കൊറോണയും ജലദോഷപ്പനിയും തമ്മിൽ വ്യത്യാസമില്ല! ട്രംപിനെതിരെ നടപടിയുമായി ഫെയ്സ്ബുക്, ട്വിറ്റർ
Mail This Article
കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾക്കെതിരെ ഫെയ്സ്ബുക്, ട്വിറ്റർ നടപടിയെടുത്തു തുടങ്ങി. കൊറോണ വൈറസ് സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങൾക്കെതിരായ നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച ട്രംപിന്റെ പോസ്റ്റുകൾ നീക്കം ചെയ്യുകയായിരുന്നു.
കോവിഡ്-19 കേവലം ഒരു ജലദോഷപ്പനി പോലെയാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകൾ ഓരോ വർഷവും മരിക്കുന്നുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കേവലം ഒരു ചെറിയ രോഗത്തിന്റെ പേരിൽ രാജ്യം ഒന്നടങ്കം അടച്ചിടുന്നത് ശരിയല്ലെന്നും ഈ രോഗത്തോടൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
'പനിക്കാലമാണ് വരാൻ പോകുന്നത്. വാക്സീൻ ഉണ്ടായിട്ട് പോലും എല്ലാവർഷവും ആയിരങ്ങളാണ് പനിപിടിച്ച് മരിക്കുന്നത്. അതുകൊണ്ട് നമ്മൾ രാജ്യം അടച്ചിടുന്നുണ്ടോ? ഇല്ലല്ലോ. അതിനൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചു. അതുപോലെ കോവിഡിനൊപ്പവും ജീവിക്കാൻ ശീലിക്കണം.' എന്നായിരുന്നു ട്വീറ്റ്.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് എടുത്തുമാറ്റിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തന്നെ 26,000 തവണ ഷെയർ ചെയ്തിരുന്നു. കോവിഡ്-19 ന്റെ തീവ്രതയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഞങ്ങൾ നീക്കംചെയ്യുന്നുവെന്ന് ഫെയ്സ്ബുക് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനി, രാഷ്ട്രീയക്കാരെ അതിന്റെ മൂന്നാം കക്ഷി വസ്തുതാ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്. എങ്കിലും കോവിഡിന്റെ കാര്യത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം, 2019-2020 ജലദോഷപ്പനി മൂലം അമേരിക്കയിൽ 22,000 മരിച്ചു എന്നാണ് ട്രംപിന്റെ വാദം. നാല് ദിവസക്കെ കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ ട്രംപ് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തത്. മാസ് നീക്കം ചെയ്ത ഫോട്ടോകളും പുറത്തുവന്നിരുന്നു.
English Summary: Facebook, Twitter Take Action Over Trump's Misleading COVID-19 Posts