ADVERTISEMENT

പറക്കും തളികകളും അന്യഗ്രഹ ജീവികളും ലോകത്തുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തീർന്നിട്ടില്ല. ഒരു വിഭാഗം പറക്കും തളികകളുണ്ട് അവയെ കണ്ടിട്ടുണ്ട് എന്നു പറയുമ്പോൾ മറുവിഭാഗം ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുന്നതാണ് പതിവ്. പക്ഷേ ഇപ്പോൾ പുറത്തുവന്ന അഭിമുഖം ഈ വാദങ്ങളെല്ലാം തിരുത്തുന്നതാണ്. പറക്കും തളിക പോലുള്ള വസ്തുവിനെ നേരിട്ടു കണ്ടുവെന്നാണ് യുഎസ് നേവി പൈലറ്റ് പറയുന്നത്. ഇക്കാര്യം നിരവധി നേവി പൈലറ്റുമാർ നേരത്തെ വെളിപ്പടുത്തിയ കാര്യം കൂടിയാണ്.

 

മുൻ യുഎസ് നേവി പൈലറ്റ് 2004 ൽ കലിഫോർണിയ തീരത്ത് യു‌എഫ്‌ഒ കണ്ടതായാണ് വെളിപ്പെടുത്തിയത്. കമാൻഡർ ഡേവിഡ് ഫ്രേവർ 2004 നവംബർ 10 ന് ആകാശത്ത് ഒരു ടിക് ടാക് ആകൃതിയിലുള്ള വസ്തുവിനെ കണ്ടുവെന്നാണ് പറഞ്ഞത്. അത് നേരത്തെ കണ്ടതു പോലുള്ള ഒരു വസ്തുവായിരുന്നില്ല. ആകാശത്ത് പ്രകാശം കണ്ടു, പിന്നീട് അത് അപ്രത്യക്ഷമായി. പരിശീലനം ലഭിച്ച നാല് നിരീക്ഷകരൊപ്പം താനിത് വ്യക്തമായി കണ്ടുവെന്നും റഷ്യൻ-അമേരിക്കൻ യുട്യൂബറുമായുള്ള അഭിമുഖത്തിനിടെ ഫ്രേവർ പറഞ്ഞു. യുട്യൂബറും എംഐടി ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാൻ ആണ് അഭിമുഖം നടത്തിയത്.

 

പറക്കുന്ന വിചിത്ര വസ്തുക്കളെ സൈന്യത്തിന്റെ റഡാർ കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപരമായ നീക്കത്തിലൂടെ അപ്രത്യക്ഷമായെന്നും അദ്ദേഹം പറയുന്നു. റഡാറുകളുടെ പ്രവർത്തനത്തെ ഇല്ലാതാക്കുന്ന ഇലക്ട്രോണിക് ജാമിങ് തന്ത്രമാണ് വിചിത്ര വസ്തുക്കൾ പുറത്തെടുത്തതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. യുഎസ് നാവിക സേനയും യുഎഫ്ഒകളും സംബന്ധിച്ച് വിഡിയോ 2017 ൽ ചോർന്നിരുന്നു. പിന്നീട് വിശദീകരണവുമായി പെന്റഗൺ തന്നെ രംഗത്തുവന്നിരുന്നു.

 

2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. കപ്പലിലെ പുത്തന്‍ റഡാര്‍ സംവിധാനം പൊടുന്നനെ അസ്വാഭാവിക വസ്തുക്കളുടെ സാന്നിധ്യം കാണിച്ചു തുടങ്ങുകയായിരുന്നു. ആദ്യം റഡാര്‍ സംവിധാനത്തിന്റെ തകരാറാണെന്നാണ് നാവികര്‍ കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റഡാറിലെ അസ്വാഭാവിക സാന്നിധ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വന്നു. 80000- 60000 അടി വരെ ഉയരത്തിലായിരുന്നു വിചിത്ര വസ്തുക്കൾ കണ്ടത്. 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുകൂടിയാണ് അവ സഞ്ചരിച്ചിരുന്നത്. പലപ്പോഴും 30,000 അടി വരെ താഴേക്ക് ഇവയെത്തിയെന്ന് റഡാര്‍ രേഖകള്‍ കാണിച്ചു.

 

രണ്ടാഴ്ചയായി തുടർന്ന ഈ പ്രതിഭാസം പരിശോധിക്കാൻ റേഡിയോ ഓപ്പറേറ്റർ ആവശ്യപ്പെട്ടപ്പോൾ ഫ്രേവറും മറ്റുള്ളവരും ഒരു പതിവ് പരിശീലന ദൗത്യം നടത്തുകയായിരുന്നു. 80,000 അടി ഉയരത്തിൽ പെട്ടെന്ന് ഈ വസ്തു പ്രത്യക്ഷപ്പെടുമെന്നും കടലിനെ സമീപിക്കുമെന്നും എന്നാൽ 20,000 അടി ഉയരത്തിലായിരിക്കും വട്ടമിട്ട് പറക്കുക, തുടർന്ന് ആകാശത്തേക്ക് തിരികെ പോകുമെന്നുമാണ് ഓപ്പറേറ്റർ പറഞ്ഞത്.

