ADVERTISEMENT

ഒരു ഛിന്നഗ്രഹം ഭൂമിയിൽ വീണാൽ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അർമഗെഡോൺ  പോലുള്ള ഒരു സിനിമ കണ്ട ശേഷം, അത്തരമൊരു സാഹചര്യം ശരിക്കും സംഭവിക്കുമെന്ന് നാം കരുതുന്നുണ്ടോ? ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ എന്തു സംഭവിക്കും? 

ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ അന്തരീക്ഷത്തിൽ പൊടിയും പുകയും ഉയരുകയും സൂര്യപ്രകാശം താഴേക്ക് എത്തുന്നത് തടയുകയും ചെയ്യും. ഇതോടെ ഭൂമിയിലെ മൊത്തം താപനില കുറയുകയും ചെയ്യും. ഈ സംഭവം പല ജീവജാലങ്ങളുടെയും ജീവനു ഭീഷണിയായേക്കാം. ഒരു അപ്പാർട്ട്മെന്റിന്റെ വലുപ്പത്തിലുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു നഗരത്തെ തകർത്തേക്കാം. 20 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു രാജ്യത്തെ തന്നെ പൂർണമായും നശിപ്പിച്ചേക്കാം. 

കഴിഞ്ഞ വർഷം ജൂൺ 6ന് ആകാശത്ത് തിളക്കമുള്ള വസ്തുവിനെ കണ്ട ഓസ്ട്രേലിയക്കാരെല്ലാം അത്ഭുതപ്പെട്ടു. അന്ന് കണ്ടത് ഛിന്നഗ്രഹമാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ‘2002 എൻഎൻ 4’ എന്ന ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തു കൂടി കടന്നു പോയതാണിതെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ഭീഷണിയാകുന്നത് കേവലം ശാസ്ത്രഭാവനയായി കരുതരുതെന്നാണ് അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുള്ളത്. 

ഒന്നുകില്‍ ഭൂമിയില്‍ ഛിന്നഗ്രഹം വന്നിടിച്ചുള്ള ദുരന്തം, അന്യഗ്രഹ ജീവികളുടെ കടന്നുകയറ്റം, ഇവയല്ലെങ്കില്‍ ആര്‍ജിത ബുദ്ധി വിനാശം വിതയ്ക്കും. ജനസംഖ്യാപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അമിതചൂഷണം എന്നിവമൂലം ഭൂമിയിലെ ജീവിതം പ്രയാസമേറിയതാകുമെന്നും ഹോക്കിങ് മുന്നറിയിപ്പ് നൽകിയിരുന്നു. 

ഭൂമിയ്ക്ക് ഇന്ന് ഏറ്റവും ഭീഷണിയായത് അപ്പോഫിസ് എന്ന ഛിന്നഗ്രഹമാണ്. ശാസ്ത്രജ്ഞരുടെ പ്രവചനമനുസരിച്ച് ഇത് 2029 ഏപ്രിൽ 13ന് ഭൂമിയിൽ നിന്ന് ഏകദേശം 32,000 കിലോമീറ്റർ അകലത്തിലൂടെ കടന്നുപോകുമെന്നാണ് നാസ ഗവേഷകർ പ്രവചിക്കുന്നത്. അപ്പോഫിസ് ഭൂമിയിൽ പതിച്ചാൽ അത് മാനവരാശിയെ സംബന്ധിച്ച് നിർണായകമായ ഒരു സംഭവമായി മാറും എന്നതിൽ സംശയമില്ല. 2.7 കോടി ടൺ ഭാരമുള്ള ഒരു ഭീമൻ പാറ മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗത്തിൽ ഭൂമിയിൽ പതിച്ചാൽ അത് 15000 ഹിരോഷിമ ബോംബുകൾ ഒന്നിച്ചു പൊട്ടിത്തെറിക്കുന്നതിനേക്കാൾ വലിയ പ്രഹരമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. കടലിലാണ് പതിക്കുന്നതെങ്കിൽ പോലും ഭൂമിയുടെ നല്ലൊരുഭാഗം സൂനാമിയിൽ മുങ്ങും.

