ADVERTISEMENT

ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1 ന്റെ വിക്ഷേപണം മാർച്ച് 28 ൽ നിന്ന് ഏപ്രിൽ 18ലേക്ക് മാറ്റി. ജിഎസ്എൽവി-എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണു വിക്ഷേപണം. ഇന്ത്യൻ ഉപഭൂഖണ്ഡ നിരീക്ഷണം, അതിർത്തി സംരക്ഷണം, പ്രകൃതിദുരന്ത-ഭൂപ്രകൃതി അവലോകനം എന്നിവയാണു ലക്ഷ്യം. 2020 മാർച്ച് 5ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

 

കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വിധേയമായാണ് മാർച്ച് 28 ലെ വിക്ഷേപണം മാറ്റിവച്ചതെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്റോ അറിയിച്ചു. ഇതോടൊപ്പം തന്നെ ഉപഗ്രഹവുമായി ബന്ധപ്പെട്ട ചെറിയൊരു പ്രശ്നമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നു ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ആദ്യത്തെ ജിയോ ഇമേജിങ് സാറ്റലൈറ്റ് ആണ് ജിഐസാറ്റ്–1. യുഎസ്, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്. ഇതുവരെയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെല്ലാം ലോവർ എർത്ത് ഓർബിറ്റിലോ സൺ സിംക്രനൈസ്ഡ് ഓർബിറ്റിലോ ആണ്. അതായത്, ഉപഗ്രഹം ഓരോ തവണ ഭ്രമണപഥത്തിൽ കറങ്ങി വരുന്നതിനനുസരിച്ചു മാത്രമേ ഒരു പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്താനാകൂ.

 

ഭൂസ്ഥിര ഭ്രമണപഥം ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിലാണ്. ഭൂമിയുടെ ഭ്രമണത്തിനു സമാനമായാണ് ഉപഗ്രഹവും കറങ്ങുക. അതുകൊണ്ടു തന്നെ ജിഐസാറ്റ് ഉപയോഗിച്ച് ഇന്ത്യയുടെ തൽസമയദൃശ്യം തുടർച്ചയായി പകർത്താം. രാത്രിയിൽ ഇൻഫ്രാറെഡ്, തെർമൽ ഇമേജിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെയായിരിക്കും ദൃശ്യങ്ങൾ പകർത്തുക. അതേസമയം, മേഘങ്ങൾ ജിഐസാറ്റിന്റെ കാഴ്ച മറയ്ക്കും. അതിർത്തിയിലെ നിരീക്ഷണത്തിനു പുറമെ പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വിശകലനം എന്നിവയ്ക്കും ജിഐസാറ്റ് പ്രയോജനപ്പെടും.

ജിഎസ്എൽവി എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ജിയോസിംക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കുന്ന ജിഐസാറ്റ് പിന്നീട് സ്വന്തം ഇന്ധനം കത്തിച്ച് ജിയോസ്റ്റേഷനറി ഓർബിറ്റിലെത്തും. 2268 കിലോയാണ് ജിഐസാറ്റിന്റെ ഭാരം. 30 മിനിറ്റ് ഇടവേളയിൽ ശരാശരി 50 മീറ്റർ സ്പേഷ്യൽ റെസല്യൂഷൻ ഉള്ള ദൃശ്യങ്ങൾ ആണ് ജിഐസാറ്റിൽ നിന്നു ലഭിക്കുക. ഇന്ത്യയുടെ കര, സമുദ്രാതിർത്തിയിലെ സൂക്ഷ്മമായ കാര്യങ്ങൾ പോലും കണ്ടെത്താൻ ഈ ദൃശ്യങ്ങൾ വഴി കഴിയും. 7 വർഷമാണു കാലാവധി. മൾട്ടി, ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, 700 മിമി റിച്ചെ–ക്രേഷ്യൻ ടെലിസ്കോപ്, ഹൈ–റെസലൂഷൻ ക്യാമറ എന്നിവയും ഉപഗ്രഹത്തിലുണ്ട്.

കഴിഞ്ഞ വർഷം മാർച്ച് 5ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹം അവസാനനിമിഷം ഉന്നതതല ഇടപെടലിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ജിഐസാറ്റിന്റെ ശേഷിയെക്കുറിച്ചു ബോധ്യമുള്ള യുഎസിന്റെ എതിർപ്പിനെത്തുടർന്നാണു വിക്ഷേപണം മാറ്റിയതെന്ന് അന്നു വാർത്തകൾ വന്നെങ്കിലും സാങ്കേതിക കാരണങ്ങളെത്തുടർന്നാണെന്നായിരുന്നു ഐഎസ്ആർഒയുടെ വിശദീകരണം.

ഉപഗ്രഹത്തിലെ സെൻസറുകളിൽ ഉപയോഗിച്ച ഘടകങ്ങൾ തങ്ങളുടെ താൽപര്യത്തിനു വിരുദ്ധമാണെന്ന അമേരിക്കയുടെ കടുംപിടുത്തത്തെത്തുടർന്നാണു വിക്ഷേപണം മാറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ഇപ്പോൾ വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തോളം വൈകിയതിനാൽ ഉപഗ്രഹത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ പല തരത്തിലുള്ള പരിശോധനകൾ നടത്തിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.

 

English Summary: ISRO to launch GISAT 1 on April 18th - India's Eye for Borders and Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com