ADVERTISEMENT

ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ശേഷിക്ക് 42,000 വര്‍ഷങ്ങള്‍ക്ക് മുൻപ് പൊടുന്നനെ കുറവ് സംഭവിച്ചെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. കാലാവസ്ഥാ മാറ്റം, ജീവജാലങ്ങളുടെ വംശനാശങ്ങള്‍ തുടങ്ങി മനുഷ്യന്റെ സ്വഭാവസവിശേഷതകളില്‍ വരെ നാടകീയമായ മാറ്റങ്ങള്‍ക്ക് ഇത് കാരണമായി. ആദംസ് ഇവന്റ് (ആദംസ് ട്രഡീഷണല്‍ ജിയോമാഗ്നെറ്റിക് ഇവന്റ്) എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്.

 

ഭൂമിയുടെ കാന്തികമണ്ഡലത്തിലുണ്ടായ മാറ്റത്തിന്റെ വര്‍ഷങ്ങള്‍ കൃത്യമായി പ്രവചിക്കുന്നത് ആദ്യമായാണെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനായ ക്രിസ് ടേണി പറഞ്ഞു. ന്യൂസിലൻഡില്‍ നിന്നും കണ്ടെടുത്ത പൗരാണിക കൗരി മരങ്ങളാണ് ഈ നിര്‍ണായക കണ്ടെത്തലിനു ഗവേഷകരെ സഹായിച്ചത്. ഏതാണ്ട് 40,000 വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ വളര്‍ന്ന കൗരി മരങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചായിരുന്നു പഠനം. അന്തരീക്ഷത്തിലെ റേഡിയോ കാര്‍ബണിന്റെ അളവ് മരത്തിന്റെ വാര്‍ഷിക വളയങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞാണ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

 

ഏതാണ്ട് 41,000 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ശേഷിയില്‍ കുറവുണ്ടായി തുടങ്ങിയത്. ഈ പ്രതിഭാസം ഏതാണ്ട് 800 വര്‍ഷത്തോളം നീണ്ടുനിന്നു. ഭൂമിയിലെ ജീവജാലങ്ങളില്‍ ഇതിന്റെ പ്രതിഫലനം വളരെ വലുതായിരുന്നു. 2019ല്‍ കണ്ടെടുത്ത പൗരാണിക കൗരി മരങ്ങളുടെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ക്ക് ഈ കാലത്തേക്കുള്ള ചൂണ്ടുപലകയായിരിക്കുന്നത്. മരങ്ങളുടെ വാര്‍ഷിക വളയങ്ങളില്‍ ശേഖരിച്ചുവെച്ചിട്ടുള്ള കാര്‍ബണ്‍ 14 അഥവാ റേഡിയോ കാര്‍ബണിന്റെ അളവാണ് നിര്‍ണായക വിവരങ്ങള്‍ സമ്മാനിച്ചത്.

 

ബഹിരാകാശത്തു നിന്നുള്ള വികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോള്‍ നൈട്രജന്‍ ആറ്റങ്ങളുമായി കൂടിച്ചേര്‍ന്നാണ് റേഡിയോ കാര്‍ബണ്‍ സൃഷ്ടിക്കപ്പെടുന്നത്. കൂടിയ അളവില്‍ റേഡിയോ കാര്‍ബണ്‍ കാണപ്പെടുകയെന്നാല്‍ ബഹിരാകാശ വികിരണങ്ങള്‍ കൂടുതലായി വന്നുവെന്നു വേണം കരുതാന്‍. ഇതിന് കാരണമാവുന്നതോ ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാകുന്ന മാറ്റങ്ങളും. 

 

ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ശേഷി കുറഞ്ഞ ഈ കാലത്ത് വലിയ തോതില്‍ റേഡിയോകാര്‍ബണ്‍ ശേഷിപ്പുകള്‍ മരങ്ങളുടെ വളയങ്ങളില്‍ നിന്നും കണ്ടെത്താനായിട്ടുണ്ട്. ഏതാണ്ട് 800 വര്‍ഷങ്ങളോളം ഈ നില തുടര്‍ന്നുവെന്നതിന്റെ തെളിവു ലഭിച്ചതും മരങ്ങളുടെ വളയങ്ങളില്‍ നിന്നു തന്നെ. ഏതാണ്ട് 28 ശതമാനത്തോളം ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ശേഷിയില്‍ ഇക്കാലത്ത് കുറവുണ്ടായി. 42,200 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ആദംസ് ഇവന്റിന്റെ ആരംഭമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

 

കാന്തിമണ്ഡലത്തിന്റെ ശേഷി കുറഞ്ഞത് ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോണിനെ ബാധിക്കുകയും ഇത് കാലാവസ്ഥാ മാറ്റത്തിന് കാരണമാവുകയും ചെയ്തു. ഇത് ഓസ്‌ട്രേലിയയിലെ നിരവധി വന്‍ ജീവികളുടെ വംശനാശത്തിനിടയാക്കിയെന്നും കരുതപ്പെടുന്നു. പ്രകൃതിയിലെ ഈ മാറ്റം മനുഷ്യന്റെ സ്വഭാവ സവിശേഷതകളെ സ്വാധീനിക്കുക പോലും ചെയ്തിട്ടുണ്ട്. ഇക്കാലത്താണ് പൗരാണിക മനുഷ്യരുടെ ഗുഹാ ചിത്രങ്ങള്‍ വ്യാപകമായി കണ്ടു തുടങ്ങിയത്. ഇതിന് പിന്നിലും ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ മാറ്റമാണെന്നതാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്ന വിചിത്രമായ വസ്തുത.

 

കാന്തിമണ്ഡലത്തിന്റെ ശേഷി കുറഞ്ഞതോടെ ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയിലേക്കെത്തുന്നത് സ്വാഭാവികമായി. ഇത് അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ മനുഷ്യര്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് കുറയ്ക്കുകയും ഗുഹകളില്‍ കൂടുതല്‍ സമയം കഴിയാന്‍ നിര്‍ബന്ധിതരാക്കുകയുമായിരുന്നു. പഠനഫലം സയന്‍സ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Earth's Magnetic Field Flipped 42,000 Years Ago. The Consequences Were Dramatic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com