ADVERTISEMENT

സ്‌കൈലാബ് 4 ബഹിരാകാശ ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ കുപ്രസിദ്ധമായ 'സമരം' നടന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഭൂമിയിലെ മിഷന്‍ കണ്‍ട്രോളുമായുള്ള അഭിപ്രായ ഭിന്നതകളാണ് ബഹിരാകാശ സഞ്ചാരികളുടെ സമരത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആ ബഹിരാകാശ സഞ്ചാരികളില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഏകയാളായ എഡ് ഗിബ്‌സന് പറയാനുള്ളത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വിവരങ്ങളാണ്.

മൂന്ന് പേര്‍ അടങ്ങിയ സ്‌കൈലാബ് 4 ബഹിരാകാശ സഞ്ചാരികളില്‍ 'ഇരുമ്പ് വയറ്' ഉള്ളയാളെന്നായിരുന്നു ബില്‍ പോഗിന്റെ വിളിപ്പേര്. ഹൗസ്റ്റണിലെ ബഹിരാകാശ പരിശീലനത്തിനിടെ തലകീഴായും വൃത്തത്തിലും കറങ്ങുന്ന കസേരയില്‍ ഇരുന്ന് എത്ര നേരം വേണമെങ്കിലും തല മുകളിലേക്കും താഴേക്കും ചലിപ്പിക്കാന്‍ ബില്‍ പോഗിന് കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ തലകറങ്ങുകയും ഛര്‍ദിക്കുകയുമൊക്കെ ചെയ്യുന്ന സമയത്തായിരുന്നു ബില്‍ പോഗിന്റെ ഈ അഭ്യാസം.

ഭൂമിയിലെ കഠിന പരീക്ഷകള്‍ക്കു പോലും ബഹിരാകാശത്തെ സാധ്യതകളെ അനുഭവിപ്പിക്കാനാവില്ലെന്നതിന്റെ തെളിവായിരുന്നു മൂന്ന് ബഹിരാകാശ സഞ്ചാരികളില്‍ ബില്‍ പോഗിന് തന്നെ വയറിന് അസ്വസ്ഥതകള്‍ ആരംഭിച്ചത്. ഈ അസ്വസ്ഥത മാറാന്‍ അദ്ദേഹം തക്കാളി കഴിച്ചു. പിന്നീട് എഡ് ഗിബ്‌സണ്‍ കണ്ടത് തക്കാളി ടിന്നും ഒപ്പം വലിയൊരു ഛര്‍ദിയും കൂടി പറന്നു നടക്കുന്നതാണ്. ബില്‍ പോഗിന്റെ വയറിന്റെ അസ്വസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായിരുന്നു തങ്ങളുടെ സംഘത്തിന്റ ആദ്യ പാളിച്ചയെന്ന് എഡ് ഗിബ്‌സണ്‍ പറയുന്നു.

എല്ലാ ബഹിരാകാശ ദൗത്യങ്ങളും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ടതും ഓരോ നിമിഷവും പരമാവധി ഉപയോഗിക്കുകയെന്ന നിലയില്‍ ചിട്ടപ്പെടുത്തിയതുമായിരിക്കും. സ്‌കൈലാബ് 4 ദൗത്യവും വ്യത്യസ്തമായിരുന്നില്ല. ബഹിരാകാശ സഞ്ചാരികളുടെ സഹായത്തില്‍ ഗവേഷണത്തിനായി ബഹിരാകാശത്ത് നിര്‍മിച്ച പരീക്ഷണശാലയായിരുന്നു സ്‌കൈലാബ്. ഈ പരമ്പരയിലെ അവസാന ദൗത്യസംഘമായിരുന്നു സ്‌കൈലാബ് 4. ആകെ 84 ദിവസം നീണ്ട 1973 നവംബറില്‍ ആരംഭിച്ച ഇവരുടെ ദൗത്യമായിരുന്നു അതുവരെയുണ്ടായിരുന്നതില്‍ വച്ച് ഏറ്റവും നീണ്ട ബഹിരാകാശ ദൗത്യം. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അസുഖങ്ങളുണ്ടാവുകയെന്നാല്‍ നിര്‍ണായക ദൗത്യത്തിലെ വളരെ വിലപ്പെട്ട സമയം പാഴാവുകയെന്നുകൂടിയാണ് അര്‍ഥം. അതുകൊണ്ടായിരുന്നു അസുഖത്തെ മറച്ചുവയ്ക്കാനുള്ള ശ്രമം സ്‌കൈലാബ് 4 സംഘത്തില്‍ നിന്നുണ്ടായത്.

