ADVERTISEMENT

ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ സാങ്കേതികവിദ്യ സൗജന്യമായി കൈമാറുന്നതിനെ എതിര്‍ത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഐടി രംഗത്തെ ശതകോടീശ്വരന്റെ വാക്‌സീന്‍ വിവേചനം ആഗോളതലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ബ്രിട്ടിഷ് മാധ്യമമായ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ വിവാദ പ്രതികരണം. 

 

വാക്‌സീന്‍ നിര്‍മാണത്തെ ബൗധിക സ്വത്തായി കണക്കാക്കാനാവില്ല. എവിടെയെങ്കിലുമുള്ള ഒരു വാക്‌സീന്‍ ഫാക്ടറിക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സീന്‍ നിര്‍മിക്കാനാവില്ല. ലോകത്ത് നിരവധി വാക്‌സീന്‍ ഫാക്ടറികളുണ്ട്. ഇവ നിര്‍മിക്കുന്ന വാക്‌സീന്റെ സുരക്ഷയെക്കുറിച്ച് പല സംശയങ്ങളുമുണ്ട്. നമ്മള്‍ നല്‍കിയ സാമ്പത്തിക ഇളവുകളും വിദഗ്ധ സേവനങ്ങളിലൂടെയുമാണ് കോവിഡ് വാക്‌സീന്‍ യാഥാര്‍ഥ്യമായതെന്നും മനുഷ്യസ്‌നേഹിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബില്‍ഗേറ്റ്‌സ് വാദിക്കുന്നു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഗ്ലോബൽ ഗോൾകീപ്പർ’ അവാർഡ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കൈമാറിയപ്പോൾ. സ്വഛ് ഭാരത് അഭിയാനിലൂടെ നടത്തിയ ശുചിത്വ പ്രചാരണത്തിനാണു പുരസ്കാരം ( ഫയൽ ചിത്രം)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഗ്ലോബൽ ഗോൾകീപ്പർ’ അവാർഡ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കൈമാറിയപ്പോൾ. സ്വഛ് ഭാരത് അഭിയാനിലൂടെ നടത്തിയ ശുചിത്വ പ്രചാരണത്തിനാണു പുരസ്കാരം ( ഫയൽ ചിത്രം)

ലോകത്തിന്റെ തന്നെ വാക്‌സീന്‍ കേന്ദ്രമായാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യയുടെ വലിയ തോതില്‍ വാക്‌സീന്‍ നിര്‍മിക്കാനുള്ള ശേഷിയെ ഈ വര്‍ഷം തുടക്കത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് തന്നെ അഭിനന്ദിച്ചിരുന്നു. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ ഏറ്റവും വലിയ മൂലധനം എന്നാണ് ഇന്ത്യയുടെ വാക്‌സീന്‍ ഉത്പാദന ശേഷിയെ ഗുട്ടെറെസ് വിശേഷിപ്പിച്ചത്. ലോകം തന്നെ ഇന്ത്യയുടെ വാക്‌സീന്‍ നിര്‍മാണ ശേഷിയെ അഭിനന്ദിക്കുമ്പോഴും എന്തുകൊണ്ടാണ് കോവിഡിന്റെ രണ്ടാം വരവിനെ നമുക്ക് ഫലപ്രദമായി ചെറുക്കാന്‍ സാധിക്കാഞ്ഞതെന്ന ചോദ്യവും ഉയരുന്നുണ്ട്. വാക്‌സീന്‍ നിര്‍മാണത്തിലെയല്ല വിതരണത്തിലെ പാളിച്ചകളാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

 

നേരത്തെ തന്നെ വാക്‌സീന്‍ വിതരണത്തില്‍ ആഗോള തലത്തില്‍ ഇടപടാനുള്ള ബില്‍ഗേറ്റ്‌സിന്റെ ശ്രമങ്ങള്‍ക്കെതിരെ പലരും സംശയം ഉയര്‍ത്തിയിരുന്നു. കോവിഡ് വാക്‌സീന്റെ മറവില്‍ കൂടുതല്‍ ലാഭത്തിനാണ് ബില്‍ ഗേറ്റ്‌സിന്റെ ശ്രമമെന്നായിരുന്നു ആരോപണം. ബില്‍ ഗേറ്റ്‌സിന്റെ ബില്‍ ആൻഡ് മെസിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്ട്രാസെനെകയും ചേര്‍ന്നുള്ള വാക്‌സീന്‍ നിര്‍മാണത്തില്‍ സഹകരിച്ചിരുന്നു. ഇങ്ങനെ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്.

 

ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്ട്രാസെനെകയും ചേര്‍ന്ന് നിര്‍മിച്ച കോവിഷീല്‍ഡ് സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിക്കുന്നത്. ഏതൊരു വാക്സീന്‍ നിര്‍മാതാക്കള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിന് പകരം നിയന്ത്രണത്തോടെയും സാമ്പത്തിക ലാഭത്തോടെയുമുള്ള വിവര കൈമാറ്റമാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് ഉയരുന്ന ആരോപണം. ഓസ്‌ട്രേലിയന്‍ ഫെയര്‍ ട്രേഡ് ആൻഡ് ഇന്‍വോള്‍മെന്റ് നെറ്റ്‌വര്‍ക് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടാണ് ഈ ആരോപണം ഉയര്‍ത്തിയിരുന്നത്.

 

English Summary: Bill Gates says Covid-19 vaccine tech should not be shared with India, now there is a vaccine shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com