 

1908 ജൂൺ 30ന് സൈബീരിയിലെ തുൻഗസ്ക ഛിന്നഗ്രഹ പതനത്തിന്റെ വാർഷികമായാണ് എല്ലാ വർഷവും ഇതേദിവസം രാജ്യാന്തര ഛിന്നഗ്രഹ ദിന (International Asteroid Day) മായി ആചരിക്കുന്നത്. ഏതു സമയവും സംഭവിക്കാവുന്ന ഛിന്നഗ്രഹ വീഴ്ചയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും കഴിയുന്ന മുൻകരുതലെടുക്കാനും ശാസ്ത്രജ്ഞരെയും രാഷ്ട്രത്തലവൻമാരെയും ഓർമപ്പെടുത്തുന്നതിനും കൂടിയാണ് ഈ ദിനാചരണം.

 

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ. സൂര്യനെ ചുറ്റുന്ന ഒരുതരം പാറക്കെട്ടുകളാണ് ഛിന്നഗ്രഹങ്ങൾ. അവയെ പ്ലാനറ്റോയ്ഡുകൾ അല്ലെങ്കിൽ ചെറിയ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു. നൂറുകണക്കിന് മൈലുകൾ മുതൽ അടികൾ വരെ വലുപ്പമുള്ള ദശലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളുണ്ട്. മൊത്തത്തിൽ എല്ലാ ഛിന്നഗ്രഹങ്ങളുടെയും പിണ്ഡം ഭൂമിയുടെ ചന്ദ്രനേക്കാൾ കുറവാണ്. ഒരു കിലോമീറ്ററിലധികം വ്യാസമുള്ള 19 ലക്ഷം ഛിന്നഗ്രഹങ്ങളെങ്കിലും ഉണ്ടെന്നാണ് കണക്കാക്കുന്നത്. 

 

ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയ ഛിന്നഗ്രഹ പതനമാണ് ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ മഴക്കാടുകളുടെ ഉത്ഭവത്തിന് കാരണമായതെന്ന് പഠനം തെളിയിക്കുന്നു. ആയിരക്കണക്കിന് സസ്യങ്ങളുടെയും ഇലകളുടെയുമൊക്കെ ഫോസിൽ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു നിഗമനം. ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്.

 

ഛിന്നഗ്രഹങ്ങൾ ഭീഷണിയാണ്. അവയിൽ പലതും മുൻപ് ഭൂമിയിൽ പതിച്ചിട്ടുണ്ട്, ഭാവിയിലും ഭീഷണികളുണ്ടാകാം. ശാസ്ത്രജ്ഞർ ഛിന്നഗ്രഹങ്ങൾ പഠിക്കുന്നതിനും അവയുടെ എണ്ണം ഭ്രമണപഥങ്ങൾ, ഭൗതിക സവിശേഷതകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നതിന്റെയും ഒരു കാരണം ഇതിന്റെ അപകടകരമായ സ്ഥിതിവിശേഷമാണ്.

ഒരു വലിയ ഛിന്നഗ്രഹത്തിന്റെ പതനം വിനാശകരമായ നാശത്തിലേക്ക് നയിക്കുമെന്ന വസ്തുത ഏതൊരു വിവേകമുള്ള വ്യക്തിക്കും നന്നായി മനസ്സിലാകും. ലോകത്തിലെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ഏറ്റവും അപകടകരമായ ബഹിരാകാശ വസ്തുക്കളുടെ ഭ്രമണപാത പിന്തുടരുന്നതും ഛിന്നഗ്രഹ ഭീഷണിയെ നേരിടാനുള്ള വഴികൾ വികസിപ്പിച്ചെടുക്കുന്നതും യാദൃശ്ചികമല്ല.

ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് നമ്മുടെ സൗരയൂഥത്തിന്റെ രൂപവൽക്കരണത്തിൽ അവശേഷിക്കുന്നവയാണ് ഛിന്നഗ്രഹങ്ങൾ. സെറസ് എന്ന കുള്ളൻ ഗ്രഹമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഛിന്നഗ്രഹം. 975 കിലോമീറ്ററാണ് സെറസിന്റെ വ്യാസം. നാം ഇതുവരെ പഠിച്ച ഏറ്റവും ചെറിയ ഛിന്നഗ്രഹം 6 അടി വീതിയുള്ള (2 മീറ്റർ) 2015 ടിസി 25 ആണ്. ഇത് 2015 ഒക്ടോബറിൽ ഭൂമിയുടെ സമീപത്തേക്ക് വന്നിരുന്നു. എന്നാൽ ഇത് ഭൂമിയിൽ പതിക്കുന്നതിനുള്ള സാധ്യത നന്നെ കുറവാണെന്നാണ് അരിസോണ സർവകലാശാലയിലെ ലൂണാർ പ്ലാനറ്ററി ലബോറട്ടറിയിലെ വിഷ്ണു റെഡ്ഡി അഭിപ്രായപ്പെട്ടത്. 

 

ഛിന്നഗ്രഹങ്ങൾ സൂര്യനെ ചുറ്റി ദീർഘവൃത്ത പരിക്രമണപഥത്തിൽ കറങ്ങുന്നു, ചിലപ്പോൾ തെറ്റായ ദിശയിലും സഞ്ചരിക്കുന്നു. ആഗോള ദുരന്തത്തിനു ശേഷിയുള്ള ഒരു ഛിന്നഗ്രഹത്തിന് കാൽ മൈലിൽ കൂടുതൽ വ്യാസം ഉണ്ടായിരിക്കണം. അത്തരമൊരു ആഘാതം ഒരു ‘കടുത്ത ശൈത്യാവസ്ഥ’ സൃഷ്ടിക്കാൻ ആവശ്യമായ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിക്കുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള കാർഷിക മേഖലയെ സാരമായി ബാധിക്കും. ശരാശരി 1,000 നൂറ്റാണ്ടിലൊരിക്കൽ മാത്രമേ ഇങ്ങനെ ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ എന്നാണ് നാസ അധികൃതർ പറയുന്നത്.

 

ആധുനിക ശാസ്ത്രം അനുസരിച്ച് കഴിഞ്ഞ 250 ദശലക്ഷം വർഷങ്ങളിൽ ശരാശരി 30 ദശലക്ഷം വർഷ ഇടവേളയുള്ള ഒൻപത് ജീവജാലങ്ങളുടെ വംശനാശം സംഭവിച്ചു. ഈ ദുരന്തങ്ങൾ വലിയ ഛിന്നഗ്രഹങ്ങളോ ധൂമകേതുക്കളോ ഭൂമിയിലേക്ക് പതിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഭൂതകാലത്തിലെ ഭീമാകാരമായ ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, നിരവധി ഇനം മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം, വികസിത നാഗരികതയുടെ പതനം, മണ്ണിടിച്ചിൽ തുടങ്ങിയവ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാവിയിലും സമാനമായ സംഭവങ്ങൾ ആവർത്തിച്ചാൽ പ്രകൃതിയിൽ വൻ മാറ്റങ്ങൾ സംഭവിച്ചേക്കാം.

 

1,000 മുതൽ 10,000 വർഷത്തിലൊരിക്കൽ ഭൂമിയെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ചെറിയ ഛിന്നഗ്രഹങ്ങൾ ഒരു നഗരത്തെ നശിപ്പിക്കുകയോ വിനാശകരമായ സൂനാമികൾക്ക് കാരണമാകുകയോ ചെയ്യാം. നാസയുടെ അഭിപ്രായത്തിൽ 82 അടി (25 മീറ്റർ)യിൽ താഴെയുള്ള ബഹിരാകാശ പാറകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മിക്കവാറും ധൂളിയാകും. അതായത് 2015 ടിസി 25 ഭൂമിയിൽ വീണാലും ചാരമായി മാറും. 

 

ഭൂമിയിൽ പതിക്കുന്ന ഛിന്നഗ്രഹത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള ഏക മാർഗം അവയെ കണ്ടെത്തി ഗതിമാറ്റിവിടുക  എന്നതാണ്. നാസ പോലെയുള്ള ബഹിരാകാശ ഏജൻസികൾ ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ആകാശഗോളങ്ങളെ പതിവായി നിരീക്ഷിക്കുന്നുണ്ട്.

 

English Summary: World Asteroid Day-2021: Significance history and all you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com