 

വിചിത്ര വസ്തുവിനെ നിരീക്ഷിക്കാനായി ഫ്രേവർ, കമാൻഡർ ജിം സ്ലൈറ്റ്, മറ്റ് രണ്ട് പേരെയും യുദ്ധവിമാനങ്ങളിൽ പോകുകയായിരുന്നു. വിചിത്ര വസ്തു ഹെലികോപ്റ്ററുകളോ തനിക്ക് പരിചയമുള്ള മറ്റ് വിമാനങ്ങളോ പോലെ നീങ്ങുന്നതായിരുന്നില്ലെന്ന് ഫ്രേവർ വിശദീകരിച്ചത്. വിചിത്ര വസ്തു ഞങ്ങളുടെ നിരീക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു, ഞങ്ങൾ അവിടെ ഉണ്ടെന്ന് അത് അറിഞ്ഞിരുന്നു. അഞ്ച് മിനിറ്റ് സമയമാണ് ഈ പ്രതിഭാസം കണ്ടത്. വസ്തുവിനെ അടുത്തു കാണാൻ ശ്രമം നടത്തി, എന്നാൽ വിചിത്ര വസ്തു ഒരു സെക്കൻഡിനുള്ളിൽ ഏകദേശം 12,000 അടി ഉയരത്തിൽ വേഗത്തിൽ പറന്ന് അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് ഫ്രേവർ പറഞ്ഞത്.

 

അറിയപ്പെടുന്ന ഒരു മനുഷ്യ സാങ്കേതികവിദ്യയ്ക്കും ഇന്നും നേടാൻ കഴിയാത്ത യു‌എഫ്‌ഒ അസാധാരണമായ വ്യോമാക്രമണം നടത്തിയതിന് സാക്ഷ്യം വഹിച്ചു എന്നാണ് ഫ്രേവർ പറഞ്ഞത്. പരിശോധനയ്ക്കായി അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം വസ്തു അതിവേഗം വഴിമാറുകയും തിരിയുകയും ചെയ്യുകയായിരുന്നു എന്നും ഫ്രേവർ പറഞ്ഞു. മുൻ പൈലറ്റായ ഫ്രേവർ ഗൂഢാലോചന സിദ്ധാന്തങ്ങളിലോ നിഗൂഢ ജീവികളിലോ വിശ്വസിക്കുന്നില്ലെങ്കിലും, അത്തരം വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് കൂടുതൽ കാലം മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

2004 നവംബറിൽ ഒരാഴ്ച നീണ്ട ചർച്ചകൾക്ക് ശേഷമാണ് മേലുദ്യോഗസ്ഥരില്‍ നിന്ന് F/A-18s പോര്‍വിമാനങ്ങള്‍ക്ക് വിചിത്ര വസ്തു നിരീക്ഷണത്തിന് പോകാനുള്ള അനുമതി കിട്ടിയത്. ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും അവയെ മനസിലാക്കിയത്. എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ അപ്രത്യക്ഷമാകാന്‍ എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചു. 

 

2017ല്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ എടുത്ത ഈ 'പറക്കുംതളിക'യുടെ വിഡിയോ പുറത്തായതോടെ വിഷയം വലിയ ചര്‍ച്ചയായിരുന്നു. അകലെ കാണുന്ന വസ്തുക്കളെ മനസിലാക്കാന്‍ പോര്‍വിമാനത്തിലെ പൈലറ്റുമാര്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വ്യക്തമാണ്. അന്നത്തെ പ്രിന്‍സ്റ്റണ്‍ പടക്കപ്പലിലുണ്ടായിരുന്നവര്‍ക്ക് ഇന്നും ആ പറക്കും തളികകളെക്കുറിച്ച് വ്യക്തതയില്ല. 

 

പറക്കും തളികയെ കണ്ട സംഭവത്തിന് പിന്നാലെ രണ്ട് സൈനികര്‍ പടക്കപ്പലിലെത്തുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഡിയോ, റഡാര്‍ രേഖകളും കൊണ്ടുപോവുകയും ചെയ്തു. വൈകാതെ ഒരു ഹെലിക്കോപ്റ്ററില്‍ പ്രത്യേക സംഘം തന്നെയെത്തി കപ്പലിലെ അതീവരഹസ്യരേഖകള്‍ അടക്കം കൊണ്ടുപോവുകയും ചെയ്തുവെന്നും പേരുവെളിപ്പെടുത്താത്ത അന്നത്തെ പടകപ്പലിലെ ഒരു അംഗം പോപുലര്‍ മെക്കാനിക്‌സ് എന്ന ശാസ്ത്ര സാങ്കേതിക മാസികയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

 

F/A-18 പോര്‍ വിമാനം പറത്തിയിരുന്ന ഡേവിഡ് ഫ്രേവറാണ് ഇത് സംബന്ധിച്ച് ഇപ്പോൾ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്ന് കണ്ട കാഴ്ചകളുടെ വളരെ വലിയ ഭാഗം പിന്നീട് നഷ്ടമായെന്നാണ് ഫ്രേവര്‍ പറഞ്ഞത്.

 

English Summary: ‘Act of War’: US Navy Pilot Who Saw, Tracked Tic Tac-Shaped UFO Over California Opens Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com