ADVERTISEMENT

രാവോ പകലോ അറിയാതെ സ്മാര്‍ട് ഫോണോ സമയം അറിയാന്‍ ഒരു വാച്ചോ പോലും ഇല്ലാതെ അപരിചിതര്‍ക്കൊപ്പം 40 ദിവസം കഴിയാന്‍ നിങ്ങള്‍ തയാറാവുമോ? ഉത്തരമെന്തായാലും അങ്ങനെയൊരു ചോദ്യത്തിനു സമ്മതം മൂളിക്കൊണ്ട് 15 പേര്‍ വിചിത്ര ശാസ്ത്ര പരീക്ഷണത്തിന് തയാറായിരിക്കുകയാണ്. ഫ്രാന്‍സിലെ ലോംബ്രൈവ്‌സ് ഗുഹയില്‍ മാര്‍ച്ച് 14ന് ആരംഭിച്ച ഈ ജീവിത പരീക്ഷണം പ്രതീക്ഷിച്ചപോലെ പുരോഗമിച്ചാല്‍ ഏപ്രില്‍ 22ന് അവസാനിക്കും. 

 

ഭക്ഷണവും വെള്ളവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഗുഹക്കുള്ളില്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. പെഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഡൈനാമോയാണ് ഇവര്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കുക. കോവിഡ് 19ന്റെ കാലത്തെ ഒറ്റപ്പെടലും പ്രത്യേക മാനസികാവസ്ഥയുമാണ് ദൗത്യം നയിക്കുന്ന ക്രിസ്റ്റ്യന്‍ ക്ലോട്ടിന് ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ആശയം നല്‍കുന്നത്. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന 27 വയസു മുതല്‍ 50 വയസുവരെ വിവിധ പ്രായക്കാരുണ്ട്. ഇവരില്‍ ബയോളജിസ്റ്റും കണക്ക് ടീച്ചറും തുടങ്ങി ജ്വല്ലറി ഉടമ വരെയുണ്ട്. അതേസമയം, സ്വയം ഗവേഷകന്‍ എന്ന് അവകാശപ്പെടുന്ന ക്രിസ്റ്റ്യന്‍ ക്ലോട്ടിന് ഔപചാരിക ശാസ്ത്രീയ പരിശീലനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

 

മാര്‍ച്ച് 14 ഞായറാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മുതലാണ് ഡീപ് ടൈം എന്ന് പേരിട്ട ഈ പരീക്ഷണം തുടങ്ങിയത്. ഭൂമിയിലെ സാധാരണ സമയങ്ങള്‍ പ്രസക്തമല്ലാത്ത ബഹിരാകാശ ദൗത്യങ്ങളിലും മുങ്ങിക്കപ്പലുകളിലും ഖനികളിലും ജോലിയെടുക്കുന്നവര്‍ക്കുമെല്ലാം ഈ പരീക്ഷണത്തിന്റെ ഫലങ്ങള്‍ സഹായകരമാവുമെന്നാണ് പ്രതീക്ഷ. സ്വാഭാവിക സൂചനകള്‍ ലഭിച്ചില്ലെങ്കില്‍ സമയത്തോട് മനുഷ്യന്റെ തലച്ചോറ് എങ്ങനെയാവും പ്രതികരിക്കുക? ജൈവഘടികാരവും രാപ്പകലും തമ്മിലുള്ള ബന്ധം എന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പരീക്ഷണത്തിലൂടെ തേടുന്നത്.

 

ഫ്രഞ്ച് ഭൗമശാസ്ത്രജ്ഞനായ മൈക്കല്‍ സിഫെയറിന്റെ കാല്‍പാടുകള്‍ കൂടിയാണ് ഈ പരീക്ഷണം പിന്തുടരുന്നത്. പല ഘട്ടങ്ങളില്‍ ദീര്‍ഘകാലത്തേക്ക് സമയ ദൈര്‍ഘ്യം പരിഗണിക്കാതെ ഗവേഷണങ്ങളില്‍ മുഴുകിയ ചരിത്രമുണ്ട് ഇദ്ദേഹത്തിന്. 1972ല്‍ ആറ് മാസം ഭൂമിക്കടിയില്‍ കഴിഞ്ഞ് നടത്തിയ ഗവേഷണമാണ് ഇതില്‍ ഏറ്റവും നീണ്ടത്. ഇക്കാലത്ത് രാപ്പകല്‍ ബോധം നഷ്ടപ്പെട്ടാല്‍ മനുഷ്യശരീരത്തിലെ ജൈവഘടികാരത്തിനു ദൈര്‍ഘ്യം വര്‍ധിക്കുന്നതായും അദ്ദേഹം കണ്ടെത്തിയിരുന്നു. 

 

വലുപ്പം കൊണ്ട് യൂറോപിലെ ഏറ്റവും വലിയ ഗുഹയായ ലോംബ്രൈവ്‌സിലാണ് ഇവര്‍ കഴിയുന്നത്. 95 ശതമാനം ഈര്‍പ്പമുള്ള അന്തരീക്ഷമാണ് ഈ ഗുഹയിലുള്ളത്. സൂര്യപ്രകാശം എത്താത്ത ഈ ഗുഹയിലെ താപനിലയാവട്ടെ സ്ഥിരമായി 12 ഡിഗ്രിയാണ്. പ്രധാനമായും ഗുഹക്കുള്ളില്‍ മൂന്ന് ഭാഗങ്ങളാക്കി തിരിച്ചാണ് ഇവര്‍ ഉപയോഗിക്കുക. ഇതിലൊന്ന് ഉറങ്ങാനും മറ്റൊന്ന് ഭക്ഷണം കഴിക്കാനും മൂന്നാമത്തെ ഭാഗം പ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ള പഠനങ്ങള്‍ക്കു വേണ്ടിയുമാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിനായി പൊതു സ്വകാര്യ നിക്ഷേപകരില്‍ നിന്നായി ഏതാണ്ട് ഒരു ദശലക്ഷം പൗണ്ട് (ഏകദേശം 10 കോടി രൂപ) ലഭിച്ചിട്ടുണ്ട്. ഡീപ് ടൈം എന്ന് പേരുള്ള വെബ് സൈറ്റില്‍ ഇവര്‍ പരീക്ഷണത്തിന്റെ വിശദവിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

 

English Summary: Psychology experiment 15 people trapped cave 40 days without sense time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com