ADVERTISEMENT

സൗരയൂഥത്തിലെ ഏറ്റവും വമ്പൻ ഗ്രഹമായ വ്യാഴത്തിന്റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം കണ്ടെത്തി. ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്. ഈ വെള്ളമെല്ലാം തണുത്തുറഞ്ഞ് ഒരു വമ്പൻ പുറംപാളിയായി ഗാനിമീഡിന്റെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്നെന്നും ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഈ ഐസ് വെള്ളമാകാതെ നേരിട്ടു നീരാവിയാകുമെന്നും ചിലർ പ്രസ്താവിച്ചിരുന്നു. ഈ നിഗമനം ശരിയാണെന്നതിന്റെ തെളിവാണ് ഇപ്പോൾ കണ്ടെത്തിയ നീരാവി സൂചിപ്പിക്കുന്നത്.

 

യുഎസിന്റെ വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബിൾ മുൻപ് പകർത്തിയ അൾട്രാവയലറ്റ് ചിത്രങ്ങൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.ഭൂമിയെപ്പോലെ തന്നെ ഗാനിമീഡിനും ഒരു കാന്തികമേഖലയുണ്ടെന്നും പഠനത്തിലൂടെ സ്ഥിരീകരിച്ചു. ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ ഓക്‌സിജനുണ്ടെന്നും പഠനം വെളിവാക്കുന്നു. പുറംപാളിയായ ഐസിൽ നിന്നു സൂര്യപ്രകാശവുമായുള്ള പ്രതിപ്രവർത്തനം വഴിയാണേ്രത ഈ ഓക്‌സിജൻ പുറന്തള്ളുന്നത്.

 

സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. വ്യാഴഗ്രഹത്തിന് 79 ചന്ദ്രൻമാരുള്ളതിൽ നാലെണ്ണം-യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ,ഇയോ എന്നിവ ഗലീലിയൻ ചന്ദ്രൻമാർ എന്നറിയപ്പെടുന്നു. ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയാണ് 1609ൽ ഇവ കണ്ടെത്തിയത്. ഏഴുദിവസം നീണ്ടു നിൽക്കുന്ന ചാക്രിക ഭ്രമണം ഗാനിമീഡ് വ്യാഴത്തിനു ചുറ്റും നടത്തുന്നു.

 

ഭൂമിക്കു പുറത്ത് ജീവനുണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ മുൻപന്തിയിലാണു ഗാനിമീഡിനെ ശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. വായുഭീമനായ വ്യാഴഗ്രഹത്തിനു ജീവനെ വഹിക്കാനുള്ള ശേഷിയില്ല. എന്നാൽ ഇതല്ല ഉപഗ്രഹമായ ഗാനിമീഡിന്റെ അവസ്ഥ. ഗാനിമീഡിന്റെ തണുത്തുറഞ്ഞ പുറംപാളിക്കുള്ളിൽ വലിയ സമുദ്രങ്ങളുണ്ടെന്നും ഇതിൽ സൂക്ഷ്മരൂപത്തിൽ ജീവൻ നിലനിൽക്കുന്നുണ്ടെന്നും സംശയിക്കുന്ന ശാസ്ത്രജ്ഞർ ഏറെയാണ്. അടുത്തിടെ ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ ജൈവവാതകമായ മീഥെയ്ൻ കണ്ടെത്തിയതും ഈ വാദത്തിനു കരുത്ത് പകർന്നിരുന്നു.

ഇക്കാര്യങ്ങളെല്ലാം മനസ്സിൽ വച്ച് ഗാനിമീഡിനെക്കുറിച്ച് കൂടുതൽ ഗഹനവും സമഗ്രവുമായ പഠനങ്ങൾക്കൊരുങ്ങുകയാണ് ശാസ്ത്രലോകം. 

 

2022ൽ ഇങ്ങോട്ടേക്ക് ജൂപ്പിറ്റർ ഐസി മൂൺ എക്‌സ്‌പ്ലൊറേഷൻ അഥവാ ജ്യൂസ് എന്ന പേരിൽ ഒരു ഉപഗ്രഹത്തെ യൂറോപ്യൻ ബഹിരാകാശ സംഘടന അയയ്ക്കുന്നതും ഈ ലക്ഷ്യം മുൻനിർത്തിയാണ്. ഭൂമിയിൽ നിന്ന് 88 മാസം യാത്ര ചെയ്ത് 2029ൽ ജ്യൂസ് ഗാനിമീഡിലെത്തി പഠനങ്ങൾ നടത്തും. ഇതിനൊപ്പം വ്യാഴത്തിന്റെ മറ്റു ചന്ദ്രൻമാരായ കലിസ്‌റ്റോ, യൂറോപ്പ എന്നിവയെക്കുറിച്ചും നിരീക്ഷണങ്ങൾ ഈ ദൗത്യം നടത്തുന്നുണ്ട്. വിലപ്പെട്ട വിവരങ്ങൾ ഈ ദൗത്യത്തിലൂടെ ലഭിക്കുമെന്നാണു ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

 

English Summary: Water vapor detected on huge Jupiter moon Ganymede for 1st time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com