തുര്‍ക്കിയിലെ തടാകവും ചൊവ്വയും തമ്മിലെന്ത് ബന്ധം? ജസേറോ കിടങ്ങില്‍ സൂഷ്മാണുക്കളുണ്ടാകുമോ?
Mail This Article
അന്യഗ്രഹ ജീവന്റെ സാധ്യതകള്‍ തേടിയാണ് നാസയുടെ പെഴ്സിവീയറൻസ് പേടകം ചൊവ്വയിലെത്തിയത്. കഴിഞ്ഞ മാസം ചൊവ്വയില്‍ ഇറങ്ങിയ പെഴ്സിവീയറൻസ് ഒരു സുപ്രധാന വിവരം കണ്ടെത്തി. 35 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് പുഴ ഒഴുകിയിരുന്നുവെന്ന് കരുതപ്പെടുന്ന ജെസേറോ കിടങ്ങിന് സമാനമായ പ്രദേശം ഭൂമിയിലുമുണ്ട് എന്നതാണത്. തുര്‍ക്കിയിലെ സാല്‍ഡ തടാകത്തിനാണ് ചൊവ്വയിലെ ജസേറോ കിടങ്ങുമായി സാമ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ ലഭ്യമായ ഏറ്റവും പഴക്കമുള്ള ഫോസിലുകളിലൊന്ന് ലഭിച്ചിട്ടുള്ളത് തുര്‍ക്കിയിലെ സാല്‍ഡ തടാകത്തില്‍ നിന്നാണ്. എക്കല്‍പാളികള്‍ക്കും ധാതുക്കള്‍ക്കും ഇടയിലായി കുടുങ്ങി കിടന്നിരുന്ന സൂഷ്മ ജീവികളുടെ ഫോസിലുകളാണ് സാല്‍ഡ തടാകത്തില്‍ നിന്നും ലഭിച്ചത്. ഭൂമിയില്‍ ആദ്യകാല ജീവനുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഈ ഫോസിലുകളില്‍ അടങ്ങിയിരുന്നത്.
'സൂഷ്മാണുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് തെളിവു നല്‍കുന്ന ഫോസിലുകളാണ് സാല്‍ഡ തടാകത്തില്‍ നിന്നും ലഭിച്ചത്. ചൊവ്വയിലെ ജസേറോ കിടങ്ങില്‍ നിന്നും സമാനമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പെഴ്സിവീയറൻസിന് ആ ലക്ഷ്യം സാധിക്കുമെന്നു തന്നെ കരുതുന്നുവെന്ന് നാസ ഡയറക്ടര്‍ തോമസ് സുര്‍ബുച്ചന്‍ പറഞ്ഞു.
ജസേറോ കിടങ്ങില്‍ സൂഷ്മാണുക്കളുണ്ടോ എന്നാണ് നാസയുടെ പെഴ്സിവീയറൻസ് പരിശോധിക്കുക. തുര്‍ക്കിയിലെ സാല്‍ഡ തടാകത്തിലെ ഫോസിലും ചൊവ്വയിലെ ജസേറോ കിടങ്ങിലെ പാറകളും തമ്മിലുള്ള താരതമ്യ പഠനവും നടക്കും. ഇതും നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ജസേറോ കിടങ്ങില്‍ നിന്നും ലഭിച്ച പാറകളുടെ ഉള്‍പാളികളില്‍ കാര്‍ബൊണേറ്റ്‌സ് ധാതുക്കള്‍ അടങ്ങിയിട്ടുണ്ടന്ന് നേരത്തെ തന്നെ ഇകാറസ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
അത്യാധുനിക സംവിധാനങ്ങളുമായാണ് പെഴ്സിവീയറൻസ് ചൊവ്വയില്‍ പര്യവേഷണം തുടരുന്നത്. മുന്‍ഗാമിയായ ക്യൂരിയോസിറ്റിയുടെ പഠനത്തിന്റെ തുടര്‍ച്ചയാണ് ലക്ഷ്യം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വയില്‍ സൂഷ്മജീവികള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത് ക്യൂരിയോസിറ്റിയാണ്. ഏതാണ്ട് 45 കിലോമീറ്റര്‍ വലുപ്പമുള്ള ജസേറോ കിടങ്ങ് ഒരുകാലത്ത് ചൊവ്വയില്‍ ഒഴുകിയിരുന്ന നദിയുടെ ഭാഗമായ തുരുത്താണെന്നാണ് കരുതപ്പെടുന്നത്.
English Summary: NASA's Perseverance to study Turkey's Lake Salda samples similar to Jezero Crater