ADVERTISEMENT

ചൊവ്വയിൽ ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ എട്ടാമത്തെ പറക്കൽ പൂർത്തിയാക്കിയതായി നാസ അറിയിച്ചു. പെഴ്സിവീയറൻസ് റോവറിൽ നിന്ന് 133.5 മീറ്റർ അകലെയുള്ള സ്ഥലത്തെത്താൻ 77.4 സെക്കൻഡിൽ 160 മീറ്ററാണ് ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പറന്നത്.

 

ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്റർ ‘ഇൻജെന്യൂയിറ്റി’ തിങ്കളാഴ്ച നടന്ന പരീക്ഷണത്തിലും വിജയകരമായി പറന്നുവെന്നാണ് നാസ ഗവേഷകർ അറിയിച്ചത്. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ആദ്യമായി നിയന്ത്രിത വ്യോമപരീക്ഷണം നടത്തിയത് ഏപ്രിലിലായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ട് തവണ പറന്ന ചൊവ്വയിലെ ഹെലികോപ്റ്റർ ഭാവിയിൽ നിർണായകമായ ഒട്ടേറെ പദ്ധതികൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിക്കുമെന്നാണ് കരുതന്നത്.

 

ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. 1.8 കിലോഗ്രാം ഭാരമുള്ള കോപ്റ്റർ പറക്കലിനുശേഷം തിരിച്ചിറങ്ങി ഉപരിതലം തൊടുന്നതിന്റെ ദൃശ്യങ്ങൾ കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ സ്ക്രീനിലും ലഭ്യമാകുന്നുണ്ട്.

 

ലാൻഡറുകളും റോവറുകളും ഉപഗ്രഹങ്ങളും വാഴുന്ന ഇതുവരെയുള്ള ബഹിരാകാശ പര്യവേക്ഷണ രീതികളിൽ വമ്പിച്ച മാറ്റത്തിന് ഇൻജെന്യൂയിറ്റിയുടെ വിജയം തുടക്കമിടുമെന്ന് കരുതപ്പെടുന്നു. ചൊവ്വ, ശുക്രൻ, ടൈറ്റൻ തുടങ്ങിയിടങ്ങളിൽ മികവുറ്റ പറക്കൽ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമങ്ങൾക്ക് ഇതു കരുത്തേകും. ഉപരിതല സംവിധാനങ്ങൾ കൂടാതെ ആകാശവാഹനങ്ങളെയും ഭാവിയിൽ അന്യഗ്രഹങ്ങളിലെ പര്യവേക്ഷണത്തിൽ ഉപയോഗിക്കാൻ നാസയ്ക്കു പദ്ധതിയുണ്ട്. 2027ൽ അവർ ടൈറ്റനിലേക്ക് അയയ്ക്കുന്ന ഡ്രാഗൺഫ്ലൈ ഇത്തരത്തിലൊരു ദൗത്യമാണ്. ഇതിനുള്ള ആത്മവിശ്വാസം കൂട്ടുന്നതു മുതൽ ഭാവിയിൽ ചൊവ്വയിൽ കോളനി ഉറപ്പിക്കുക പോലുള്ള പദ്ധതികൾക്കു വരെ ചിറകേകുന്നതാണ് ഇൻജെന്യൂയിറ്റിയുടെ വിജയം. ഐഐടി മദ്രാസ് മുൻ വിദ്യാർഥി ബോബ് ബലറാമാണു കോപ്റ്ററിന്റെ രൂപകൽപന നിർവഹിച്ചത്. ഇൻജെന്യൂയിറ്റിക്ക് ആ പേര് നൽകിയത് ഇന്ത്യൻ വംശജയായ യുഎസ് വിദ്യാർഥി വനേസാ രൂപാണിത്.

വിവരങ്ങൾക്ക് കടപ്പാട് : നാസ, ഐഎഎൻഎസ്

English Summary: NASA's Ingenuity helicopter completes 8th flight on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com