ADVERTISEMENT

സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങി, വലിയ ട്രയിന്‍ അപകടമുണ്ടായി, രാജ്യത്താകെ തീപിടുത്തങ്ങള്‍... ഈജിപ്തിനിത് കഷ്ടകാലമാണ്. ഈ ദുരന്തങ്ങള്‍ക്ക് പിന്നില്‍ ഫറവോയുടെ ശാപമാണെന്നാണ് ഒരുവിഭാഗം വിശ്വസിക്കുന്നത്. ഈജിപ്തിലെ മ്യൂസിയത്തില്‍ നിന്നും 22 രാജവംശത്തില്‍പെട്ട മമ്മികള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. അടുത്തമാസം നടക്കാനിരിക്കുന്ന ഈ മമ്മികളുടെ നീക്കമാണ് ഫറവോയുടെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് വാദം. 

 

ഏപ്രില്‍ മൂന്നിനാണ് താഹിര്‍ ചത്വരത്തിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ ഫുസ്റ്റാറ്റിലെ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈജിപ്തിലെ എക്കാലത്തേയും മഹാനായ രാജാവായി വിശേഷിപ്പിക്കപ്പെടുന്ന റംസെസ് രണ്ടാമന്റേയും രാജ്ഞി അഹ്‌മോസ് നെഫര്‍റ്റെരിയുടേയും അടക്കമുള്ള മമ്മികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

 

'രാജാവിന്റെ സമാധാനം കെടുത്തുന്നവരെ മരണത്തിന്റെ ചിറകുകള്‍ അതിവേഗം വന്നുമൂടും' എന്ന ഫറവോ ലിഖിതം ഉദ്ധരിച്ചാണ് നിലവിലെ ഈജിപ്തിന്റെ കഷ്ടകാലവും ഫറവോകളുടെ ശാപവും തമ്മില്‍ ബന്ധപ്പെടുത്തുന്നത്. ഏതാണ്ട് ഒരാഴ്ച കാലയളവിനുള്ളിലാണ് പലവിധ ദുരന്തങ്ങള്‍ ഈജിപ്ത് നേരിടേണ്ടി വന്നത്. സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയത് മൂലം കോടികളുടെ ധനനഷ്ടമാണ് രാജ്യത്തിനുണ്ടായത്. അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ബ്രേക്ക് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് സോഹങ്ങില്‍ 30ലേറെ പേരുടെ മരണത്തില്‍ കലാശിച്ച ട്രയിന്‍ അപകടം സംഭവിച്ചത്. പത്തു നിലകെട്ടിടം തകര്‍ന്നതും നിര്‍മാണത്തിനിടെ പാലം തകര്‍ന്നതും ദിവസങ്ങള്‍ക്കകം സംഭവിച്ച ദുരന്തങ്ങളാണ്.

 

സോഷ്യല്‍മീഡിയയില്‍ ഫറവോയുടെ ശാപവും ഈജിപ്തിലെ ദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും ഈജിപ്‌ഷ്യോളജിസ്റ്റ് സാഹി ഹവാസ് ഇതിനെയെല്ലാം തള്ളിക്കളയുകായണ്. നേരത്തെ ഫറവോമാരുടെ കല്ലറ തുറന്ന പലരും മരിച്ചതിനു പിന്നില്‍ ആ സ്ഥലങ്ങളിലുണ്ടായിരുന്ന സൂഷ്മ ജീവികളുടേയും മറ്റും സാന്നിധ്യമാണെന്നാണ് അല്‍ അറേബ്യ ടെലിവിഷനോട് അദ്ദേഹം പറഞ്ഞത്. 

 

ഈജിപ്ത് ആദ്യമായാണ് ഇത്രയേറെ മമ്മികളെ ഒറ്റയടിക്ക് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. റംസെസ് രണ്ടാമന്‍ രാജാവ്, സെക്കനീര്‍ താവോ, തൂത്തെമോസ് മൂന്നാമന്‍, സെറ്റി ഒന്നാമന്‍, ഹെറ്റ്‌ഷെപ്‌സൂത്ത് രാജ്ഞി, എമെന്‍ഹോട്ടെപ് ഒന്നാമന്‍, നെഫെര്‍ട്ടരി രാജ്ഞി തുടങ്ങിയവരുടെ അടക്കം 22 മമ്മികളെയാണ് നീക്കുന്നത്. ഏതാണ്ട് 40 മിനിറ്റ് നീണ്ടു നില്‍ക്കുന്ന മമ്മികളുടെ സഞ്ചാരത്തെ ഈജിപ്ത് മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. 

 

കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം റമസെസ് രണ്ടാമന്‍ രാജാവിന്റെ മമ്മിയാണ്. അദ്ദേഹത്തിന് ശേഷം ഈജിപ്ത് ഭരിച്ച രാജാക്കന്മാര്‍ 'മഹാനായ മുന്‍ഗാമി' എന്നാണ് റമസെസിനെ വിശേഷിപ്പിച്ചിരുന്നത്. നിരവധി വിജയകരമായ സൈനിക നീക്കങ്ങളിലൂടെ അദ്ദേഹം ഈജിപ്ഷ്യന്‍ സാമ്രാജ്യം സിറിയ മുതല്‍ കിഴക്ക് നൂബിയ വരെ വ്യാപിപ്പിച്ചിരുന്നു. കൊളോസലിന്റേയും കൂറ്റന്‍ കെട്ടിടങ്ങളുടേയും നിര്‍മാണങ്ങള്‍ നടന്നത് അദ്ദേഹത്തിന്റെ (1279-1213 ബി.സി) കാലത്തായിരുന്നു.

 

മാറ്റുന്ന മമ്മികളില്‍ പലതിന്റേയും ഉള്ളില്‍ വലിയ തോതില്‍ ബാക്ടീരിയകളും സൂഷ്മജീവികളും പെരുകുന്നുണ്ടെന്നും ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് കരുതപ്പെടുന്നത്. മമ്മികള്‍ തുറന്നു നോക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നേരത്തെ പല ദുരൂഹ മരണങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ ഇതിന്റെ കാരണങ്ങള്‍ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഈജിപ്ഷ്യന്‍ ചരിത്രകാരനും എഴുത്തുകാരനുമായ ബാസം എല്‍ ഷമ്മ പറയുന്നത്. 

 

മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ശവപ്പെട്ടികളില്‍ നിന്നും അമോണിയ പുറത്തേക്ക് വരാമെന്നും ഇത് കണ്ണിനും മൂക്കിനും എരിവും ന്യൂമോണിയയും വരുത്താറുണ്ടെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ചില ശവകുടീരങ്ങള്‍ക്കുള്ളിലെ വവ്വാല്‍ കാഷ്ടങ്ങളിലെ ഫംഗസുകള്‍ പോലും ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ അസുഖങ്ങള്‍ക്കിടയാക്കാറുണ്ട്. 1922ല്‍ ഫറവോ തൂത്തന്‍ഖാമന്റെ മമ്മി തുറന്ന സംഘത്തില്‍ പെട്ട 20ലേറെ പേര്‍ പിന്നീട് പലകാരണങ്ങൾ കൊണ്ട് അകാലത്തില്‍ മരിച്ചിരുന്നു. ഇതോടെയാണ് മമ്മികള്‍ തുറക്കുന്നത് ഫറവോമാരുടെ ശാപത്തിനും ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന വിശ്വാസം ബലപ്പെട്ടത്.

 

English Summary: Is the Pharaoh's curse coming true? Social media users blame Suez ship crisis and two other disasters in Egypt last week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com