ADVERTISEMENT

2020 അവസാനത്തോടെ ഇന്ത്യയിലാണ് അവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴവ ലോകമെമ്പാടും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിവേഗത്തിൽ പടർന്നു പിടിക്കാനുള്ള ശേഷിയാണ് അവയുടെ മുഖ്യായുധം. പറഞ്ഞുവരുന്നത് സാർസ് -കോവ് - 2 വൈറസിന്റെ ഡെൽറ്റ വകഭേദത്തേക്കുറിച്ചാണ്. ഇത്രയും വിജയകരമായി ലോകമെങ്ങും അതിവേഗം വ്യാപിക്കാൻ ഡെൽറ്റ വകഭേദത്തെ സഹായിച്ച ഘടകം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഡെൽറ്റ വകഭേദത്താൽ  ചൈനയിൽ ആദ്യമായി രോഗം ബാധിച്ചവരിൽ നടത്തിയ പഠനമാണ് വൈറസ് വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. ഡെൽറ്റ വകഭേദം ബാധിച്ചവരിലെ വൈറസ് ലോഡ് ( ശരീരത്തിലെ വൈറസ് കണികകളുടെ സാന്ദ്രത അല്ലെങ്കിൽ അളവ് ) ഒറിജിനൽ വൈറസ് ബാധിച്ചവരിലുള്ളതിനേക്കാൾ ആയിരം ഇരട്ടിയിലധികമായിരുന്നു. ഡെൽറ്റയാൽ രോഗബാധയുണ്ടാകുന്നവർ ഇത്രയധികം അളവിൽ വൈറസ് ഉത്പാദിപ്പിക്കുന്നതാണ് അവ അതിവേഗം പടർന്നുപിടിക്കാനുള്ള കാരണമെന്ന് ഗവേഷകർ പറയുന്നു. ഒറിജിനൽ   വൈറസിനേക്കാൾ ഇരട്ടിവേഗതയിലാണ് ഡെൽറ്റയുടെ വ്യാപനമെന്നാണ് നിലവിൽ കണക്കാക്കിയിരിക്കുന്നത്. 

 

ഡെൽറ്റ വകഭേദത്തിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്താനായി ചൈനീസ് ഗവേഷകർ ഡെൽറ്റ വൈറസ് വകഭേദത്താൽ രോഗബാധിതരായ 62 പേരിലാണ് പഠനം നടത്തിയത്. രോഗബാധിതരായ സമയത്ത്  അവരുടെ ശരീരത്തിലെ വൈറസിന്റെ അളവ് എത്രയാണെന്ന് ദിനംപ്രതി പരിശോധിക്കുകയും, വൈറസ് ലോഡിൽ ദിവസം ചെല്ലുന്തോറും കാണുന്ന വ്യതിയാനം നിരീക്ഷിക്കുകയും ചെയ്തു. ഇവരുടെ വൈറസ് ലോഡ് ഒറിജിനൽ കോവിഡ് വൈറസ് മൂലം രോഗബാധിതരായ 63 പേരുടെ വൈറസ് ലോഡുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഡെൽറ്റ വകഭേദം ബാധിച്ചവരുടെ ശരീരത്തിൽ 4 ദിവസത്തിനുള്ളിൽ വൈറസിനെ കണ്ടെത്താൻ സാധിച്ചപ്പോൾ ഒറിജിനൽ വൈറസിനെ കണ്ടെത്താൻ ആറ് ദിവസമെടുത്തു. ഇതിൽ നിന്നും ഡെൽറ്റ വകഭേദത്തിന് അതിവേഗം പെരുകാൻ കഴിയുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഡെൽറ്റ രോഗികളിലെ വൈറസ് ലോഡാകട്ടെ ഒറിജിനൽ വൈറസ് രോഗികളേക്കാൾ 1260 മടങ്ങോളം കൂടുതലായിരുന്നു. ഇതാണ് ഡെൽറ്റ വൈറസിന്റെ ഉയർന്ന വ്യാപന നിരക്കിന്റെ പിന്നിലുള്ള രഹസ്യമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ ശ്വസനനാളത്തിൽ വൈറസ് അധികമുണ്ടെങ്കിൽ അയാൾക്ക് കൂടുതൽ ആളുകളിലേക്ക് രോഗം പകർത്താനും വളരെ നേരത്തെ നൽകാനും കഴിയും. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവായ ഇൻക്യുബേഷൻ പീരിയഡ് കുറയുന്നതോടെ സമ്പർക്കപരിശോധനയും ബുദ്ധിമുട്ടാകുന്നു. അതോടെ വൈറസിനെ തടഞ്ഞു നിർത്തുന്നത് ദുഷ്ക്കരമാകുന്നു.

 

ഡെൽറ്റ വകഭേദവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ഒറിജിനൽ വൈറസിനെക്കാൾ തീവ്രമായ രോഗബാധയുണ്ടാക്കാൻ ഇവയ്ക്ക് കഴിയുമോ, ശരീരത്തിന്റെ രോഗ പ്രതിരോധത്തെ മറികടക്കാൻ ഇവർക്ക് കഴിവ് കൂടുതലുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരമായിട്ടില്ല. ഇതിനൊക്കെ ഉത്തരം കണ്ടെത്താൻ കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമായി വരും. എന്തായാലും ഡെൽറ്റ ഒരു അത്ഭുത വൈറസാണെന്നതിൽ വിദഗ്ധർക്ക് എതിരഭിപ്രായമില്ല.

 

English Summary: How the Delta variant achieves its ultrafast spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com