ADVERTISEMENT

മരണത്തിനു വരെ കാരണമാകുന്ന മറ്റൊരു ‘പകര്‍ച്ചവ്യാധി’ അതിവേഗത്തില്‍ ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. കൊറോണ വൈറസിനെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. വ്യാജ വിവരങ്ങള്‍ അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ഇന്‍ഫോഡെമിക് എന്ന വെല്ലുവിളിയെക്കുറിച്ചാണ്. ലോകത്താകെ എണ്ണൂറിലേറെ പേര്‍ക്ക് ഈ വ്യാജ വിവരങ്ങള്‍ വിശ്വസിച്ചതിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടുവെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

 

ഡിജിറ്റല്‍ കാലത്ത് വ്യാജവിവരങ്ങളും അപവാദങ്ങളും കോൺസ്പിറസി സിദ്ധാന്തങ്ങളുമെല്ലാം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കിടയിലും യാതൊരു പരിചയമില്ലാത്തവര്‍ക്കുമിടയിലും അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഒറ്റ ക്ലിക്കു കൊണ്ട് ലോകത്തോട് സംവദിക്കാനുള്ള അവസരമൊരുക്കുന്ന വിവരസാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗുണം തന്നെയാണ് ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷമായി മാറുന്നതും. വിവരങ്ങളുടെ ബാഹുല്യം മൂല്യം ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന വിവരങ്ങള്‍ പലപ്പോഴും വസ്തുതകളാകണമെന്നുമില്ല. ഇന്റര്‍നെറ്റില്‍ പങ്കുവെക്കപ്പെടുന്ന വിവരങ്ങള്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെടുന്ന വിവരങ്ങളാണ് വസ്തുതകളല്ലെന്ന് ഓര്‍ക്കണമെന്നാണ് ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നത്.

 

കോവിഡുമായി ബന്ധപ്പെട്ട് ഏതാണ്ട് 87 രാജ്യങ്ങളില്‍ 25 ഭാഷകളിലായി 2300 ലേറെ വ്യജ സന്ദേശങ്ങള്‍ പ്രചരിച്ചത് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത്തരത്തില്‍ ആഗോളതലത്തില്‍ പ്രചരിച്ച പ്രധാന വ്യാജ വിവരങ്ങളിലൊന്ന് ഉയര്‍ന്ന അളവിലുള്ള മദ്യം അകത്തു ചെല്ലുന്നത് കൊറോണയെ കൊല്ലുമെന്നതായിരുന്നു. ഏതാണ്ട് എണ്ണൂറോളം പേര്‍ക്കാണ് മെഥനോള്‍ കഴിച്ച് വിവിധരാജ്യങ്ങളിലായി ജീവന്‍ നഷ്ടമായത്. 5,876 പേര്‍ ആശുപത്രിയിലാവുകയും അറുപതോളം പേര്‍ക്ക് കാഴ്ച്ച നഷ്ടമാവുകയും ചെയ്തുവെന്ന് പഠനം പറയുന്നു. 

 

ഇതുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ മദ്യദുരന്തത്തിന് സാക്ഷിയായത് ഇറാനാണ്. എഴുന്നൂറോളം പേര്‍ക്കാണ് ഇറാനില്‍ മെഥനോള്‍ അടങ്ങിയ മദ്യം കഴിച്ച് ജീവന്‍ നഷ്ടമായത്. മദ്യം കഴിച്ച് തുര്‍ക്കിയില്‍ മുപ്പത് പേരും ആല്‍ക്കഹോള്‍ അടങ്ങിയ സാനറ്റൈസര്‍ കുത്തിവെച്ച് രണ്ട് പേര്‍ ഖത്തറിലും മരിച്ചു. നമ്മുടെ രാജ്യത്ത് ഉമ്മത്തിന്റെ ഇല ഇട്ട് വാറ്റിയ നാടന്‍ മദ്യം കഴിച്ച് ഒരു ഡസനോളം പേര്‍ ആശുപത്രിയിലായി. സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിച്ച വിഡിയോ കണ്ടായിരുന്നു ഈ കടുംകൈക്ക് ഇവര്‍ മുതിര്‍ന്നത്. കോവിഡിനെതിരായ പ്രതിരോധശക്തി വര്‍ധിപ്പിക്കാനായി ഉമ്മത്തിന്‍ കായ ഇട്ട് വാറ്റിയ മദ്യം കുടിച്ചവരില്‍ അഞ്ച് പേര്‍ കുട്ടികളുമായിരുന്നു. 

 

വ്യാജവാര്‍ത്തകളെ ചൊല്ലിയുണ്ടായ അബദ്ധങ്ങളും അപകടങ്ങളും പലതും പുറത്തുവന്നിട്ടുമില്ല. കൊറോണയെ തോല്‍പിക്കാന്‍ അണുനാശിനി കുടിച്ചതും ഗോമൂത്രം കുടിച്ചതും ചാണകം തിന്നതും അണുനാശിനികള്‍ കുത്തിവെച്ചതും ക്ലോറിന്‍ ശരീരമാകെ അടിച്ചതുമെല്ലാം വ്യാജ വിവരങ്ങളെ വിശ്വസിച്ചായിരുന്നു. പേവിഷബാധ പോലെയാണ് കോവിഡെന്നും മൊബൈല്‍ ഫോണും 5ജിയും കൊറോണ വൈറസ് പരത്തുമെന്നതും കൊറോണ ജൈവായുധമാണെന്നതും വാക്‌സീന്‍ കമ്പനികളാണ് പിന്നിലെന്നതുമൊക്കെ അതിവേഗത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചവയാണ്. കൊറോണ വൈറസ് നിര്‍മിച്ചത് ചൈനയാണെന്നും സിഐഎയാണെന്നും ട്രംപാണെന്നും ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനാണെന്നുമൊക്കെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് മാറിയും മറിഞ്ഞു പ്രചരിച്ച കോൺസ്പിറസി സിദ്ധാന്തമായിരുന്നു. 

 

യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രചരിപ്പിക്കാന്‍ വിവരസാങ്കേതിവിദ്യയുടെ ഈ കാലത്ത് സാധിക്കുന്നുവെന്നതാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനമായി ഗവേഷകര്‍ കരുതുന്നത്. കോവിഡ് 19നുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങളെ തല്‍സമയം കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധര്‍ക്കേ സാധിക്കൂ എന്നാണ് പഠനം പറയുന്നത്. ഈ ഇടപെടല്‍ ഫലപ്രദമാകണമെങ്കില്‍ വിവിധ സര്‍ക്കാരുകള്‍ക്കൊപ്പം സോഷ്യല്‍മീഡിയ വെബ് സൈറ്റുകളും ഇടപെടണമെന്നും ഗവേഷണത്തിലുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ട്രോപിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Pandemic Conspiracies And Rumours Have Killed Over 800 People, Study Shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com