ADVERTISEMENT

ഇന്നേവരെ കണ്ടെത്തിയിട്ടില്ലാത്ത തരത്തിലുള്ള ആദിമ മനുഷ്യന്റേതെന്നു സംശയിക്കുന്ന ഫോസിലുകൾ (fossil) ഇസ്രയേലിൽ നിന്ന് കണ്ടെത്തി. രാജ്യത്തിന്റെ മധ്യഭാഗത്തായി ഒരു സിമന്റ് പ്ലാന്റ് നിർമിക്കാൻ കുഴിക്കവെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തലയോട്ടി, പല്ല് തുടങ്ങിയവയുടെ പഴക്കം 130,000 വര്‍ഷമാണെന്ന് അനുമാനിക്കുന്നതായി ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെയും ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ പറയുന്നു. പുതിയ കണ്ടെത്തലോടെ മനുഷ്യരുടെ വംശത്തെക്കുറിച്ച് ഇതുവരെയുള്ള ശാസ്ത്ര സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതേണ്ടിവരുമോ എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. 

 

പുതുതായി കണ്ടെത്തിയ മനുഷ്യനു ഗവേഷകർ പേരും നല്‍കി – നെഷര്‍ റാംലാ ഹോമോ (Nesher Ramla Homo). മനുഷ്യവര്‍ഗത്തിലുള്ള എല്ലാവര്‍ക്കും ഹോമോ എന്ന വാക്കു ചേര്‍ത്താണ് പേരു നല്‍കുന്നത്. ഇപ്പോള്‍ ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഹോമോ സാപ്പിയന്‍സ് വംശത്തിലുള്ളവരാണ്. നെഷര്‍ റാംലാ ഹോമോ, മനുഷ്യരുടെ പൂര്‍വികര്‍ക്കൊപ്പം 100,000 ലേറെ വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാമെന്ന അനുമാനവും ശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. നെഷര്‍ ഹോമോ വംശത്തിലുള്ളവര്‍ക്ക് വലിയ പല്ലുകള്‍ ഉണ്ടായിരുന്നു. അതേസമയം താടി ഉണ്ടായിരുന്നില്ല. ഇവര്‍ ഹോമോ നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികരായിരിക്കാമെന്നും അനുമാനിക്കപ്പെടുന്നു. ഇതുവരെ കരുതി വന്നിരുന്നത് നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികര്‍ യൂറോപ്പിലാണ് ഉടലെടുത്തത് എന്നായിരുന്നു. നെഷര്‍ ഹോമോയുടെ കണ്ടെത്തല്‍ പ്രകാരം നേരത്തെയുണ്ടായിരുന്ന അനുമാനം തെറ്റായിരുന്നുവെന്നു തെളിയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്ര ലോകം. ശാസ്ത്രത്തിന് അതിപ്രധാനമായ ഒരുകണ്ടെത്തലാണ് പുതിയ തരം ഹോമോ വകഭേദത്തിന്റേതെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ ഗവേഷകരില്‍ ഒരാളായ ഹെര്‍ഷ്‌കൊവിറ്റ്‌സ് പറഞ്ഞു. 

 

നെഷര്‍ ഹോമോ ആദ്യം ഉണ്ടായത് 400,000 വര്‍ഷം മുൻപായിരിക്കാമെന്നും അനുമാനിക്കുന്നു. പില്‍ക്കാലത്ത് ഇവരും ഹോമോ സാപ്പിയന്‍സിന്റെ പൂര്‍വികരുമായി ഇന്റര്‍ബ്രീഡിങ് നടന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇവരുടെ രൂപം ആധുനിക മനുഷ്യരുടേതില്‍ നിന്ന് വിഭിന്നമായിരുന്നിരിക്കാമെന്നും വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം. പല്ലിന്റെയും താടിയുടെയും കാര്യത്തില്‍ നെഷര്‍ ഹോമോ നിയാന്‍ഡര്‍താളുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. എങ്കിലും തലയോട്ടിയുടെ കാര്യത്തില്‍ ഇവ ഹോമോ സാപ്പിയന്‍സിന്റെ പൂര്‍വികരെയാണ് അനുസ്മരിപ്പിക്കുന്നത്. 

നിയാന്‍ഡര്‍താളുകള്‍ക്ക് എങ്ങനെയാണ് ഹോമോ സാപ്പിയന്‍സ് ജീനുകള്‍ കിട്ടിയതെന്നത് ശാസ്ത്ര ലോകത്തന് ഒരു സമസ്യയായിരുന്നു. ഇതുവരെയുള്ള അനുമാന പ്രകാരം ഇരു വിഭാഗങ്ങളും യൂറോപ്പില്‍ വച്ചായിരിക്കും ആദ്യം കണ്ടുമുട്ടിയത് എന്നാണ്. പുതിയ കണ്ടെത്തലിലൂടെ ഈ ജീനുകള്‍ എങ്ങനെ വന്നുവെന്ന സമസ്യയിലേക്ക് പുതിയ വെളിച്ചം വീശിയേക്കുമെന്നും കരുതുന്നു.

 

ആധുനിക മനുഷ്യരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നു കരുതിവന്ന, എന്നാല്‍ തെളിവുകള്‍ ഇല്ലാതിരുന്ന മനുഷ്യവര്‍ഗം നെഷര്‍ റാംലാ ആയിരിക്കാമെന്ന സംശയവും ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നു. യൂറോപ്യന്‍ നിയാന്‍ഡര്‍താളുകള്‍ അടക്കം മിഡില്‍ പ്ലെയ്‌റ്റൊസെന്‍സ് (Middle Pleistocene- 474,000–130,000 വര്‍ഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യവര്‍ഗങ്ങള്‍) പരിണമിച്ചുവന്നത് നെഷര്‍ റാംല വംശത്തില്‍ നിന്നാകാമെന്നും അനുമാനിക്കുന്നു. ഇപ്പോള്‍ ലഭിച്ച ഫോസിൽ അവശിഷ്ടങ്ങള്‍ ബോണ്‍ മോര്‍ഫോളജി ഉപയോഗിച്ചാണ് വിശകലനം ചെയ്തിരിക്കുന്നത്. ടെസ്റ്റുകള്‍പ്രകാരം ഇത് പുതിയ തരം ഹോമോ വകഭേദത്തിന്റേതു തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. 

 

ഇസ്രയേലില്‍ നിന്ന് ആദ്യമായാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നത്. നെഷര്‍ റാംലാ വിഭാഗത്തിനു കല്ലുവച്ചുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നും ആധുനിക മനുഷ്യരുടെ പൂര്‍വികരുമായി ഇടപെട്ടിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു. ഇതൊരു അസാധാരണവും സുപ്രധാനവുമായ കണ്ടെത്തലാണെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ വിശകലനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. 

 

വിവരങ്ങള്‍ക്ക് കടപ്പാട് എന്‍ബിസിന്യൂസ്

 

English Summary: 'Nesher Ramla Homo', a new type of ancient human, is found in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com