ADVERTISEMENT

2003ല്‍ പത്തൊൻപതാം വയസില്‍ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ എലിസബത്ത് ഹോംസ് ആരംഭിച്ച തെറാനോസ് എന്ന രക്തപരിശോധനാ സംവിധാനം അതിവേഗത്തിലാണ് വളര്‍ന്നത്. ഫോബ്‌സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായ ഹോംസിന്റെ തിരിച്ചിറക്കവും അതേ വേഗത്തിലായിരുന്നു. തെറാനോസിന്റെ രക്തപരിശോധനാ സംവിധാനം തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിയമനടപടികള്‍ നേരിടുകയാണ് ഹോംസ്. ഇപ്പോഴിതാ എലിസബത്ത് ആനി ഹോംസിന്റെ മനോനില പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു.

 

ഒരുസമയത്ത് 9 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 66,000 കോടി രൂപ) മൂല്യം കണക്കാക്കിയിരുന്ന തെറാനോസിന്റെ സ്ഥാപക ഹോംസിനും മുന്‍ സിഇഒക്കുമെതിരെ 2018 ജൂണിലാണ് വഞ്ചനാ കുറ്റം ചുമത്തി കേസെടുക്കുന്നത്. മാര്‍ച്ചില്‍ ആരംഭിക്കേണ്ടിയിരുന്ന വിചാരണ കോവിഡിനെ തുടര്‍ന്ന് രണ്ട് തവണ നീട്ടിവെച്ചിരുന്നു. ഇപ്പോഴിതാ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോടതി ഹോംസിന്റെ മനോനില പരിശോധിക്കാന്‍ ഒരു മാനസികാരോഗ്യ വിദഗ്ധയേയും മനശാസ്ത്രജ്ഞയേയും ചുമതലപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി 14 മണിക്കൂര്‍ നീളുന്ന പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിഭാഗത്തിന്റെ അപേക്ഷ കൂടി കണക്കിലെടുത്താണ് നടപടി.

 

ഹോംസും പരിശോധനക്കെത്തുന്നയാളും മാത്രമായിരിക്കും പരിശോധനാ സമയത്ത് മുറിയിലുണ്ടാവുക. ഹോംസിന് ആവശ്യമെങ്കില്‍ തന്റെ നിയമസഹായ സംഘവുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവകാശമുണ്ടാകും. ഫോറന്‍സിക് ന്യൂറോസൈക്കോളജിസ്റ്റ് ഡാനിയേല്‍ എം മാര്‍ട്ടെല്ലയും സൈക്യാട്രിസ്റ്റ് പ്രൊഫ. റീനേ ബിന്‍ഡറുമാണ് രണ്ട് ദിവസം നീളുന്ന പരിശോധന നടത്തുക.

 

പരമ്പരാഗത രക്തപരിശോധനാ സംവിധാനങ്ങളെ അപ്പാടെ മാറ്റി മറിക്കുന്ന സംവിധാനമെന്ന നിലയിലാണ് തെറാനോസിന്റെ വരവ്. ഒരു തുള്ളി ചോരയില്‍ നിന്നും നിരവധി രക്തപരിശോധന നടത്താമെന്നതായിരുന്നു മുന്നോട്ടുവെച്ച പ്രധാന പ്രത്യേകത. ചെലവ് കുറവാണെന്നതും അതിവേഗത്തില്‍ ഫലം ലഭിക്കുമെന്നതും തെറാനോസിന്റെ ജനപ്രീതി കൂട്ടി. എന്നാല്‍ രോഗികളേയും ഡോക്ടര്‍മാരേയും ഒരേപോലെ വഞ്ചിക്കുകയായിരുന്നു തെറാനോസും അധികൃതരും ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു. തന്റെ സൂചിപ്പേടിയാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഹോംസ് പിന്നീട് പറഞ്ഞിരുന്നു. 

ഹോംസിന് പുറമേ തെറാനോസ് മുന്‍ കമ്പനി പ്രസിഡന്റ് സണ്ണി ബല്‍വാനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 20 വര്‍ഷം വരെ തടവും 2.75 ദശലക്ഷം ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും അഭിഭാഷകര്‍ കുറ്റങ്ങള്‍ നിഷേധിക്കുകയാണ്. ഹോംസിന്റെ അഭിഭാഷകസംഘം മാനസികാരോഗ്യ പരിശോധനയെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

 

സിറിഞ്ച്, സൂചി ഇവയൊന്നും ഉപയോഗിക്കാതെ തന്നെ വിരല്‍തുമ്പില്‍ നിന്ന് തുള്ളി രക്തമെടുത്ത് ഏത് രോഗത്തിനുള്ള രക്തപരിശോധനയും നടത്താന്‍ തെറാനോസ് ലാബില്‍ സൗകര്യമുണ്ടായിരുന്നു. മറ്റിടങ്ങളില്‍ പരിശോധനയ്ക്കെടുക്കുന്ന രക്തത്തിന്റെ നൂറില്‍ ഒരു ശതമാനമോ ആയിരത്തില്‍ ഒരു ശതമാനമോ മാത്രമേ തെറാനോസ് ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ചിരുന്നുള്ളു എന്ന് മാത്രമല്ല, പരിശോധന ഫലങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

 

19 വയസ്സില്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് എലിസബത്ത് രക്തപരിശോധനയ്ക്കായി തെറാനോസ് എന്ന ടെക്നോളജി കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ നല്ല അഭിപ്രായം നേടിയെടുക്കാന്‍ ഈ കമ്പനിയ്ക്ക് സാധിച്ചു. കുറഞ്ഞ ചെലവും മികച്ച റിസല്‍ട്ടും ഇവിടത്തെ പ്രത്യേകതകളായിരുന്നു. പ്രവര്‍ത്തന മികവും ആസ്തിയും പരിഗണിച്ച് 2015 ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി ഫോര്‍ച്ച്യൂണും ഫോബ്സും ഇവരെ തെരഞ്ഞെടുക്കുക വരെ ചെയ്തിരുന്നു.

 

English Summary: Elizabeth Holmes may attempt to claim 'mental disease' in Theranos criminal case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com