ADVERTISEMENT

വലിയ തോതിലുള്ള ആഗോള പരീക്ഷണത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ ശാസ്ത്രജ്ഞർ ലോക വ്യാപകമായി ഉപയോഗിക്കുന്ന ബാസിലസ് കാൽമെറ്റ്-ഗുറിൻ (ബിസിജി) വാക്സീൻ കോവിഡ് -19 ൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സഹായിക്കുമോയെന്ന് പരിശോധിക്കാൻ പഠനം തുടങ്ങി. ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് വികസിപ്പിച്ചെടുത്ത ബിസിജി വാക്സീൻ ആദ്യം രൂപകൽപ്പന ചെയ്തത് ക്ഷയരോഗത്തിനെതിരെ (ടിബി) പോരാടാനാണ്. ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാര്യമായ സംരക്ഷണം നൽകുന്നതാണ് ബിസിജി.

 

കുട്ടിക്കാലത്തെ ക്ഷയരോഗം തടയുന്നതിനായി കുത്തിവെക്കുന്ന ബാസിലസ് കാൽമെറ്റ്-ഗുറിൻ (ബിസിജി) വാക്സീൻ കൊറോണയ്ക്കതെരിരെ പ്രതിരോധം തീർക്കാൻ ഫലപ്രദമെന്ന് നേരത്തെ തന്നെ പഠനറിപ്പോർട്ട് വന്നിരുന്നു. നിർബന്ധിതമായി പ്രതിരോധ കുത്തിവയ്പ് നൽകിയ രാജ്യങ്ങളിൽ കോവിഡ് -19 അണുബാധയും പൊട്ടിപ്പുറപ്പെട്ട ആദ്യ മാസത്തിൽ മരണങ്ങളും കുറവായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. കൊറോണ വൈറസിനെ നേരിടുന്നതിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ചില പ്രധാന രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ബിസിജി വാക്സീൻ കാരണമാണെന്നും പഠനം പറയുന്നുണ്ട്.

 

കൊറോണയെ നേരിടാൻ ബിസിജി വാക്സീനുകൾ ഫലപ്രദമാണെന്ന് നിരവധി ഗവേഷകർ സൂചിപ്പിച്ചിട്ടുണ്ട്. 130 രാജ്യങ്ങളിൽ നിന്നുള്ള കോവിഡ്–19 അണുബാധയും മരണസംഖ്യയും അവലോകനം ചെയ്ത പഠനം കാണിക്കുന്നത് 2000 ന് ശേഷം ബിസിജി രോഗപ്രതിരോധത്തിൽ പിന്നോട്ട് പോയ പ്രദേശങ്ങളിലെ മരണങ്ങളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയെന്നാണ്.

 

അമേരിക്കൻ അസോസിയേഷൻ ഫോർ ദി അ‍ഡ്വാൻസ്മെന്റ് ഓഫ് സയൻസ് ജേണലിലും ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിച്ചിരുന്നു. ബിസിജി വാക്സീൻ നേരത്തെ തന്നെ നിർബന്ധമായും നടപ്പിലാക്കിയിരുന്നെങ്കില്‍ അമേരിക്കയിലെ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞേനെ എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. യു‌എസിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർബന്ധിത ബിസിജി പ്രതിരോധ കുത്തിവയ്പ്പുകൾ ഉണ്ടായിരുന്നു.

 

1949 മുതൽ ബിസിജി വാക്സീൻ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019 ൽ ആ വർഷം ജനിച്ച 26 ദശലക്ഷം കുഞ്ഞുങ്ങളിൽ 97 ശതമാനത്തിനെങ്കിലും ഇത് ലഭിച്ചു. കുട്ടിക്കാലത്ത് പിടിപ്പെടുന്ന ടിബി, മെനിഞ്ചൈറ്റിസ് എന്നിവയിൽ നിന്ന് ബിസിജി വാക്സീൻ പരിരക്ഷിക്കുന്നു. പക്ഷേ മുതിർന്നവർക്കുള്ള ശ്വാസകോശ സംബന്ധിയായ ടിബിയിൽ നിന്ന് സംരക്ഷണം നൽകുന്നില്ല. ഇത് കാരണമാണ് പല രാജ്യങ്ങളും ഈ വാക്സീനിന്റെ ഉപയോഗം നിർത്തുന്നതിന് ഒരു കാരണമായത്.

 

2000 വരെ വാക്സീൻ പോളിസി നിലവിലുണ്ടായിരുന്ന രാജ്യങ്ങളിലാണ് കോവിഡ്–19 നെതിരായ പ്രതിരോധം കണ്ടതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ജൂലൈ 18 ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ് (ഐസിഎംആർ-എൻ‌ആർ‌ടി) ബിസിജി വാക്സീൻ 60 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ കോവിഡ് -19 ന്റെ കാഠിന്യം കുറയ്ക്കാൻ കഴിയുമോയെന്നറിയാൻ ഒരു മൾട്ടി-കേന്ദ്രീകൃത പഠനം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.

 

സാധാരണ ജനസംഖ്യയിൽ ടിബി നിരക്ക് കുറവായതിനാൽ ബ്രിട്ടനിൽ 2005 ൽ പതിവ് ബിസിജി വാക്സീനേഷൻ നിർത്തിയിരുന്നു. ബിസിജി പൊതുവായ രീതിയിൽ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് കോവിഡ് -19 നെതിരെ പരിരക്ഷ നൽകാമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

 

English Summary: UK Launches Clinical Trial Of BCG Vaccine Against Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com