ADVERTISEMENT

നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങാറുണ്ട്, എന്നാല്‍ അവ പൊടുന്നനെ അപ്രത്യക്ഷമാവുന്നത് സാധാരണയല്ല. ഏതാണ്ട് 200 ദിവസങ്ങളോളം അപ്രത്യക്ഷമായ നക്ഷത്രത്തെ ചൊല്ലിയാണ് ഇപ്പോള്‍ വാനനിരീക്ഷകര്‍ തലപുണ്ണാക്കുന്നത്. സംഭവം നടന്ന് ഏതാണ്ട് ഒരു പതിറ്റാണ്ടിനിപ്പുറം ഇതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് മന്ത്‌ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം. 

 

∙ വിചിത്ര നക്ഷത്രങ്ങള്‍

 

17 വര്‍ഷങ്ങളായുള്ള നിരീക്ഷണത്തിനിടെ 2012ല്‍ മാത്രമാണ് ഈ നക്ഷത്രം പൊടുന്നനെ ഇരുന്നൂറ് ദിവസങ്ങളോളം അപ്രത്യക്ഷമായത്. നക്ഷത്രത്തെ മറച്ചത് എന്താണെങ്കിലും അത് നക്ഷത്രത്തേക്കാള്‍ വലിയ വസ്തുവായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെയും നക്ഷത്രങ്ങളുടെ ഇത്തരം വിചിത്ര പ്രതിഭാസങ്ങള്‍ ജ്യോതിശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബെറ്റെല്‍ഗൂസ് അഥവാ തിരുവാതിര നക്ഷത്രം 2019ല്‍ മങ്ങിയതാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. തിരുവാതിര നക്ഷത്രം പൊട്ടിത്തെറിക്കാന്‍ പോകുന്നുവെന്ന പ്രചാരണങ്ങളും അക്കാലത്ത് സജീവമായിരുന്നു. എന്നാല്‍ പൊട്ടിത്തെറിച്ചില്ലെന്ന് മാത്രമല്ല വൈകാതെ തിരുവാതിര നക്ഷത്രം പൂര്‍വകാലപ്രഭയോടെ തെളിഞ്ഞുവരികയും ചെയ്തു. 

ഒരു നക്ഷത്രം അസാധാരണമായ രീതിയില്‍ മിന്നിത്തിളങ്ങുന്നത് 2015ല്‍ കണ്ടെത്തിയിരുന്നു. ഇതിന് കാരണം നക്ഷത്രത്തിനിടയില്‍ വന്നുപെട്ട കൂറ്റന്‍ ഗ്രഹമാകാമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വാദിച്ചത്. ടോബീസ് സ്റ്റാര്‍ എന്നാണ് ഇപ്പോള്‍ നക്ഷത്രത്തെ ഇപ്പോള്‍ വിളിക്കുന്നത്. എന്നാല്‍ 2018ല്‍ നക്ഷത്രത്തെ മറച്ച പ്രതി പൊടിവലയമാണെന്ന് കണ്ടെത്തിയിരുന്നു. 

 

∙ പൊടുന്നനെ അപ്രത്യക്ഷമായി

 

2012ന്റെ ആദ്യ പകുതിയിലാണ് ഈ നക്ഷത്രത്തിന്റെ വെളിച്ചം പൊടുന്നനെ കുറഞ്ഞതായി ലെയ്ഗ് സ്മിത്ത് എന്ന ജ്യോതിശാസ്ത്രജ്ഞന്‍ കണ്ടെത്തിയത്. വിവിവി പ്രൊജക്ടിന്റെ ഭാഗമായുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് അദ്ദേഹം ഈ നക്ഷത്രത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. വാട്ട് ഈസ് ദിസ് എന്നതിന്റെ ചുരുക്കപ്പേരായി WIT ചേര്‍ത്ത് VVV-WIT08 എന്നായിരുന്നു ഈ നക്ഷത്രത്തിന് പേരിട്ടത്. 

