യുവാക്കൾക്കും കുട്ടികൾക്കും രക്ഷയില്ല! കോവിഡിന്റെ രണ്ടാം വരവ് ഭീകരമെന്ന് വിദഗ്ധർ
Mail This Article
കോവിഡ് -19 ന്റെ രണ്ടാം വരവിൽ ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങൾ ഭീതിയിലാണ്. കോവിഡിന്റെ ആദ്യ വരവിൽ പ്രായമായവരെയാണ് വ്യാപകമായി ബാധിച്ചിരുന്നതെങ്കിൽ രണ്ടാമത്തെ വരവിൽ യുവാക്കളെയും കുട്ടികളെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ആദ്യത്തേതിനേക്കാൾ അതിവേഗമാണ് രണ്ടാം വരവിൽ രോഗം പടരുന്നത്. യുവാക്കളും കുട്ടികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ആദ്യ ഘട്ടത്തിൽ പടർന്നുപിടിച്ചതിനേക്കാൾ വ്യത്യസ്തമായ ലക്ഷണങ്ങളാണ് രണ്ടാം വരവിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോൾ ധാരാളം ചെറുപ്പക്കാർക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇത്തവണ ലക്ഷണങ്ങൾ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടൽ പ്രശ്നങ്ങൾ, ഓക്കാനം, ചുവന്ന കണ്ണുകൾ, തലവേദന എന്നിവയാണ് പലരിലും കണ്ടെത്തിയിരിക്കുന്നത്. മിക്കവരും പനിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജെനെസ്ട്രിംഗ്സ് ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപക-ഡയറക്ടർ ഡോ. ഗൗരി അഗർവാൾ പറഞ്ഞു.
പുതിയ രോഗികളിൽ 65 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നേരത്തെ പറഞ്ഞിരുന്നു. രണ്ടാം വരവിൽ 12 നും 15 നും താഴെയുള്ള കുട്ടികളെയും കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കുട്ടികളിൽ നന്നെ കുറവായിരുന്നു എന്നും മുംബൈയിലെ പിഡി ഹിന്ദുജ നാഷണൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റും മഹാരാഷ്ട്ര കോവിഡ് -19 ടാസ്ക് ഫോഴ്സ് അംഗവുമായ ഖുസ്രവ് ഭജൻ പറഞ്ഞു.
English Summary: More young people testing Covid positive, different symptoms this time: Experts