skylab-members

ഇതിനിടെ തന്ത്രപ്രധാനമായ ഒരു കാര്യം അവര്‍ മറന്നുപോയി. ബഹിരാകാശ ദൗത്യ സംഘത്തിന്റെ ഓരോ സംസാരവും ഭൂമിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനിലുള്ളവര്‍ കേള്‍ക്കാമായിരുന്നു. സാധാരണ ദൗത്യസംഘങ്ങള്‍ക്ക് ലഭിക്കുന്ന ബഹിരാകാശത്തെ ഭാരമില്ലായ്മ അടക്കമുള്ള പ്രത്യേക പരിതസ്ഥിതികളോട് യോജിക്കാനുള്ള സാവകാശം സ്‌കൈലാബ് 4 സംഘത്തിന് നല്‍കിയില്ലെന്ന് പിന്നീട് നാസ തന്നെ സമ്മതിച്ചിട്ടുണ്ട്.

കൂട്ടത്തില്‍ ഒരാള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത് ഉടന്‍ തന്നെ അറിയിക്കാതിരുന്നത് സ്‌കൈലാബ് 4 സംഘത്തിന്റെ വീഴ്ചയായി വൈകാതെ ഉയര്‍ന്നു. ഇതോടെയാണ് ബഹിരാകാശ ദൗത്യ സംഘവും ഭൂമിയില്‍ അവരെ നിയന്ത്രിക്കുന്ന മിഷന്‍ കണ്‍ട്രോളുമായുള്ള ശീതയുദ്ധം ആരംഭിച്ചത്. നിശ്ചയിച്ച ജോലി തീര്‍ക്കുന്നതിന് 16 മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും എടുക്കേണ്ടി വന്നു. ബഹിരാകാശത്തെത്തിയ ആദ്യ മാസത്തെ ഒഴിവ് ദിനങ്ങള്‍ പോലും ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചു. ഓരോ ചെറിയ കാര്യങ്ങള്‍ക്കു പോലും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമായി മിഷന്‍ കണ്‍ട്രോള്‍ സംഘം സ്‌കൈലാബ് 4 സംഘത്തെ സമീപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

ഇതിനിടെയാണ് വിവാദമായ ആ സംഭവമുണ്ടാവുന്നത്. ഏതാണ്ട് ഒന്നര മണിക്കൂര്‍ സ്‌കൈലാബ് 4 മായുള്ള ബന്ധം പൂര്‍ണമായും ഭൂമിയില്‍ നിന്നു നഷ്ടമായി. ഇത് ബഹിരാകാശ സംഘത്തിന്റെ പ്രതിഷേധമാണെന്ന സൂചനകളാണ് അതിവേഗത്തില്‍ പരന്നത്. അന്നത്തെ കാലത്ത് ഒരേസമയം പരമാവധി പത്ത് മിനിറ്റ് മാത്രമായിരുന്നു തുടര്‍ച്ചയായി ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിയിലെ സംഘങ്ങളുമായി ആശയവിനിമയം സാധ്യമായത്. സമരം നടന്നാലും ഇല്ലെങ്കിലും പ്രശ്‌ന പരിഹാരത്തിനായി 1973 ഡിസംബര്‍ 30 സ്‌കൈലാബ് 4സംഘവും മിഷന്‍ കണ്‍ട്രോള്‍ സംഘവുമായുള്ള ചര്‍ച്ച നടന്നു. 

skylab

രണ്ട് ഘട്ടമായി നടന്ന ചര്‍ച്ചയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. ഇരുകൂട്ടരും തങ്ങളുടെ ന്യായങ്ങള്‍ നിരത്തി. ഇതിനുശേഷം അസാധാരണമാം വിധം കാര്യങ്ങള്‍ പുരോഗമിച്ചുവെന്നാണ് എഡ് ഗിബ്‌സണ്‍ തന്നെ പറയുന്നത്. സ്‌കൈലാബ് 4ന് തൊട്ടു മുൻപത്തെ സംഘം '150 ശതമാനം സംഘം' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവരെയും വെട്ടിക്കുന്ന പ്രകടനം നടത്തിയാണ് വിവാദങ്ങള്‍ക്കൊടുവില്‍ സ്‌കൈലാബ് 4 ടീം ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സ്‌കൈലാബ് 4 സംഘം തിരിച്ച് ഭൂമിയിലെത്തിയ ശേഷം 1974 ഫെബ്രുവരി എട്ടിന് ഈ ബഹിരാകാശ പരീക്ഷണശാല പസിഫിക് സമുദ്രത്തില്‍ പതിക്കുകയും ചെയ്തു.

English Summary: Skylab: The myth of the mutiny in space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com