 

നമ്മുടെ സൂര്യനേക്കാള്‍ നൂറിരട്ടി വലുപ്പമുള്ള പടുകൂറ്റന്‍ നക്ഷത്രമാണിത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 25,000 പ്രകാശവര്‍ഷം അകലെയാണ് സ്ഥാനം. അതേസമയം, സൂര്യനേക്കാള്‍ ഊഷ്മാവ് കുറവാണ് ഈ നക്ഷത്രത്തിനെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിരുന്നു. 2012ലെ ആദ്യ പകുതിയില്‍ ഈ നക്ഷത്രത്തിന് ഏതാണ്ട് 97 ശതമാനം പ്രകാശവും നഷ്ടമായി. 

 

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗെയ സ്‌പേസ്‌ക്രാഫ്റ്റില്‍ നിന്നുള്ളതടക്കമുള്ള വിവരങ്ങള്‍ പിന്നീട് വിശദമായ പരിശോധനക്ക് വിധേയമാക്കി. വിവരങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് VVT WIT 08 നക്ഷത്രത്തിന്റെ വലുപ്പവും ഭൂമിയില്‍ നിന്നുള്ള അകലവും അടക്കമുള്ള കാര്യങ്ങളില്‍ സംശയങ്ങളും കൂടി വന്നുവെന്നത് മാത്രമായിരുന്നു ഫലം. ക്ഷീരപഥത്തിന്റെ പരിധിയില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ മാത്രം വേഗത്തിലാണ് ഈ നക്ഷത്രം സഞ്ചരിക്കുന്നതെന്ന നിഗമനങ്ങളും പുറത്തുവന്നു. 

 

∙ പിടിതരാത്ത നക്ഷത്രം

 

VVT WIT 08 നക്ഷത്രത്തിന്റെ ഈ അസ്വാഭാവിക സ്വഭാവസവിശേഷതകളെക്കുറിച്ച് വിശദീകരിക്കാന്‍ ലെയ് സ്മിത്തും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും പല ശ്രമങ്ങളും നടത്തി. നക്ഷത്രത്തിനകത്തെ തന്നെ ഊര്‍ജ്ജവ്യതിയാനങ്ങളുടെ പ്രതിഫലനമാണോ ഈ മങ്ങലെന്ന സാധ്യതയും പരിശോധിക്കപ്പെട്ടു. എന്നാല്‍ ഇത്രയേറെ പ്രകാശം കുറക്കാന്‍ ഈയൊരു കാരണം മാത്രം കൊണ്ട് സാധ്യമാകില്ലെന്നാണ് വിശദപഠനത്തില്‍ തീരുമാനമായത്. നക്ഷത്രത്തിന്റെ പാതയില്‍ ഭൂമിയോട് അടുത്തുള്ള ഏതെങ്കിലും വസ്തു മറച്ചതാകാമെന്ന നിഗമനവും തള്ളപ്പെട്ടു. 

VVT WIT 08 നക്ഷത്രത്തിന് സമീപത്തെ കൂറ്റന്‍ പൊടിപടലങ്ങളുടെ വലയമാകാം ഈ മങ്ങലിന് കാരണമായതെന്ന നിഗമനങ്ങളും പരിശോധിക്കപ്പെട്ടു. എപ്‌സിലോണ്‍ ഓറിഗേ എന്ന നക്ഷത്രം ഓരോ 27 വര്‍ഷത്തിലും മങ്ങുന്നതിന് പിന്നില്‍ പൊടിപടലങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊടിപടലങ്ങള്‍ വെളിച്ചം തടയുമെങ്കിലും തരംഗദൈര്‍ഘ്യം കൂടിയ ചുവന്ന പ്രകാശങ്ങളെ കടത്തിവിടും. ഇത് VVT WIT 08 നക്ഷത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. 

 

മറ്റൊരു സാധ്യത ചുറ്റും കനത്തിലുള്ള പൊടിപടലങ്ങളും അവശിഷ്ടങ്ങളുമായി കറങ്ങുന്ന കൂറ്റന്‍ തമോഗര്‍ത്തം നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തെ മറയ്ക്കുമെന്നതാണ്. പല വിധ സാധ്യതകള്‍ സജീവമായി പരിഗണിക്കപ്പെടുമ്പോഴും എന്താണ് കാരണമെന്ന് ഉറപ്പിക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭാവിയിലും VVT WIT 08 നക്ഷത്രം വാര്‍ത്തകളില്‍ നിറയുമെന്നുറപ്പ്.

 

English Summary: Mystery object blotted out a giant star for 200 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com