ADVERTISEMENT

തലക്കെട്ട് വായിച്ച് തെറ്റിദ്ധാരണയുണ്ടാകാതിരിക്കാൻ ആദ്യമേ തന്നെ തുറന്നുപറയാം. ഇഡിയറ്റ് രോഗലക്ഷണങ്ങൾ ( IDIOT SYNDROME) എന്നാൽ മണ്ടൻമാരുടെ പ്രത്യേക ലക്ഷണങ്ങൾ എന്നല്ലായെന്ന് ഉറപ്പിച്ചു കൊള്ളുക. Internet Derived Information Obstruction Treatment എന്നതിന്റെ ചുരുക്കപ്പേരാണിത്. അർഥം വിശദമാക്കിയാൽ രോഗത്തേയും രോഗലക്ഷണങ്ങളേയും ചികിത്സയേയും കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ പരതി സ്വയം ചികിൽസയ്ക്കു മുതിരുന്ന പ്രവണയാണിത്. ഇഡിയറ്റ് എന്ന വാക്കുമായി ബന്ധമൊന്നുമില്ലെങ്കിലും ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ആനമണ്ടത്തരത്തിന്റെ ലക്ഷണം തന്നെയാണ്. കാരണം ഇത്തരമൊരു മാനസികാവസ്ഥ പലരേയും വലിയ അപകടങ്ങളിലെത്തിക്കുന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ ദിനംപ്രതി നമ്മുടെ മുൻപിലുമുണ്ട്. ഇപ്പോഴിതാ കോവിഡ് മഹാമാരി പിടിമുറുക്കുന്ന കാലത്ത് ഡോക്ടർമാർ ഗൗരവമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. ഗൂഗിളിൽ വിവരങ്ങൾ പരതിയുള്ള സ്വയം ചികിൽസ കോവിഡ് ചികിൽസയേയും സങ്കീർണമാക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.

The man wooden  and gold shield  for protection virus 3d rendering.
The man wooden and gold shield for protection virus 3d rendering.

 

google

കോവിഡ് രോഗവും ചികിൽസയും രണ്ടാം വർഷത്തിലെത്തി നിൽക്കുമ്പോൾ ഇന്റർനെറ്റിലാകെ കൊറോണ സംബന്ധമായ വിവരങ്ങളുടെ അണപൊട്ടിയ പ്രളയമാണ്. ആധികാരികമായ വിവരങ്ങളും തെറ്റായ പ്രചരണങ്ങളും ഒരേപോലെ വിരൽത്തുമ്പിൽ ലഭ്യമാണ്. Misinformation അഥവാ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുന്നത് വാക്സീനേഷൻ ഉൾപ്പടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് എന്നും പ്രതിബന്ധമായിരുന്നു. ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച കാലത്തും വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നൽകുന്ന സന്ദേശങ്ങളിൽ നിന്ന് കതിരും പതിരും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകി രോഗനിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങളെ വഴിതെറ്റിക്കുന്നത് ധാർമികമായും നിയമപരമായും അക്ഷന്തവ്യമായ കുറ്റമാണ്. തെറ്റായ ധാരണകൾമൂലമുണ്ടാകുന്ന Vaccine hesita ncy ( വാക്സീൻ വിമുഖത ) ഗൗരവമേറിയ ആഗോള പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന തന്നെ കണക്കാക്കിയിട്ടുണ്ട്. വിരൽത്തുമ്പിലെത്തുന്ന ഇന്റർനെറ്റിലെ വിവരപ്രവാഹത്തിലെ ചുഴിയും മലരിയും തിരിച്ചറിയാനാവാത്തവർക്ക് പലപ്പോഴും ശാസ്ത്രീയ ചികിൽസയിലേക്കെത്തി ചേരാനുള്ള പ്രതിബന്ധമായി ഗൂഗിൾ അറിവുകൾ മാറുന്നു. രോഗലക്ഷണങ്ങൾ ഗൂഗിളിലോ മറ്റു സേർച്ച് എൻജിനുകളിലോ പരതി നോക്കി, സ്വയം ചികിൽസ നടത്തുന്നവർ വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് പറയാം. രോഗികളുടെ ജീവൻ രക്ഷപെടുത്താൻ കഴിയാത്തവിധം ഡോക്ടർമാരെ ഇത് നിസഹായരാക്കുന്നു. ചികിൽസയെ വഴി തെറ്റിക്കുന്നതു കൂടാതെ ഇഡിയറ്റ് രോഗാവസ്ഥ പലപ്പോവും പൊതുജനങ്ങളിൽ വലിയ തോതിൽ ഭയവും വിഷാദ രോഗവുമുണ്ടാക്കുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ തിരച്ചിലിന് അടിമയായവർക്ക് കോവിഡ് കാലത്തുണ്ടാകുന്നത് താരതമ്യേന അധിക പ്രയാസങ്ങളാണ്. ഒരു ചെറിയ കാര്യം പോലും ഗൂഗിളിനെ ആശ്രയിച്ചു മാത്രം ചെയ്യുന്നവരുടെ അവസ്ഥ ഇക്കാലത്ത് മോശമാവുന്നു.

 

യഥാസമയത്ത് ശാസ്ത്രീയ ചികിൽസ തേടി ആശുപത്രികളെയോ മറ്റു വിശ്വസനീയ മാർഗങ്ങളെയോ ആശ്രയിക്കാതെ രോഗലക്ഷണങ്ങൾ ഗൂഗിളിന് നൽകി, ഇന്റർനെറ്റ് നൽകുന്ന ചികിൽസ തേടുന്നവർ പലപ്പോഴും ഗൗരവമായ വഷളായ രോഗാവസ്ഥയിൽ അവസാനഘട്ടത്തിൽ മാത്രം ആശുപത്രികളിലെത്തുന്നതാണ് കോവിഡ് കാലത്തുപോലും ഡോക്ടർമാരുടെ അനുഭവം. മാത്രമല്ല സ്വയം ചികിൽസ നടത്തിയതിന്റെ വിവരം ഡോക്ടർമാരിൽ നിന്നു മറയ്ക്കുകയും ചെയ്യുന്ന സ്വഭാവവും ഇത്തരക്കാർക്കുണ്ട്. കോവിഡ്- 19 രോഗികളെ ചികിൽസിക്കുന്ന ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇഡിയറ്റ് പ്രശ്നത്തിന്റെ അനന്തരഫലങ്ങൾ വലിയ തലവേദനയായി മാറുന്നുണ്ട്.

 

English Summary: Internet Derived Information Obstruction Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com