യൂസഫലിയുടെ ഹെലികോപ്റ്റർ അപകടമുണ്ടാക്കിയത് കുമുലോനിമ്പസ്?
Mail This Article
കുമുലോനിമ്പസ് മേഘങ്ങളാണോ പനങ്ങാട് അഗസ്റ്റ ഹെലികോപ്റ്റർ ഇടിച്ചിറക്കാൻ ഇടയാക്കിയ മഴയുടെ ഉറവിടം? പരന്നു വ്യാപിക്കാതെ കൊടുംമഴയായി താഴേക്കു വീഴുന്ന രീതിയാണു കുമുലോനിമ്പസിന്റേത്. ആകാശത്തുനിന്നു കൂറ്റനൊരു കുടം ചൊരിയുന്നതുപോലെയുള്ള മഴ. അരമണിക്കൂറിനുള്ളിൽ പെയ്തൊഴിയുന്ന ഇത്തരം മഴയ്ക്കൊപ്പം വേഗത്തിൽ കാറ്റും ചിലപ്പോൾ മിന്നലുമുണ്ടാകും. ഇന്നലെ മിന്നൽ ഉണ്ടായിരുന്നില്ല.
മഴ, അഗസ്റ്റ പോലുള്ള കോപ്റ്ററുകളെ ബാധിക്കാറില്ല. മഴ പൈലറ്റിന്റെ കാഴ്ചയെ എത്രത്തോളം തടസ്സപ്പെടുത്തുന്നു എന്നതു നിർണായകമാണ്. മഴയിൽ പറക്കുന്നതു സുരക്ഷിതമാണോ എന്നു തീരുമാനിക്കേണ്ടതു പൈലറ്റ് തന്നെ. കൂടുതൽ വേഗത്തിൽ കാറ്റുവീശുന്നുണ്ടെങ്കിൽ പൈലറ്റുമാർ കോപ്റ്റർ പറത്തുന്നതിൽനിന്നു വിട്ടുനിൽക്കുകയാണു പതിവ്. എന്നാൽ പുറപ്പെടുമ്പോൾ നല്ല കാലാവസ്ഥയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപു കാലാവസ്ഥ മാറുകയും ചെയ്താൽ:
∙ മാറ്റം പരിഗണിച്ചു യാത്രാപരിപാടിയിൽ പൈലറ്റ് തീരുമാനമെടുക്കണം.
∙ വേണ്ടിവന്നാൽ കോപ്റ്റർ നിലത്തിറക്കി, യാത്രക്കാരെ സുരക്ഷിതസ്ഥാനത്താക്കണം.
∙ കാർമേഘം മൂടിയ ആകാശത്തേക്കു വീണ്ടും പറന്നുയരരുത്.
∙ കുമുലോനിമ്പസ് മേഘങ്ങളാണെന്നു കണ്ടാൽ പറക്കരുത്.
നിലത്തുനിന്നു നോക്കുമ്പോൾ കാറ്റ് ശക്തമായിരുന്നില്ലെങ്കിൽക്കൂടി തൊട്ടപ്പുറത്തുള്ള ഗ്രൗണ്ട്‌വരെ എത്താൻ ശ്രമിക്കാതെ പൈലറ്റ് കോപ്റ്റർ താഴ്ത്തുകയും ഏറ്റവുമടുത്ത് സാധ്യമായ ഇടത്ത് ഇറക്കുകയും ചെയ്തു എന്നാണ് ഒരു വിലയിരുത്തൽ.
കനത്ത മഴയും കാറ്റുംമൂലം ഗ്രൗണ്ടിൽ ചതുപ്പിനു മുകളിലേക്കു കോപ്റ്റർ എത്തുകയും പൊടുന്നനെ ഇറങ്ങുകയും ആയിരുന്നു എന്ന വിലയിരുത്തലുമുണ്ട്. ദൃക്സാക്ഷികൾ പറയുന്നത് അത്തരത്തിലൊരു ഇറക്കമായിരുന്നു അതെന്നാണ്.
രണ്ടു സാധ്യതകളും വിശദമായി വിദഗ്ധർ പരിശോധിക്കും. രണ്ടും കണക്കിലെടുക്കുമ്പോൾ പൈലറ്റിന്റെ വൈദഗ്ധ്യം ഇടിച്ചിറക്കലിന്റെ ആഘാതവും അതുവഴി അപകടസാധ്യതയും ഗണ്യമായി കുറച്ചെന്നു വ്യക്തമാകുന്നു.
English Summay: The character and causes of cumulonimbus clouds