട്ടിരിക്കുന്നത്. നാസയുടെ മൈക്കല്‍ ഹോപ്കിന്‍സ്, വിക്ടര്‍ ഗ്ലോവര്‍, ഷാനോണ്‍ വോക്കര്‍, ജപ്പാന്റെ സോയ്ചി നൊഗൂച്ചി എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാവുക.

 

English Summary: NASA ASTRONAUTS SAFELY DROP INTO SEA AFTER PIONEERING SPACEX MISSION TO INTERNATIONAL SPACE STATION

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com